For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ 'ഇന്ത്യ- പാക്' ക്ലാസിക്ക് ഏത്? സംശയം വേണ്ട, ആ ടീമുകള്‍ തമ്മിലുള്ള പോരാട്ടം തന്നെ- ഭാജി

ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് ഭാജി

മുംബൈ: ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മല്‍സരമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം. അയല്‍ക്കാര്‍ തമ്മില്‍ മുഖാമുഖം വന്നപ്പോഴെല്ലാം തീപ്പൊരി പാറിയിട്ടുണ്ടെന്ന് ഇതുവരെയുള്ള ചരിത്രം അടിവരയിടുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യ- പാക് ത്രില്ലര്‍ പോലെ ഐപിഎല്ലിലും സമാനമായയ ഒരു പോരാട്ടമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. തന്റെ മുന്‍ ടീമും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള മല്‍സരമാണ് ഐപിഎല്ലിലെ ഇന്ത്യ- പാക് ക്ലാസിക്കെന്നു ഭാജി ചൂണ്ടിക്കാട്ടി.

1

ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള രണ്ടു ടീമുകളാണ് സിഎസ്‌കെയും മുംബൈയും. മുംബൈ നാലു തവണ ഐപിഎല്‍ കിരീടം കൈക്കലാക്കിയപ്പോള്‍ സിഎസ്‌കെ മൂന്നു തവണ ചാംപ്യന്‍മാരായിട്ടുണ്ട്. മുംബൈയുടെ കിരീടവിജയങ്ങളെല്ലാം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണെങ്കില്‍ സിഎസ്‌കെയുടേത് മുഴുവന്‍ എംഎസ് ധോണിക്കു കീഴിലാണ്. ഐപിഎല്ലിന്റെ ഫൈനലില്‍ ഇതുവരെ സിഎസ്‌കെയും മുംബൈയും തമ്മില്‍ നാലു തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇതില്‍ മൂന്നിലും ജയം മുംബൈയ്ക്കായിരുന്നു. ഒരു തവണയാണ് സിഎസ്‌കെയ്ക്കു ജയിക്കാനായത്.

തുടര്‍ച്ചയായി പത്തു വര്‍ഷം മുംബൈയ്ക്കു വേണ്ടി കളിച്ച ശേഷമാണ് ഹര്‍ഭജന്‍ 2018ല്‍ സിഎസ്‌കെയിലെത്തിയത്. ആദ്യമായി സിഎസ്‌കെയുടെ ജഴ്‌സിയണിഞ്ഞപ്പോള്‍ വളരെ അപരിചിതമായി തോന്നിയെന്നു ഭാജി പറയുന്നു. എന്താണിത്? ഇതു സ്വപ്‌നമാണോയെന്നു അന്നു മനസ്സില്‍ ചോദിച്ചിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ താന്‍ മുംബൈയ്ക്കു വേണ്ടി കളിച്ചപ്പോഴെല്ലാം അത് ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനുതുല്യമായിരുന്നു. വളരെ കടുപ്പമേറിയതായിരുന്നു മല്‍സരം. പെട്ടെന്നാണ് നീല ജഴ്‌സിക്കു പകരം താന്‍ മഞ്ഞ ജഴ്‌സിയിട്ടത്. തുടക്കത്തില്‍ ഇതു വളരെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.

സിഎസ്‌കെയുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം വേണ്ടിവന്നു. ഭാഗ്യവശാല്‍ സിഎസ്‌കെയ്ക്കു വേണ്ടി ആദ്യ മല്‍സരം താന്‍ കളിച്ചത് മുംബൈയ്‌ക്കെതിരേ തന്നെയാണ്. നല്ലതു തന്നെ, പക്ഷെ ഈ മല്‍സരം കുറച്ചു നേരത്തേ ആയിപ്പോയില്ലേയെന്നു തനിത്തു തോന്നി. സിഎസ്‌കെയോടൊപ്പമുള്ള ആദ്യ സീസണ്‍ ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നേടാന്‍ സാധിച്ചു. രണ്ടാം സീസണ്‍ കൂടുതല്‍ മികച്ചതായിരുന്നുവെന്നും ഭാജി വിശദമാക്കി.

2

2008ലെ പ്രഥമ സീസണിലെ ഐപിഎല്‍ മുതല്‍ 2017 വരെ മുംബൈ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഭാജി. 2018ലെ ലേലത്തിനു മുമ്പ് അദ്ദേഹത്തെ മുംബൈ ഒഴിവാക്കുകയായിരുന്നു. ലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് ഭാജിയെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. ആദ്യ സീസണില്‍ 13 മല്‍സരങ്ങളില്‍ ഏഴു വിക്കറ്റുകള്‍ അദ്ദേഹം നേടി. എന്നാല്‍ രണ്ടാം സീസണില്‍ മിന്നുന്ന പ്രകടനമാണ് ഭാജി കാഴ്ചവച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും സിഎസ്‌കെയ്ക്കായി 16 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തു. വരാനിരിക്കുന്ന ഐപിഎല്ലോടെ സിഎസ്‌കെയുമായുള്ള ഭാജിയുടെ കരാര്‍ അവസാനിക്കും. വെറ്ററന്‍ താരവുമായുള്ള കരാര്‍ സിഎസ്‌കെ ഇനി നീട്ടാന്‍ സാധ്യത കുറവാണ്. അധികം വൈകാതെ തന്നെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്റെ വിരമിക്കല്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.

Story first published: Thursday, May 7, 2020, 17:08 [IST]
Other articles published on May 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+