For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സിനു ഇത്തവണയും കപ്പില്ല! സഞ്ജുവടക്കം ബാറ്റിങ് നിര ദുരന്തം, എസ്ആര്‍എച്ച് ഫൈനലില്‍

ചെന്നൈ: ആരാധകര്‍ക്കു വലിയ പ്രതീക്ഷ നല്‍കിയ ശേഷം ഫൈനല്‍ പോലും കാണാതെ ഐപിഎല്ലില്‍ നിന്നും പുറത്തായിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. രണ്ടാം ക്വാളിഫയറില്‍ ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു റോയല്‍സ് 36 റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു. ഇതോടെ എസ്ആര്‍എച്ച് കലാശപ്പോരിനു ടിക്കറ്റെടുത്തപ്പോള്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സാണ് എസ്ആര്‍എച്ചിന്റെ എതിരാളികള്‍.

176 റണ്‍സെന്ന ചേസ് ചെയ്യാന്‍ സാധിക്കുമായിരുന്ന വിജയലക്ഷ്യമാണ് റോയല്‍സിനു മുന്നില്‍ ഓറഞ്ച് ആര്‍മി വച്ചത്. പക്ഷെ ഏഴു വിക്കറ്റിനു 139 റണ്‍സെടുക്കാനേ സഞ്ജുവിനും സംഘത്തിനുമായുള്ളൂ. ധ്രുവ് ജുറേല്‍ അപരാജിത ഫിഫ്റ്റിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 35 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 56 റണ്‍സാണ് ജുറേല്‍ നേടിയത്. 42 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റാരും 15 റണ്‍സ് പോലും തികച്ചില്ല.

RR- SRH

ടോം കോഹ്ലര്‍ കാഡ്‌മോര്‍ (10), നായകന്‍ സഞ്ജു (10), റിയാന്‍ പരാഗ് (6), ആര്‍ അശ്വിന്‍ (0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റോവ്‌മെന്‍ പവെല്‍ (6) എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതാണ് റോയല്‍സിനെ തോല്‍വിയിലേക്കു തള്ളിയിട്ടത്. എസ്ആര്‍എച്ചിനായി ഷഹബാസ് അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

പ്ലേഓഫില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ടോസ് ഭാഗ്യം തുണച്ചപ്പോള്‍ സഞ്ജു എതിരാളികളെ ബാറ്റിങിനു അയക്കുകയായിരുന്നു. ഹെന്‍ട്രിച്ച് ക്ലാസെന്റെ (50) ഇന്നിങ്‌സാണ് ഹൈദരാബാദിനെ 175 റണ്‍സെന്ന മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. 34 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു സിക്‌സറുകളുണ്ടായിരുന്നു. രാഹുല്‍ ത്രിപാഠി (37), ട്രാവിസ് ഹെഡ് (34) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മധ്യ ഓവറുകളിലെ ഉജ്ജ്വല ബൗളിങും സഞ്ജുവിന്റെ ഗംഭീര ക്യാപ്റ്റന്‍സിയുമാണ് ഹൈദരാബാദിനെ 180 റണ്‍സൊതുക്കാന്‍ റോയസല്‍സിനെ സഹായിച്ചത്. ഒമ്പതോവര്‍ കഴിഞ്ഞപ്പോള്‍ ഹൈദരാബാദ് മൂന്നു വിക്കറ്റിനു 92 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത അഞ്ചോവറില്‍ ഹൈദരാബാദിനെ റോയല്‍സ് ശരിക്കുംപൂട്ടി. വെറും 24 റണ്‍സ് മാത്രമേ അവര്‍ വിട്ടുകൊടുത്തുള്ളൂ. മൂന്നു വിക്കറ്റുകളും ഇതിനിടെ വീഴ്ത്തി. തുടര്‍ച്ചയായി 29 ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലും ഹൈദരാബാദിനു നേടാനായില്ല.

SRH

ഹൈദരാബാദിന്റെം തുടക്കം മോശമായിരുന്നു. ആദ്യ ഓവറിലെ അവസാന ബോളില്‍ തന്നെ അപകടകാരിയായ അഭിഷേക് ശര്‍മയെ (12) ട്രെന്റ് ബോള്‍ മടക്കി. തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠി അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചതോടെ റണ്ണൊഴുകി. പക്ഷെ 15 ബോൡ 37 റണ്‍സ് വാരിക്കൂട്ടിയ അഭിഷേകിനെ ബോള്‍ട്ട് തന്നെ മടക്കി. ഇതേ ഓവറില്‍ തന്നെ എയ്ഡന്‍ മാര്‍ക്രവും (1) പുറത്തായതോടെ എസ്ആര്‍എച്ച് മൂന്നിന് 57.

നാലാം വിക്കറ്റില്‍ ഹെഡ്- ക്ലാസെന്‍ സഖ്യം 42 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഹൈദരാബാദിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. എന്നാല്‍ ഹെഡിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. ഒരു സ്ലോ ബൗണ്‍സറിലൂടെ സന്ദീപ് ശര്‍മയാണ് ഹെഡിനെ മടക്കിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും ഫിഫ്റ്റിയോടെ ക്ലാസെന്‍ ക്രീസിന്റെ മറുഭാഗത്തു പിടിച്ചുനിന്നു. റോയല്‍സിനായി ബോള്‍ട്ടും ആവേശ് ഖാനും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. സന്ദീപ് രണ്ടു വിക്കറ്റുകളും നേടി.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ടോം കോഹ്ലര്‍ കാഡ്‌മോര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, റോവ്‌മെന്‍ പവെല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിതീഷ് റെഡ്ഡി, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനാട്കട്ട്, ടി നടരാജന്‍.

Story first published: Friday, May 24, 2024, 17:30 [IST]
Other articles published on May 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+