വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ബൗളർമാരെ നിലംപരിശാക്കി സഞ്ജു സാംസൺ നേടിയ സെഞ്ചുറി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുകയാണ്. ഈ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ജിയോ സ്റ്റാറിലെ ചർച്ചയ്ക്കിടെ സംസാരിച്ചു. സഞ്ജുവിന്റെ ബാറ്റിംഗിലെ പക്വതയും ഫോമുമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്ന് റെയ്‌ന പറഞ്ഞു.

"ബുംറയോട് ബഹുമാനം, മറ്റുള്ളവരോട് ദാക്ഷിണ്യമില്ല!"
സഞ്ജുവിന്റെ ഇന്നിംഗ്‌സിന്റെ പ്രത്യേകതയെക്കുറിച്ച് റെയ്‌ന പറഞ്ഞത് ഇങ്ങനെയാണ്: "സഞ്ജു സാംസൺ അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചത്. കാരണം അദ്ദേഹം തന്റെ ഇന്നിംഗ്‌സ് വളരെ ബുദ്ധിപരമായാണ് കെട്ടിപ്പടുത്തത്. തുടക്കത്തിൽ ക്രീസിൽ നിലയുറപ്പിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. സ്ട്രെയിറ്റ് ബാറ്റുകൊണ്ട് കളിക്കാനും നല്ല പന്തുകളെ ബഹുമാനിക്കാനും അദ്ദേഹം തയ്യാറായി. പ്രത്യേകിച്ച് ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളർക്കെതിരെ അദ്ദേഹം അനാവശ്യ റിസ്‌ക് എടുത്തില്ല."

എന്നാൽ മോശം പന്തുകളെ സഞ്ജു വെറുതെ വിട്ടില്ലെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. "അതേസമയം തന്നെ, മോശം പന്തുകൾ ലഭിച്ചപ്പോൾ അവയെ ശിക്ഷിക്കാൻ അദ്ദേഹം ഒട്ടും മടിച്ചില്ല. പന്തിന്റെ വേഗതയെയും ഗ്രൗണ്ടിലെ വിടവുകളെയും (Gap) അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. ക്ഷമയും ആക്രമണോത്സുകതയും തമ്മിലുള്ള ആ ബാലൻസ് എടുത്തുപറയേണ്ടതാണ്," റെയ്‌ന വ്യക്തമാക്കി.
ഫോമിന്റെ കൊടുമുടിയിൽ സഞ്ജു!
ഈ സീസണിൽ സഞ്ജുവിന്റെ സ്ഥിരതയെയും റെയ്‌ന പ്രശംസിച്ചു. "അദ്ദേഹത്തിന്റെ സമീപകാല സ്കോറുകൾ നോക്കൂ; ടൂർണമെന്റിന്റെ തുടക്കത്തിൽ ഒരു സെഞ്ചുറി, പിന്നാലെ 48 റൺസ്, ഇപ്പോൾ ഇതാ മറ്റൊരു സെഞ്ചുറി കൂടി. അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് ഇത് വ്യക്തമാക്കുന്നു," റെയ്‌ന പറഞ്ഞു. സഞ്ജുവിന്റെ ഈ പ്രകടനം ചെന്നൈയെ വിജയത്തിലേക്ക് നയിച്ചപ്പോൾ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് മോഹങ്ങൾക്ക് അത് കനത്ത ആഘാതമാണ് നൽകിയത്.
IPL 2026: എന്തൊരു തോൽവി, മുംബൈ ഇന്ത്യൻസിന് ഇത് എന്തുപറ്റി? പതനത്തിന്റെ കാരണങ്ങൾ നിരത്തി ആരാധകർ!
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ റുതുരാജ് ഗെയ്ക്വാദിനെ നഷ്ടമായിരുന്നു. തുടർന്ന് വന്ന ബാറ്റർമാർക്ക് ആർക്കും അധിക നേരം ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. എന്നാൽ ഒരു ഭാഗത്ത് വളരെ പക്വതയോടെ സഞ്ജു ചെന്നൈയ്ക്കായി റൺസ് കണ്ടെത്തിക്കൊണ്ടിരുന്നു. ബോൾ ബാറ്റിലേക്ക് അത്ര എളുപ്പം വരുന്നില്ല എന്ന് സഞ്ജുവും റുതുവും സംസാരിച്ചിരുന്നതായി റുതുരാജ് മത്സരശേഷം പറഞ്ഞിരുന്നു. ആ കണ്ടീഷനിലും പുറത്താകാതെ 101 റൺസ് നേടുക എന്നത് അത്ര ചെറിയ കാര്യമല്ല.
207 എന്ന ടാർഗറ്റ് ചെയ്സ് ചെയ്യാൻ ക്രീസിലെത്തിയ മുംബൈയ്ക്ക് തുടക്കത്തിലേ എല്ലാം പിഴച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും 30 റൺസ് മാത്രമാണ് മുംബൈയ്ക്ക് പവർപ്ലേയിൽ നേടാനായത്. നാലാം വിക്കറ്റിൽ തിലക് വർമ്മയും സൂര്യകുമാർ യാദവും ശ്രമിച്ചെങ്കിലും ചെന്നൈ ബൗളിങ് അതിന്റെ പീക്കിൽ ആയിരുന്നു. ഇവരെക്കൂടാതെ മറ്റേത് ബാറ്റ്സ്മാന്മാരും രണ്ടക്കം കടന്നില്ല എന്നതും മുംബൈയുടെ തോൽവിക്ക് കാരണമായി.