ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറാന്‍ ശേഷിയുള്ള താരമെന്നായിരുന്നു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ചൂണ്ടിക്കാണിക്കപ്പെട്ടത്. നിര്‍ഭയമായ ബാറ്റിങ് ശൈലിയും വലിയ മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്യാനുള്ള കഴിവുമെല്ലാം അദ്ദേഹത്തെ സ്‌പെഷ്യലാക്കി തീര്‍ക്കുന്നതായും പലരും പൊക്കിയടിച്ചു. പക്ഷെ ലോകകപ്പില്‍ റിഷഭ് ശരിക്കും ടീമിന്റെ തുറുപ്പുചീട്ടായി മാറിയോ? ലോകകപ്പ് വിജയത്തില്‍ അദ്ദേഹത്തിന്റെ സംഭാവനയെന്താണ്, ഇതേക്കുറിച്ചു നമുക്കു നോക്കാം.
ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാണ് റിഷഭിനെയും ഒപ്പം മലയാളി താരം സഞ്ജു സാംസണിനെയും ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്. റിഷഭിനേക്കാള്‍ കൂടുതല്‍ റണ്ണെടുത്തതും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചതും സഞ്ജുവായിരുന്നു. പക്ഷെ ലോകകപ്പിലേക്കു വന്നപ്പോള്‍ റിഷഭ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും സഞ്ജു വാട്ടര്‍ ബോയിയുമായി മാറി.

ലോകകപ്പിനു തൊട്ടുമുമ്പ് നടന്ന ഏക സന്നാഹ മല്‍സരത്തിലെ പ്രകടനം മാത്രമാണേ് റിഷഭാണ് സഞ്ജുവിനേക്കാള്‍ മിടുക്കനെന്നു ടീം മാനേജ്‌മെന്റ് വിലയിരുത്താന്‍ കാരണം. ഈ മല്‍സരത്തില്‍ റിഷഭ് ഫിഫ്റ്റി നേടിയപ്പോള്‍ സഞ്ജു ഒരു റണ്‍സിനു പുറത്തായി എന്നതാണ് ഇതിനു പിന്നില്‍. പക്ഷെ ലോകകപ്പില്‍ സംഭവിച്ചതെന്താണ്? സന്നാഹത്തിലെ ഫിഫ്റ്റിയുടെ പിന്‍ബലത്തില്‍ തുടരെ എട്ടു മല്‍സരങ്ങളിലും റിഷഭ് തന്നെ കളിച്ചു. ഒരു ഫിഫ്റ്റി പോലും നേടിയതുമില്ല. സെമിയിലും ഫൈനിലും വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.
യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും വലിയ ഫ്രോഡെന്നു തന്നെ റിഷഭിനെ വിളിക്കേണ്ടതായി വരും. സോഷ്യല്‍ മീഡിയയും പിആര്‍ വര്‍ക്കുമെല്ലാമാണ് അദ്ദേഹത്തെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ സഹായിക്കുന്നത്. ലോകകപ്പിലെ ഓരോ ഇന്നിങ്‌സുകളും നോക്കിയാല്‍ ഇതു ബോധ്യമാവുകയും ചെയ്യും. അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ 26 ബോളില്‍ 36 റണ്‍സാണ് റിഷഭ് നേടിയത്. പക്ഷെ മികച്ച ഷോട്ടുകള്‍ കളിച്ചുള്ള ഇന്നിങ്‌സായിരുന്നില്ല അത്. പകരം യാതൊരു നിയന്ത്രണവുമില്ലാതെ വെറുതെ ആഞ്ഞുവീശുകയാണ് താരം ചെയ്തത്.
പാകിസ്താനെതിരേ 31 ബോളില്‍ 42 റണ്‍സോടെ റിഷഭ് ടോപ്‌സ്‌കോററായി. ഇതും ഒരു ലക്കി ഇന്നിങ്‌സായിരുന്നു. അഞ്ചോളം ക്യാച്ചുകളാണ് പാക് ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. അല്ലായിരുന്നെങ്കില്‍ റിഷഭ് രണ്ടക്കം കടക്കുമോയെന്നു പോലും സംശയം. അമേരിക്കയ്‌ക്കെതിരേ 20 ബോളില്‍ നേടിയത് 18 റണ്‍സ് മാത്രം. ഇതിലും നന്നായി ശിവം ദുബെ (31*) കളിച്ചിട്ടുണ്ട്.
സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്താനെതിരേ 11 ബോളില്‍ 20 റണ്‍സാണ് റിഷഭിനു നേടാനായത്. 181.82 എന്ന സ്‌ട്രൈക്ക് റേറ്റിന്റെ പേരിലാണ് താരത്തിനു ക്രെഡിറ്റ് ലഭിച്ചത്. പക്ഷെ പതിവുപോലെ കണ്ണുംപൂട്ടിയടിച്ച് ഭാഗ്യം കൊണ്ടു ലഭിച്ച റണ്ണാണിത്. ബംഗ്ലാദേശിനെതിരേ 24 ബോളില്‍ 36 റണ്‍സെടുത്തെങ്കിലും ക്യാച്ചുകള്‍ കൈവിട്ടതും മോശം ഫീല്‍ഡിങിലുമെല്ലാം റിഷഭിനു തുണയായി. ഓസ്‌ട്രേലിയക്കെതിരേ താരം നേടിയത് 14 ബോളില്‍ 15 റണ്‍സ് മാത്രം. മികച്ചൊരു ഇന്നിങ്‌സ് റിഷഭില്‍ നിന്നും ടീമിനു ആവശ്യമായിരുന്നു. പക്ഷെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെ താരം പുറത്തായി.

അതിനു ശേഷം സെമി ഫൈനലായിരുന്നു. ഇംഗ്ലണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്തിട്ടും ആറു ബോളില്‍ റിഷഭ് നേടിയത് നാലു റണ്‍സ് മാത്രം. ക്യാച്ച് പാഴാക്കുകയും ഫീല്‍ഡിങ് പിഴവുകളുമില്ലെങ്കില്‍ തന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്നു റിഷഭ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. അതിനു ശേഷം ഫൈനലില്‍ രണ്ടു ബോളില്‍ റണ്ണൊന്നുമെടുക്കാതെ അദ്ദേഹം ക്രീസ് വിടുകയും ചെയ്തു.
കളിയുടെ നിര്‍ണായക ഘട്ടത്തില്‍ അനാവശ്യമായി റിവേഴ്‌സ് സ്വീപ്പ് കളിച്ച് റിഷഭ് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഈ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോഴാണ് റിഷഭ് എത്ര മാത്രം വലിയ ഫ്‌ളോപ്പായിരുന്നു ടൂര്‍ണമെന്റിലെന്നു ബോധ്യമാവുക. അദ്ദേഹത്തിനു പകരം സഞ്ജുവാണ് കളിച്ചിരുന്നതെങ്കില്‍ ഉറപ്പായും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നു.