അബുദാബി: ഐപിഎല്‍ മിനി താരലേലത്തില്‍ ബിസിസിഐയുടെ പുതിയ നിയമം കാരണം എട്ടിന്റെ പണിയാണ് വിദേശ കളിക്കാരെ കാത്തിരിക്കുന്നത്. ഇന്നു നടക്കാനിരിക്കുന്ന ലേലത്തില്‍ എത്ര തന്നെ വലിയ തുക ലഭിച്ചാലും 18 കോടിയില്‍ കൂടുതല്‍ തുക ഒരു വിദേശ താരത്തിനും പോക്കറ്റിലാക്കാന്‍ കഴിയില്ല.
ലേലത്തില്‍ ഒരു വിദേശ താരത്തെ റാഞ്ചാന്‍ ഫ്രാഞ്ചൈസികള്‍ക്കു ഏതറ്റം വരെയും പോവാം. പക്ഷെ വാങ്ങുന്ന ആ കളിക്കാരനു പരമാവധി നല്‍കാന്‍ കഴിയുക 18 കോടി രൂപയാണ്. ഇതിനു പിന്നിലെ കാരണമെന്താണെന്നു നമുക്കു പരിശോധിക്കാം.

എന്താണ് മാക്‌സിമം ഫീ നിയമം
ഐപിഎല്ലിന്റെ മിനി താരലേലത്തില്‍ മാത്രം വിദേശ കളിക്കാര്‍ക്കു വേണ്ടി ബിസിസിഐ കൊണ്ടുവന്നിട്ടുള്ളതാണ് മാക്‌സിമം ഫീ നിയമം. ഏറ്റുവുമുയര്‍ന്ന റീട്ടെന്‍ഷന്‍ സ്ലാബിലെ തുകയും കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവുമുയര്‍ന്ന തുകയുമാണ് ഇതില്‍ പ്രധാനമായും പരിഗണിക്കുക. ഈ രണ്ടില്‍ ഏതാണോ കുറവ് അതായിരിക്കും മിനി ലേലത്തില്‍ ഒരു വിദേശ താരത്തിന്റെ കൈയില്‍ കിട്ടുന്ന തുക.
അതായത് നിലവില ഇയര്‍ന്ന റീട്ടെന്‍ഷന്‍ സ്ലാബ് നോക്കിയാല്‍ അതു 18 കോടിയാണ്. എന്നാല്‍ കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവുമുയര്‍ന്ന തുക റിഷഭ് പന്തിനു ലഭിച്ച 27 കോടി രൂപയയുമാണ്. ഇതില്‍ ചെറിയ തുകയെന്നത് 18 കോടി ആയതിനാലാണ് വിദേശ താരത്തിന്റെ പരമാവധി ശമ്പളം ഇതായി നിജപ്പെടുത്തിയത്.
എന്നാല്‍ ചില കാര്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ ആശയക്കുഴപ്പത്തിലാക്കിയേക്കും. ലേലത്തില്‍ 18 കോടിക്കു മുകളില്‍ ഏതെങ്കിലും താരത്തിന്റെ മൂല്യമുയര്‍ന്നാല്‍ എന്തു സംഭവിക്കും എന്നതായിരിക്കും അത്. അങ്ങനെ വന്നാലും 18 കോടി മാത്രമേ ആ വിദേശ താരത്തിന്റെ കൈകളിലെത്തുകയുള്ളു. ബാക്കിയുള്ള തുക ബിസിസിഐയുടെ വെല്‍ഫെയര്‍ ഫണ്ടിലേക്കു പോവുകയും ചെയ്തു.

ഉദാഹരണമെടുത്താല്‍ ഒരു വിദേശ താരത്തെ 20 കോടി രൂപയ്ക്കു ഫ്രാഞ്ചൈസി വാങ്ങിയെന്നു കരുതുക. ഇതില്‍ 18 കോടി ആ കളിക്കാരനു ലഭിക്കുമ്പോള്‍ ശേഷിച്ച രണ്ടു കോടി രൂപ ബിസിസിഐയുടെ വെല്‍ഫെയര്‍ ഫണ്ടിലുമെത്തും. പക്ഷെ പക്ഷെ ഫ്രാഞ്ചൈസികളുടെ പഴ്‌സില്‍ 20 കോടി തന്നെ നഷ്ടമാവുകയും ചെയ്യും.
അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസികളെ സംബന്ധിച്ച് നിയമം വലിയ ക്ഷീണമായി മാറും. 18 കോടിക്കു മുകളില്‍ എത്ര തന്നെ മുടക്കിയാലും ബാക്കിയുള്ള പണം അവര്‍ക്കു ഉപകരിക്കാതെ പോവും. ലേലത്തില്‍ മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് അവര്‍ക്കു നഷ്ടമവുക. അതിനാല്‍ ലേലത്തില്‍ കൈവിട്ടൊരു കളിക്ക് ഒരു ഫ്രാഞ്ചൈസിയും മുതിര്‍ന്നേക്കില്ല.