For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പിഴ ശിക്ഷയല്ല വേണ്ടത്, ഗംഭീറിനെയും കോലിയേയും വിലക്കണം! ഗവാസ്‌കര്‍ പറയുന്നു

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം നടന്ന നാടകീയ സംഭവങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനാകെ വലിയ നാണക്കേട് സൃഷ്ടിക്കുന്നതാണ്. വിരാട് കോലിയും ഗൗതം ഗംഭീറും പരസ്പരം കൊമ്പുകോര്‍ത്തതോടെ കൈയാങ്കളിയുടെ അന്തരീക്ഷമാണ് മൈതാനത്ത് കണ്ടത്. നവീന്‍ ഉല്‍ ഹഖിനോടും അമിത് മിശ്രയോടും കോലി കയര്‍ക്കുന്ന സാഹചര്യവും ഉണ്ടായി.

മത്സരത്തിന് ശേഷം സംഭവിച്ച പ്രശ്‌നങ്ങളുടെ പേരില്‍ വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ ശിക്ഷ വിധിച്ചിരുന്നു. കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീന് 50 ശതമാനവുമാണ് പിഴ ശിക്ഷ നല്‍കിയത്. എന്നാല്‍ ഇവരെ സംബന്ധിച്ച് പിഴ ശിക്ഷ കാര്യമായി ബാധിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ വിലക്കായിരുന്നു വേണ്ടിയിരുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

sunil gavaskar, virat kohli

ഇപ്പോഴിതാ ഇന്ത്യന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോലിയേയും ഗംഭീറിനെയും വിലക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. 'ലഖ്‌നൗ-ആര്‍സിബി മത്സരം തത്സമയം കണ്ടിരുന്നില്ല. ഇതിന്റെ വീഡിയോ മാത്രമാണ് കണ്ടത്. നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. 100 ശതമാനം മാച്ച് ഫീകൊണ്ട് എന്താണ് കാര്യം. കോലിക്ക് 17 കോടിയാണ് പ്രതിഫലം.

ഒരു സീസണിലാണ് ഈ പ്രതിഫലം ലഭിക്കുന്നത്. അതുകൊണ്ട് ഒരു കോടി പിഴ ശിക്ഷകൊണ്ട് എന്താണ് കാര്യമുള്ളത്. ഗംഭീറിന്റെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പിഴ ശിക്ഷകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്ന് തോന്നുന്നില്ല. വിജയത്തിനായുള്ള പോരാട്ടവീര്യമാണ് കാട്ടേണ്ടത്. ഇത്തരത്തിലുള്ള ആക്രമണോത്സകതയല്ല കാട്ടേണ്ടത്. ഇതെല്ലാം ലൈവായി എല്ലാവരും കാണുന്നതാണ്'-ഗവാസ്‌കര്‍ പറഞ്ഞു.

കോലിയും ഗംഭീറും തമ്മിലുള്ള അഭിപ്രായ ഭിന്നത 2013 മുതല്‍ തുടങ്ങിയതാണ്. അന്ന് ഗംഭീര്‍ കെകെആര്‍ നായകനായിരുന്നു. അന്നത്തെ ഉടക്കിന് ശേഷമുള്ള ശത്രുതയുടെ ബാക്കിയായാണ് ഇപ്പോഴത്തെ സംഭവത്തെ വിലയിരുത്താനാവുക. ഗംഭീര്‍ ലഖ്‌നൗവിന്റെ ഉപദേഷ്ടാവാണ്. അതുകൊണ്ട് തന്നെ ടീമിനെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ തടുത്തുനിര്‍ത്തുന്നതിന് ഗംഭീറായിരുന്നു മുന്‍കൈ എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

നവീന്‍ ഉല്‍ ഹഖിനോട് കോലി അനാവശ്യമായി ഉടക്കുകയായിരുന്നു. അഫ്ഗാന്‍ താരമായ നവീന്‍ അതേ ഭാഷയില്‍ തിരിച്ച് പ്രതികരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കോലി തന്റെ ഷൂവിന്റെ അടിയിലെ പുല്ലെടുത്ത് നീ ഇത്രയേ ഉള്ളൂവെന്ന് നവീനോട് പറഞ്ഞതാണ് നവീനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. മത്സരശേഷം ഹസ്തദാനം ചെയ്യവെ കോലി വീണ്ടും നവീനെ പ്രകോപിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

virat kohli, naveen ul haq

ഇതിനെത്തുടര്‍ന്നാണ് ഗംഭീര്‍ ഇടപെടുന്നത്. ഇരുവരും ഇന്ത്യന്‍ ടീമില്‍ ഏറെക്കാലം ഒരുമിച്ച് കളിച്ചവരാണ്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് ഗംഭീര്‍. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കൂടിയാണ് അത് നാണക്കേടുണ്ടാക്കുന്നതെന്നതാണ് വസ്തുത. ഇനിയും ലഖ്‌നൗ-ആര്‍സിബി മത്സരം പ്ലേ ഓഫില്‍ നടന്നാല്‍ അത് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

അതുകൊണ്ട് തന്നെ മാതൃകാപരമായ ശിക്ഷ വിലക്കായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിലക്കായിരുന്നു ഏറ്റവും അനുയോജ്യമായ ശിക്ഷ. രണ്ട് മത്സരത്തിലെങ്കിലും ഇരുവരേയും വിലക്കേണ്ടിയിരുന്നു. കോലി സീസണിലുടെനീളം വലിയ ആക്രമണോത്സകതയാണ് കാട്ടുന്നത്. നേരത്തെ തന്നെ ഇത് ചര്‍ച്ചയായതുമാണ്. കോലി തന്റെ ആക്രമണോത്സകത അല്‍പ്പം നിയന്ത്രിക്കാത്ത പക്ഷം ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചേക്കും.

ഐപിഎല്‍ പോലെ വലിയൊരു ആരാധക പിന്തുണയുള്ള ടൂര്‍ണമെന്റില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ടൂര്‍ണമെന്റിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തും. മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വിലക്കാണ് അനുയോജ്യമായ ശിക്ഷ.

Story first published: Wednesday, May 3, 2023, 13:22 [IST]
Other articles published on May 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+