ആറാം ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നവുമായി ഈ ഐപിഎല്ലില്‍ ഇറങ്ങിയ മുംബൈ ഇന്ത്യസ് മൂന്നു റൗണ്ടുകള്‍ക്കു ശേഷം ശരിക്കും പതറുകയാണ്. സീസണിലെ രണ്ടാം പരാജയവും നേരിട്ടതോടെ പോയിന്റ് പട്ടികയില്‍ അവര്‍ ഏഴാം സ്ഥാനത്തേക്കും വീണു. മൂന്നു മല്‍സരങ്ങളില്‍ ഒരു ജയവും രണ്ടു പരാജയവുമാണ് ഇപ്പോള്‍ മുംബൈയുടെ അക്കൗണ്ടിലുള്ളത്.
മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെയുണ്ടായിട്ടും കിരീടമില്ലാതെ വീണ്ടുമൊരു സീസണ്‍ കൂടി അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് എംഐ. യഥാര്‍ഥത്തില്‍ ഒരു സമയത്തു കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മുംബൈയ്ക്ക് ഇപ്പോള്‍ പിഴയ്ക്കുന്നതെവിടെയാണ്? അവരുടെ പതനത്തിന്റെ പ്രധാന കാരണങ്ങളറിയാം.

കഴിഞ്ഞ കുറച്ചു സീസണുകളിലായി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടെന്നു കാണാം. യഥാര്‍ഥത്തില്‍ മുംബൈയുടെ പതനം തുടങ്ങിയത് 2023ലെ ഐപിഎല്ലിനു ശേഷമാണ്.

രോഹിത് ശര്‍മ നയിച്ച അന്നത്തെ എംഐ ടീം സീസണില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലും കളിച്ചിരുന്നു. പക്ഷെ അതിനു ശേഷം മുംബൈയില്‍ അഴിച്ചുപണികളും തുടങ്ങി. ടീമിന്റെ പതനത്തിന്റെ തുടക്കവും അവിടെ നിന്നാണ്.
മുംബൈയ്ക്കു അഞ്ചു ട്രോഫികള്‍ സമ്മാനിച്ച രോഹിത്തിനെ സീസണിനു ശേഷം നായകസ്ഥാനത്തു നിന്നു പുറത്താക്കിയത് ടീം അന്തരീക്ഷവും താറുമാറാക്കി. പകരം ഗുജറാത്ത് ടൈറ്റമന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടു വന്ന ശേഷം ക്യാപ്റ്റന്‍സിയും നല്‍കി.
എംഐയുടെ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്നാണ് ഇതെന്നു ഉറപ്പിച്ച് പറയാം. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ മികച്ച ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍ ടീമിനകത്തു തന്നെയുള്ളപ്പോഴാണ് ഹാര്‍ദിക്കിനെ തിരികെ വാങ്ങി ഇങ്ങനെയൊരു മണ്ടത്തരം മുംബൈ മാനേജ്‌മെന്റ് കാണിച്ചത്.

ഇതു ടീമിനകത്തു തന്നെ വലിയ അസ്വാരസ്യങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ക്യാപ്റ്റന്‍സി പ്രതീക്ഷിച്ചിരുന്ന സൂര്യയെയും ബുംറയെയുമെല്ലാം ഈ തീരുമാനം ചൊടിപ്പിക്കുകയും ചെയ്തു. ആ സീസണില്‍ ടീമിന്റെ പ്രകടനത്തെയും അതു സാരമായി ബാധിച്ചു. പത്താം സ്ഥാനത്താണ് അവര്‍ സീസണ്‍ അവസാനിപ്പിച്ചത്.
ഇനിയും രണ്ടോ, മൂന്നോ സീസണുകള്‍ കളിക്കാനുള്ള ഫോമും ഫിറ്റ്‌നസുമുണ്ടായിട്ടും സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനെ നേരത്തേ വിരമിക്കാന്‍ നിര്‍ബന്ധിതരാക്കിയത് എംഐയാണ്. പകരക്കാരന്റെ റോളിലേക്കു ടിം ഡേവിഡിനെ കൊണ്ടുവന്നെങ്കിലും വേണ്ടത്ര പിന്തുണ നല്‍കാതെ കൈവിട്ടു.

ഇപ്പോള്‍ ആര്‍സിബിയില്‍ അദ്ദേഹത്തിന്റെ അവിശ്വസനീയ ഫോം മുംബൈക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. പൊള്ളാര്‍ഡിനു ശേഷം വിശ്വസ്തനായ ഒരു ലോകോത്തര ഫിനിഷറും മുംബൈയ്ക്കുണ്ടായിട്ടില്ല. ഈ കുറവ് നികത്താന്‍ സാധിക്കുന്നാളായിുന്നു ഡേവിഡ്.
ലേലത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബദ്ധങ്ങളാണ് മുംബൈയുടെ മറ്റൊരു പ്രധാന പ്രശ്‌നം. ടീമിലെ പലര്‍ക്കും ബാക്കപ്പുകളില്ലെന്നത് അവരുടെ പ്രധാന പോരായ്മയാണ്. ഈ കാരണത്താല്‍ ഫസ്റ്റ് ചോയ്‌സ് കളിക്കാര്‍ മോശം ഫോം തുടര്‍ന്നാലും അവരെ കളിപ്പിക്കാന്‍ മുംബൈ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനു ശേഷം ഒരു ലോകോത്തര ഇന്ത്യന്‍ സ്പിന്നര്‍ മുംബൈയ്ക്കു ഉണ്ടായില്ലെന്നതു പരിതാപകരമാണ്. യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ് തുടങ്ങിയ മികച്ച ഓപ്ഷനുകള്‍ ലേലത്തിലുണ്ടായിട്ടും അവരെയൊന്നും വാങ്ങാനുള്ള ശ്രമം ടീം മാനേജ്‌മെന്റ് നടത്തിയില്ല. ഇതും മുംബൈയെ പിന്നോട്ടടിപ്പിച്ചു.
പേസ് ബൗളിങില്‍ ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തിയാല്‍ ട്രെന്റ് ബോള്‍ട്ടിന്റെ നല്ല കാലം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരൊന്നും അത്ര അപകടകാരികളുമല്ല. ബുംറയ്ക്കു മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്ന രണ്ടോ, മൂന്നോ മികച്ച ഫാസ്റ്റ് ബൗളര്‍മാരെ എംഐയ്ക്കു തീര്‍ച്ചയായും ആവശ്യമായിരുന്നു.