For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'എട്ടിലും പൊട്ടി മുംബൈ', ലഖ്‌നൗവിന് തകര്‍പ്പന്‍ ജയം, രാഹുലിന് സെഞ്ച്വറി

ഇന്ന് കൂടി തോറ്റാല്‍ രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും അവസാന പ്രതീക്ഷയും അവസാനിക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തുടര്‍ച്ചയായ എട്ടാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് 36 റണ്‍സിനാണ് രോഹിതും സംഘവും മുട്ടുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കെ എല്‍ രാഹുലിന്റെ (103*) സെഞ്ച്വറിയും ലഖ്‌നൗ ബൗളര്‍മാരുടെ അച്ചടക്കമുള്ള പ്രകടനവുമാണ് മുംബൈയെ തകര്‍ത്തത്. തുടര്‍ച്ചയായ എട്ടാം തോല്‍വിയോടെ മുംബൈ സെമി കാണാതെ പുറത്തായി. ലഖ്‌നൗവിനായി ക്രുണാല്‍ മൂന്നും മൊഹ്‌സിന്‍ ഖാന്‍, ജേസന്‍ ഹോള്‍ഡര്‍, രവി ബിഷ്‌നോയ്, ആയുഷ് ബധോനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇടവേളക്ക് ശേഷം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ മുംബൈക്കൊപ്പം ടോസ് ഭാഗ്യം നിന്നു. ഇതോടെ ആദ്യം ലഖ്‌നൗവിനെ മുംബൈ ബാറ്റിങ്ങിനയച്ചു. തുടര്‍ച്ചയായി ഏഴ് തോല്‍വികള്‍ക്ക് ശേഷം ഇറങ്ങിയ മുംബൈക്ക് ലഖ്‌നൗവിനെതിരേ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. ഈ പോരാട്ടവീര്യം തുടക്കം മുതലേ അവര്‍ കാട്ടി. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ക്വിന്റന്‍ ഡീകോക്ക് ഇത്തവണ ലഖ്‌നൗവിന്റെ ഓപ്പണറാണ്. ഡീകോക്കിനെ (10) പുറത്താക്കി ജസ്പ്രീത് ബുംറയാണ് മുംബൈക്ക് ആദ്യ വിക്കറ്റ് നേട്ടം നല്‍കിയത്. ഒരു സിക്‌സ് നേടിയ ഡീകോക്ക് രോഹിത് ശര്‍മയുടെ ക്യാച്ചിലാണ് പുറത്തായത്.

1

ഡീകോക്ക് പുറത്താവുമ്പോള്‍ 27 റണ്‍സായിരുന്നു ലഖ്‌നൗ സ്‌കോര്‍ബോര്‍ഡില്‍. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ (22 പന്തില്‍ 22) പതിയെ തുടങ്ങി കത്തികയറാം എന്ന് പ്രതീക്ഷിച്ചെങ്കിലും സാധിച്ചില്ല. ഒരു സിക്‌സ് നേടിയ മനീഷിനെ പൊള്ളാര്‍ഡ് റില്ലി മെറീഡിത്തിന്റെ കൈയിലെത്തിച്ചു. അപകടകാരിയായ മാര്‍ക്കസ് സ്റ്റോയിനിസ് (0) ഡെക്കില്‍ മടങ്ങിയത് മുംബൈക്ക് കരുത്തായി. ഡാനിയല്‍ സാംസിന്റെ ഷോട്ട് ബോളില്‍ സിക്‌സിന് ശ്രമിച്ച് തിലക് വര്‍മക്ക് ക്യാച്ച് നല്‍കിയാണ് സ്റ്റോയിനിസ് പുറത്തായത്.

മികച്ച ഫോമിലുള്ള ക്രുണാല്‍ പാണ്ഡ്യയെ (1) കറെന്‍ പൊള്ളാര്‍ഡും മടക്കി. മുംബൈ ഇന്ത്യന്‍സിനൊപ്പം ദീര്‍ഘകാലം കളിച്ച ക്രുണാലിനെ ഇത്തവണത്തെ മെഗാ ലേലത്തിന് മുമ്പാണ് മുംബൈ കൈവിട്ടത്. മധ്യനിരയില്‍ ലഖ്‌നൗവിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ദീപക് ഹൂഡ. എന്നാല്‍ 9 പന്തില്‍ ഒരു ബൗണ്ടറിയടക്കം 10 റണ്‍സ് നേടിയ ഹൂഡയെ മെറീഡിത്ത് പുറത്താക്കി.

1

എന്നാല്‍ ഒരു വശത്ത് നായകന്‍ കെ എല്‍ രാഹുല്‍ ലഖ്‌നൗ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. എന്നാല്‍ മുംബൈ ബൗളര്‍മാര്‍ അച്ചടക്കം കാട്ടിയതോടെ സ്‌കോര്‍ബോര്‍ഡിന്റെ വേഗം കുറഞ്ഞു. ജസ്പ്രീത് ബുംറ ഫോമിലേക്കെത്തിയതാണ് പ്രധാനമായും എടുത്തുപറയേണ്ടത്. 19ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്. അവസാന ഓവര്‍ എറിയാന്‍ വന്ന റില്ലി മെറീഡിത്തിനെ സിക്‌സര്‍ പറത്തി കെ എല്‍ രാഹുല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. സീസണിലെ രാഹുലിന്റെ രണ്ടാം സെഞ്ച്വറിയാണിത്. രണ്ടും മുംബൈക്കെതിരെയാണെന്നതാണ് എടുത്തു പറയേണ്ടത്. കരിയറിലെ നാല് ഐപിഎല്‍ സെഞ്ച്വറികളില്‍ മൂന്നും മുംബൈക്കെതിരേയാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

1

62 പന്തുകള്‍ നേരിട്ട് 12 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 166.12 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ വെടിക്കെട്ട്. മറ്റ് പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോഴും നായകനെന്ന നിലയില്‍ ഒറ്റക്ക് നിന്ന് പടപൊരുതാന്‍ രാഹുലിനായി. അദ്ദേഹത്തിന്റെ കരിയറിലെ നാലാം ഐപിഎല്‍ സെഞ്ച്വറിയാണിത്. രണ്ട് സെഞ്ച്വറി പഞ്ചാബ് കിങ്‌സിനൊപ്പമാണ് നേടിയത്. ഇതോടെ ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ രാഹുലിനായി. അഞ്ച് സെഞ്ച്വറിയുമായി വിരാട് കോലിയാണ് തലപ്പത്ത്.

മുംബൈക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനും രാഹുലിനായി. വെറും 16 ഇന്നിങ്‌സില്‍ നിന്ന് 867 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. സുരേഷ് റെയ്‌ന 34 ഇന്നിങ്‌സില്‍ നിന്ന് 824 റണ്‍സാണ് നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 368 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രാഹുല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്ന് 491 റണ്‍സുമായി ജോസ് ബട്‌ലറാണ് തലപ്പത്ത്.

1

അവസാന ഓവറിന്റെ നാലാം പന്തില്‍ ആയുഷ് ബധോനിയ മെറീഡിത്ത് പുറത്താക്കി. 11 പന്തില്‍ 14 റണ്‍സാണ് യുവതാരം നേടിയത്. അവസാന രണ്ട് പന്തും ജേസന്‍ ഹോള്‍ഡര്‍ ഡോട്ട് ആക്കിയത് ലഖ്‌നൗവിന് തിരിച്ചടിയായി. മുംബൈക്കായി മെറീഡിത്തും കറെന്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡാനിയല്‍ സാംസും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. രോഹിത് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോഴും ഇഷാന്‍ കിഷന്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടു. 20 പന്തില്‍ എട്ട് റണ്‍സ് നേടിയ ഇഷാന്‍ രവി ബിഷ്‌നോയിയുടെ പന്തില്‍ നിര്‍ഭാഗ്യവശാല്‍ പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 49 റണ്‍സ്. മൂന്നാമന്‍ ഡെവാള്‍ഡ് ബ്രെവിസ് മൊഹ്‌സിന്‍ ഖാന്റെ (3) പന്തില്‍ പുറത്ത്. 31 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 38 റണ്‍സുമായി പ്രതീക്ഷ നല്‍കിയ രോഹിത് ശര്‍മയെ ക്രുണാല്‍ പാണ്ഡ്യ മടക്കി അയച്ചു.

മുന്‍ മുംബൈ താരമായ ക്രുണാലിനെ സിക്‌സര്‍ പറത്താനുള്ള രോഹിത്തിന്റെ ശ്രമം കൃഷ്ണപ്പ ഗൗതത്തിന്റെ കൈയില്‍ അവസാനിച്ചു. മധ്യനിരയിലെ വിശ്വസ്തന്‍ സൂര്യകുമാര്‍ യാദവിന് (7) തിളങ്ങാനായില്ല. ആയുഷ് ബധോനിയെ പരീക്ഷിച്ച കെ എല്‍ രാഹുലിന് പിഴച്ചില്ല. സൂര്യകുമാര്‍ യാദവ് പുറത്ത്. അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ തിലക് വര്‍മയും കറെന്‍ പൊള്ളാര്‍ഡും കൂടി മുംബൈ സ്‌കോര്‍ബോര്‍ഡുയര്‍ത്തി.

1

18ാം ഓവര്‍ എറിയാനെത്തിയ ജേസന്‍ ഹോള്‍ഡര്‍ തിലക് വര്‍മയെ (38) പുറത്താക്കിയത് നിര്‍ണ്ണായകമായി. ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ഹോള്‍ഡര്‍ വീഴ്ത്തിയത്. 19ാം ഓവര്‍ എറിയാനെത്തിയ ദുഷ്മന്ത ചമീര അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കിയതോടെ മുംബൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 39 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയ ക്രുണാല്‍ പാണ്ഡ്യ രണ്ടാം പന്തില്‍ കറെന്‍ പൊള്ളാര്‍ഡിനെയും (19) പുറത്താക്കി. മൂന്നാം പന്തില്‍ ജയദേവ് ഉനദ്ഘട്ട് റണ്ണൗട്ടായപ്പോള്‍ നാലാം പന്തില്‍ ഡാനിയല്‍ സാംസും (3) പുറത്ത്. രണ്ട് റണ്‍സ് മാത്രം പിറന്ന അവസാന ഓവറില്‍ മൂന്ന് വിക്കറ്റാണ് വീണത്. ലഖ്‌നൗവിനായി ക്രുണാല്‍ മൂന്നും മൊഹ്‌സിന്‍ ഖാന്‍, ജേസന്‍ ഹോള്‍ഡര്‍, രവി ബിഷ്‌നോയ്, ആയുഷ് ബധോനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Sunday, April 24, 2022, 23:49 [IST]
Other articles published on Apr 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+