T20 WC 2026: അടി കിട്ടിയപ്പോൾ മിസ്റ്ററി സ്പിൻ എവിടെപ്പോയി? കേശവ് മഹാരാജിനെ കണ്ടുപഠിക്കാൻ വരുണിനോട് പഠാൻ
സൂപ്പർ 8 ഘട്ടത്തിലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ബൗളിംഗ് പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇർഫാൻ പഠാൻ. ജസ്പ്രീത് ബുംറ ഒഴികെ മറ്റ് ബൗളർമാർ ആരും തന്നെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
വരുൺ ചക്രവർത്തി നിരാശപ്പെടുത്തി:
നാല് ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ പ്രകടനത്തെയാണ് പഠാൻ പ്രധാനമായും ലക്ഷ്യം വെച്ചത്. "വരുണിന്റെ പ്രകടനം വളരെ നിരാശജനകമായിരുന്നു. ബാറ്റർമാർ ആക്രമിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പക്കൽ ഉത്തരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പിച്ചിൽ സ്പിൻ കുറവായിരുന്നു എന്നത് ശരിയാണ്, പക്ഷേ കേശവ് മഹാരാജ് ഇതേ പിച്ചിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത് നമ്മൾ കണ്ടതാണ്," പഠാൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ഹാർദിക്കിന്റെ അവസാന ഓവർ:
ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യ 20 റൺസ് വഴങ്ങിയത് കളി ഇന്ത്യയുടെ കൈകളിൽ നിന്ന് നഷ്ടപ്പെടുത്തിയെന്ന് പഠാൻ പറഞ്ഞു. യോർക്കറുകൾക്ക് ശ്രമിക്കാതെ ഷോർട്ട് ബോളുകൾ എറിഞ്ഞ ഹാർദിക്കിനെ ട്രിസ്റ്റൻ സ്റ്റബ്സ് അടിച്ചുകൂട്ടുകയായിരുന്നു. ഹാർദിക് നാല് ഓവറിൽ 45 റൺസാണ് വിട്ടുനൽകിയത്.
മില്ലർ - ബ്രെവിസ് കൂട്ടുക്കെട്ട്:
ഒരു ഘട്ടത്തിൽ 20 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും (63) ഡെവാൾഡ് ബ്രെവിസും (45) ചേർന്ന് രക്ഷിച്ചതിനെ പഠാൻ പ്രശംസിച്ചു. മില്ലറുടെ പരിചയസമ്പത്തും ബ്രെവിസിന്റെ പക്വതയാർന്ന ബാറ്റിംഗും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകി. ഈ പങ്കാളിത്തമാണ് ഇന്ത്യയുടെ തോൽവിക്ക് അടിത്തറയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും (35 പന്തില്‍ 63), ഡിവാള്‍ഡ് ബ്രേവിസ് (45), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (44*) എന്നിവരുടെ പ്രകടനങ്ങളുടെയും മികവില്‍ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 111 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ നിരയില്‍ 42 റണ്‍സുമായി ശിവം ദുബെ മാത്രമാണ് അല്പമെങ്കിലും പോരാട്ടവീര്യം കാണിച്ചത്.
ടി20 ലോകകപ്പിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വഴങ്ങിയത്. 2010-ല്‍ ഓസ്ട്രേലിയക്കെതിരെ ബ്രിഡ്ടൗണില്‍ വഴങ്ങിയ 49 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇന്ത്യയുടെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ പരാജയം. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ നാഗ്പൂരില്‍ 47 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതേസമയം ടി20 മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തോല്‍വിയാണിത്. 2019ല്‍ ന്യൂസിലന്‍ഡിനെതിരെ 80 റണ്‍സിന് തോറ്റതാണ് ടി20യിലെ ഇന്ത്യയുടെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ തോല്‍വി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications