ഗുവാഹത്തി: കഴിഞ്ഞ ഐപിഎല്‍ സീസണിലെ അവസാന സ്ഥാനക്കാരില്‍ നിന്നും ഒരടി പോവും മുന്നോട്ടു പോയില്ലെന്നു തെളിയിച്ചാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിരിക്കുന്നത്. അത്ര ശക്തരല്ലെന്നു തോന്നിച്ച രാജസ്ഥാന്‍ റോയല്‍സിനോടു റുതുരാജ് ഗെയ്ക്വാദും സംഘവും അടിമുടി നാണംകെട്ടിരിക്കുകയാണ്.
എട്ടു വിക്കറ്റിനാണ് പുതിയ നായകന്‍ റിയാന്‍ പരാഗിനു കീഴില്‍ സിഎസ്‌കെയെ റോയല്‍സ് നിഷ്പ്രഭരാക്കിയത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാത്തിലും ചെന്നൈ തപ്പിത്തടഞ്ഞു. 2025ലേതു പോലെ മറ്റൊരു ദുരന്തമാണോ ടീമിനെ ഇത്തവണയും കാത്തിരിക്കുന്നതെന്നു ഇതോടെ ആരാധകരും ഭയപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്.

ഈ സീണിലെ ആദ്യ രണ്ടു കളിയിലും 200. പ്ലസ് റണ്‍സ് നാലു ടീമുകളും വാരിക്കൂട്ടിയപ്പോള്‍ ഈ മല്‍സരത്തില്‍ സിഎസ്‌കെ 19.4 ഓവറില്‍ വെറും 127ന് കൂടാരം കയറി. 13ാം ഓവറില്‍ തന്നെ ജയത്തിലേക്കു റോയല്‍സ് ജയത്തിലേക്കും കുതിച്ചെത്തി. യഥാര്‍ഥത്തില്‍ സിഎസ്‌കെയ്ക്കു എവിടെയാണ് പിഴച്ചത്? ഇത്ര കനത്തൊരു തോല്‍വിക്കു കാരണമെന്താണ്? നോക്കാം.

ഇന്നു പകലുള്‍പ്പെടെ മഴ പെയ്ത ഗുവാഹത്തിയില്‍, മൂടിക്കെട്ടിയ കാലാവസ്ഥയില്‍ ആദ്യം ബാറ്റിങെന്നത് ഒരിക്കലും എളുപ്പമല്ല. അതുകൊണ്ടു തന്നെ ടോസിനു നിര്‍ണായക റോളുമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ടോസ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ലഭിച്ചില്ല.
ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബൗളിങും തിരഞ്ഞെടുത്തു. അവിടെ മുതലാണ് സിഎസ്‌കെ യഥാര്‍ഥത്തില്‍ തോറ്റു തുടങ്ങുന്നത്. പിന്നീട് ബാറ്റിങില്‍ ചില വില്ലന്‍മാര്‍ കൂടി വന്നതോടെ ദുരന്തവും പൂര്‍ത്തിയായി.
ന്യൂബോളില്‍ പേസര്‍മാര്‍ക്കു നല്ല സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. മാത്രല്ല, ബോള്‍ ഇടയ്ക്കു സ്‌റ്റോവുന്നതു പോലെയും കാണപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ ബുദ്ധിപൂര്‍വ്വം ബാറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. പക്ഷെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദടക്കം ഭൂരിഭാഗം പേരും സാഹചര്യം നോക്കാതെ തുടരെ അഗ്രസീവ് ഷോട്ടുകള്‍ക്കു തുനിഞ്ഞ് വിക്കറ്റ് വലിച്ചെറിഞ്ഞു.

ആദ്യം പുറത്തായ സഞ്ജു സാംസണിന്റെ വിക്കറ്റെടുത്തത് ഒരു മികച്ച ബോളായിരുന്നു. പക്ഷെ റുതുരാജിന്റേത് അങ്ങനെയല്ല. ക്യാപ്റ്റന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കളിക്കാനുള്ള ക്ഷമ അദ്ദേഹം കാണിച്ചില്ല. ജോഫ്ര ആര്‍ച്ചറിനെതിരേ പൂര്‍ണമായും വിക്കറ്റുകള്‍ തുറന്നുകൊടുത്ത് റുതുരാജ് ആഞ്ഞു വീശിയെങ്കിലും ക്ലീന്‍ ബൗള്‍ഡ്.
അദ്ദേഹത്തിന്റെ ശൈലിക്കു യോജിച്ച ഷോട്ടായിരുന്നില്ല. ആങ്കര്‍ റോളിലാണ് റുതു കൂടുതല്‍ മികവ് കാണിക്കാറുള്ളത്. പക്ഷെ അതുമറന്നുള്ള ബാറ്റിങ് ടീമിനെ പ്രതിസന്ധിയിലാക്കി.
തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ ഒരു അപ്രതീക്ഷിത ബൗണ്‍സറിലാണ് ആയുഷ് മാത്രെ വീണത്. ഇതോടെ ചെന്നൈ മൂന്നിന് 19. നല്ലൊരൂു കൂട്ടുകെട്ടായിരുന്നു സിഎസ്‌കെയ്ക്കു ആവശ്യം. ഒരാള്‍ ആങ്കര്‍ റോളിലും മറ്റൊരാള്‍ അഗ്രസീവായും കളിച്ചിരുന്നെങ്കില്‍ മികച്ചൊരു തിരിച്ചുവരവ് സാധ്യമായിരുന്നു.
പക്ഷെ ആങ്കര്‍ റോളിന് ആര്‍ക്കും താല്‍പ്പര്യമില്ലായിരുന്നു. ഇംപാക്ട് സബായി വന്ന സര്‍ഫറാസ് ഖാന്‍ വളരെ അഗ്രസീവായാണ് കാണപ്പെട്ടത്. ഇതിനിടെ മാത്യു ഷോര്‍ട്ട് മടങ്ങി. പിന്നാലെ സര്‍ഫറാസും ക്രീസ് വിട്ടു. ഇതോടെ സിഎസ്‌കെ അഞ്ചിനു 51 ലേക്കും കൂപ്പുകുത്തി. അപ്പോഴാണ് പരിചയ സമ്പന്നനായ ശിവം ദുബെയെത്തിയത്.

ഇനി ബാറ്റിങ് നിരയില്‍ മല്‍സര പരിചയമുള്ള ആരുമില്ലെന്നതിനാല്‍ അദ്ദേഹത്തിരുന്നു ടീമിനെ രക്ഷിക്കാനുള്ള ചുമതല. പക്ഷെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ദുബെ തയ്യാറായില്ല. ഈഗോ ക്ലാഷുള്ളതു പോലെയാണ് അദ്ദഹം ബാറ്റ് ചെയ്തത്.

നേരിട്ട ആദ്യ ബോളില്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരേ സിക്‌സറടിച്ചാണ് ദുബെ അക്കൗണ്ട് തുറന്നത്. രണ്ടു ബോളുകള്‍ക്കു ശേഷം വീണ്ടും സമാനമായൊരു ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ലോങ് ഓഫില്‍ രവി ബിഷ്‌നോയ് പിടികൂടി. എന്തിനാണ് ദുബെ അത്തരമൊരു ഷോട്ട് കളിച്ചതെന്നു ഇപ്പോഴും വിചിത്രമാണ്.
43 റണ്‍സോടെ വാലറ്റത്ത് ടിമിന്റെ രക്ഷകനായ ജാമി ഒവേര്‍ട്ടന്റെ സാമാന്യബുദ്ധി പോലും ദുബെ കാണിച്ചില്ല. ദുബെ പുറത്തായപ്പോള്‍ ടീം ആറിന് 57. സിഎസ്‌കെ കളി തോറ്റെന്നു ഈ നിമിഷം തന്നെ ഉറപ്പായിക്കഴിഞ്ഞിരുന്നു.