For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധ്രുവ് ജുറേല്‍ ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയോ? ദാദയുടെ മറുപടി വൈറല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും രണ്ടു ടെസ്റ്റ് മല്‍സരങ്ങള്‍ കൊണ്ടു തന്നെ സെന്‍സേഷനായി മാറിയ താരമാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തിലൂടെ അരങ്ങേറിയ അദ്ദേഹം നാലാമത്തെ കളിയില്‍ മാച്ച് വിന്നറായി മാറുകയും ചെയ്തു. ഇന്ത്യ അഞ്ചു വിക്കറ്റ് ജയം കൊയ്ത മല്‍സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു ജുറേല്‍.

ഇതോടെ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമായി പലരും ജുറേലിനെ താരതമ്യപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ താരതമ്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇത്ര നേരത്തേ തന്നെ ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. റെവ്‌സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MS DHONI

എംഎസ് ധോണി തീര്‍ത്തും വ്യത്യസ്ത ലീഗില്‍പ്പെടുന്ന ഒരു ക്രിക്കറ്ററാണ്. ധ്രുവ് ജുറേലിനു പ്രതിഭയുണ്ട്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ എംഎസ് ധോണിക്കു യഥാര്‍ഥ എംഎസ് ധോണിയായി മാറാന്‍ 20 വര്‍ഷങ്ങള്‍ വേണ്ടിവന്നിരുന്നു.

അവന്‍ (ജുറേല്‍) കളിക്കട്ടെ. സ്പിന്‍ ബൗളിങിനെതിരേയും പേസ് ബൗളിങിനെതിരേയും കളിക്കാനുള്ള അവന്റെ കഴിവ് എനിക്കു ഇഷ്ടപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ടത് സമ്മര്‍ദ്ദഘട്ടത്തില്‍ പെര്‍ഫോം ചെയ്യാനുള്ള മിടുക്കാണ്. അതാണ് നിങ്ങള്‍ ഒരു യുവതാരത്തില്‍ നോക്കുന്നത്, അവന് ആ മിടുക്കുണ്ടെന്നും ഗാംഗുലി വിശദമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത ഇതിഹാസമാണ് ധോണി. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ഫിനിഷറുടെ റോളിലും വിക്കറ്റ് കീപ്പറുടെ റോളിലുമെല്ലാം അദ്ഭുതപ്പെടുത്തുന്ന നിരവധി പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികള്‍ സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും ധോണിയുടെ പേരില്‍ ഭദ്രമാണ്. 2007ല്‍ ടി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് അദ്ദേഹം രാജ്യത്തിനു സമ്മാനിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പവും ഇതേ മാജിക് ആവര്‍ത്തിക്കാന്‍ ധോണിക്കായിട്ടുണ്ട്. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കിയ അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓള്‍ടൈം റെക്കോര്‍ഡ് പങ്കിടുകയാണ്.

സിഎസ്‌കെയ്‌ക്കൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ 60 ശതമാനം മല്‍സരങ്ങളിലും ജയിക്കാന്‍ ധോണിക്കായിട്ടുണ്ട്. 59.37 ആണ് അദ്ദേഹതിന്റെ വിജയ ശതമാനം. ആകെ 225 മല്‍സരങ്ങളിലാണ് ധോണി ടീമിനെ നയിച്ചത്. ഇതില്‍ 133ലും ടീം ജയിക്കുകയും ചെയ്തു. 91 മല്‍സങ്ങളിലാണ് ടീം തോറ്റത്.

DHRUV JUREL

അതേസമയം, ജുറേലിന്റെ കാര്യമെടുത്താല്‍ തികച്ചും അപ്രതീക്ഷിതമായാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കു വിളിയെത്തിയത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ കെഎസ് ഭരത് ആദ്യത്തെ രണ്ടു മല്‍സങ്ങളിലും ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ മൂന്നാം ടെസ്റ്റില്‍ ജുറേലിനു അരങ്ങേറ്റത്തിനു വഴിയൊരുങ്ങുകയും ചെയ്തു. രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രമേ താരത്തിനു കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. 46 റണ്‍സുമായി ജുറേല്‍ വരവറിയിച്ചു.

എന്നാല്‍ ധോണിയുടെ നാടായ റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിലാണ് ജുറേലിന്റെ യഥാര്‍ഥ മിടുക്ക് ലോകം കണ്ടത്. ഒന്നാമിന്നിങ്‌സില്‍ ടീം വന്‍ ബാറ്റിങ് തകര്‍ച്ച നേരിടവെ ക്രീസിലെത്തിയ അദ്ദേഹം ക്ഷമാപൂര്‍വ്വമുള്ള, അതോടൊപ്പം അഗ്രസീവുമായ ഇന്നിങ്‌സിലൂടെ ടീമിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. പുറത്താവാതെ 90 റണ്‍സാണ് ജുറേല്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ ലീഡ് വെറും 50ല്‍ താഴെയായി ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചതും താരത്തിന്റെ ഈ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

പിന്നീട് രണ്ടാമിന്നിങ്‌സില്‍ റണ്‍ ചേസില്‍ ഒരേ ഓവറില്‍ തുടരെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി ടീം വീണ്ടുമൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെയാണ് ജുറേല്‍ ക്രീസിലെത്തിയത്. പുറത്താവാതെ 39 റണ്‍സുമായി ശുഭ്മന്‍ ഗില്ലിനോടൊപ്പം 70 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുമായി അദ്ദേഹം ഇന്ത്യയെ വിജത്തിലേക്കു നയിക്കുകയും ചെയ്തു. ബാറ്റിങിലെ മിടുക്ക് മാത്രമല്ല വിക്കറ്റ് കീപ്പിങിലെയും മിന്നുന്ന പ്രകടനമാണ് പലരും ജുറേലിനെ ധോണിയുമായി താരതമ്യം ചെയ്യാനുള്ള പ്രധാന കാരണം.

Story first published: Thursday, February 29, 2024, 22:08 [IST]
Other articles published on Feb 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+