For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഷൈനിങ് 'സണ്‍', പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു, തിളങ്ങി ഉമ്രാനും ഭുവിയും

പഞ്ചാബ് കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മുന്നോട്ട് വെച്ച 152 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടക്കുകയായിരുന്നു. ഹൈദരാബാദിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. എയ്ഡന്‍ മാര്‍ക്രം (41*), നിക്കോളാസ് പുരാന്‍ (35*) ഹൈദരാബാദിനായി ബാറ്റിങ്ങില്‍ തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 151 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ലിയാം ലിവിങ്‌സ്റ്റന്റെ പ്രകടനമാണ് പഞ്ചാബിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ടി നടരാജന്‍, ജഗദീഷ് സുചിത് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

1

ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ല. നായകന്‍ ശിഖര്‍ ധവാനെ (11 പന്തില്‍ 8) ആദ്യം പഞ്ചാബിന് നഷ്ടമായി. ഒരു ബൗണ്ടറിയടക്കം നേടി നിലയുറപ്പിച്ച് വരികയായിരുന്ന ധവാനെ ഭുവനേശ്വര്‍ കുമാര്‍ മാര്‍ക്കോ ജാന്‍സന്റെ കൈകളിലെത്തിക്കുകയായിരുന്നു. ധവാനെ മടക്കിയതോടെ ഐപിഎല്ലിലെ പവര്‍പ്ലേ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ ഭുവനേശ്വറിനായി. 53 വിക്കറ്റാണ് ഭുവി നേടിയത്.

പവര്‍പ്ലേയില്‍ 52 വിക്കറ്റുകള്‍ നേടിയ മുന്‍ താരം സഹീര്‍ ഖാന്റെ റെക്കോഡിനെയാണ് ഭുവനേശ്വര്‍ മറികടന്നത്. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ സന്ദീപ് ശര്‍മയും 52 വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ വീഴ്ത്തിയിട്ടുണ്ട്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കെകെആറിന്റെ ഉമേഷ് യാദവാണ്. 51 വിക്കറ്റുകളാണ് ഉമേഷ് നേടിയത്. ഈ പട്ടികയിലെ നാലാം സ്ഥാനക്കാരന്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ്. 44 വിക്കറ്റാണ് കുല്‍ക്കര്‍ണി വീഴ്ത്തിയത്. 44 വിക്കറ്റുകളുമായി ഇഷാന്ത് ശര്‍മയും കുല്‍ക്കര്‍ണിക്കൊപ്പമുണ്ട്.

1

അധികം വൈകാതെ മറ്റൊരു ഓപ്പണറായ പ്രഭ്‌സിംറാന്‍ സിങ്ങിനെയും (11 പന്തില്‍ 14) പഞ്ചാബിന് നഷ്ടമായി. രണ്ട് ബൗണ്ടറിയടക്കം നേടിയ താരത്തെ ടി നടരാജന്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്റെ കൈകളിലെത്തിക്കുകയായിരുന്നു. വലിയ പ്രതീക്ഷ നല്‍കി തുടങ്ങിയ ജോണി ബെയര്‍സ്‌റ്റോക്ക് (10 പന്തില്‍ 12) പക്ഷെ വലിയ സ്‌കോര്‍ നേടാനായില്ല. രണ്ട് ബൗണ്ടറിയടക്കം നേടിയ താരത്തെ ജഗദീഷ് സുചിത് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും (8 പന്തില്‍ 11) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ ഒരു വശത്ത് ലിയാം ലിവിങ്‌സ്റ്റന്‍ പതിവ് വെടിക്കെട്ടോടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ ഷാരൂഖ് ഖാനും (28 പന്തില്‍ 26) ലിവിങ്സ്റ്റനും ചേര്‍ന്ന് 71 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് സൃഷ്ടിച്ചു. വലിയ സ്‌കോറിലേക്ക് ഈ കൂട്ടുകെട്ട് നീങ്ങുമെന്ന് തോന്നിക്കവെ ഷാരൂഖിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. ഒരു ഫോറും രണ്ട് സിക്‌സുമാണ് ഷാരൂഖ് നേടിയത്.

1

അവസാന ഓവറുകളില്‍ കൊടുങ്കാറ്റാവാന്‍ കാത്തിരുന്ന ലിവിങ്‌സ്റ്റനെ 19ാം ഓവറിന്റെ അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയത് പഞ്ചാബിന് കടുത്ത തിരിച്ചടിയായി. 33 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് ലിവിങ്സ്റ്റന്‍ കാഴ്ചവെച്ചത്. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഒഡെയ്ന്‍ സ്മിത്തിനെ (15 പന്തില്‍ 13) ഉമ്രാന്‍ മാലിക് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇതേ ഓവറിലെ നാലാം പന്തില്‍ രാഹുല്‍ ചഹാറിനെയും അഞ്ചാം പന്തില്‍ വൈഭവ് അറോറയേയും ഉമ്രാന്‍ മടക്കി. അവസാന പന്തില്‍ അര്‍ഷദീപ് സിങ് റണ്ണൗട്ടായതോടെ ടീമിന് ഹാട്രിക് നേടിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ വ്യക്തിഗത ഹാട്രിക്കാക്കാന്‍ ഉമ്രാന് സാധിച്ചില്ല.

ഹൈദരാബാദിനായി ഉമ്രാന്‍ മാലിക് നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. ടി നടരാജന്‍, ജഗദീഷ് സുചിത് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. പഞ്ചാബ് കിങ്സ് നായകന്‍ മായങ്ക് അഗര്‍വാളിന്റെ അഭാവത്തിലാണ് ഇറങ്ങുന്നത്. പരിശീലനത്തിനിടെ മായങ്കിന്റെ വിരലിന് പരിക്കേറ്റതാണ് വിട്ടുനില്‍ക്കാന്‍ കാരണം. ശിഖര്‍ ധവാനാണ് ഇന്ന് പഞ്ചാബിനെ നയിക്കുന്നത്.

1

അവസാന ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാതെ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനും ഉമ്രാന്‍ മാലിക്കിനായി. മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ജയദേവ് ഉനദ്ഘട്ടും മൂന്ന് വിക്കറ്റുകള്‍ നേടി. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ലസിത് മലിംഗ റണ്‍സ് വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ഹൈദരാബാദിന് തുടക്കം പിഴച്ചു. നായകന്‍ കെയ്ന്‍ വില്യംസണെ (3) റബാഡ പുറത്താക്കി. രാഹുല്‍ ത്രിപാഠിയും (34) അഭിഷേക് ശര്‍മയും (31) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ചഹാറിനെ വലിയ ഷോട്ടിന് ശ്രമിച്ച് ത്രിപാഠി പുറത്തായതിന് പിന്നാലെ അഭിഷേക് ശര്‍മയേയും രാഹുല്‍ മടക്കി. എന്നാല്‍ വിക്കറ്റ് കാത്ത് കളിച്ച എയ്ഡന്‍ മാര്‍ക്രമും (27 പന്തില്‍ 41*) നിക്കോളാസ് പുരാനും (30 പന്തില്‍ 35*) ചേര്‍ന്ന് ഹൈദരാബാദിന് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. പഞ്ചാബിനായി രാഹുല്‍ ചഹാര്‍ രണ്ടും കഗിസോ റബാഡ ഒരു വിക്കറ്റും നേടി.

1

പ്ലേയിങ് 11: ഹൈദരാബാദ്-അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസന്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിങ്, മാര്‍ക്കോ ജാന്‍സന്‍, ജഗദീഷ് സുചിത്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.

പഞ്ചാബ്- പ്രഭ്സിംറാന്‍ സിങ്, ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, വൈഭവ് അറോറ, അര്‍ഷദീപ് സിങ്.

Story first published: Sunday, April 17, 2022, 19:25 [IST]
Other articles published on Apr 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+