ചണ്ഡീഗഡ്: അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് തകര്‍ത്തുവിട്ടപ്പോള്‍ കൈയടികള്‍ മുഴുവന്‍ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യക്കാണ്. കാരണം 22 കാരനായ താരത്തിന്റെ സ്‌ഫോടനാത്മക സെഞ്ച്വറിയാണ് കളിയില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്. 42 ബോളില്‍ 103 റണ്‍സ് വാരിക്കൂട്ടിയാണ് പ്രിയാന്‍ഷ് ക്രീസ് വിട്ടത്.
സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വെറും 39 ബോളുകള്‍ മാത്രമേ താരത്തിനു വേണ്ടിവന്നുള്ളൂ. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ സെഞ്ച്വറിയും കൂടിയാണിത്. പക്ഷെ ഈ കളിയില്‍ പഞ്ചാബിനു മറ്റൊരു ഹീറോ കൂടിയുണ്ട്. കളിയിലെ ഏറ്റവും മൂല്യമേറിയ (MVP) താരമെന്നു വിളിക്കാവുന്നയാള്‍ ആരാണെന്നു നോക്കാം.

മൂല്യമേറിയ താരം
പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടത്തിലെ ഏറ്റവും മൂല്യമേറിയ താരം ഫിനിഷറുടെ റോളില്‍ പഞ്ചാബിനായി മിന്നിച്ച ശശാങ്ക് സിങാണ്. പക്ഷെ പ്രിയാന്‍ഷ് ആര്യയുടെ തീപ്പൊരി സെഞ്ച്വറിക്കു മുന്നില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് അധികമാരും ശ്രദ്ധിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.
ഏഴാമനായി ക്രീസിലെത്തിയ ശശാങ്ക് പുറത്താവാതെ 52 റണ്‍സുമായാണ് കസറിയത്. 36 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറും മൂന്നു സിക്‌സറുമുണ്ടായിരുന്നു. പഞ്ചാബിന്റെ ടോട്ടല്‍ 200 കടത്തിയതിന്റെ പ്രധാന കാരണക്കാരന്‍ ശശാങ്ക് തന്നെയാണെന്നു നിസംശയം പറയാം രണ്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകളുമായാണ് അദ്ദേഹം ടീമിനെ മുന്നോട്ടു നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ടീം ഒരു ഘട്ടത്തില്‍ വലിയ രീതിയിലുള്ള ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. എട്ടോവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ അഞ്ചു വിക്കറ്റിനു 83 റണ്‍സെന്ന അവസ്ഥയിലായിരുന്നു. പ്രിയാന്‍ഷിന്റെ ഫിഫ്റ്റി (25 ബോളില്‍ 57*) മാറ്റിനിര്‍ത്തിയാല്‍ പഞ്ചാബ് നിരയില്‍ മറ്റാരും തന്നെ രണ്ടക്കത്തിലെത്തിയില്ല.
ആര്‍ അശ്വിനെറിഞ്ഞ എട്ടാമത്തെ ഓവറിലെ അവസാനത്തെ ബോളില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (1) പുറത്തായ ശേഷമാണ് ശശാങ്ക് ക്രീസിലെത്തിയത്. ഈ സമയത്തു ഒരു വിക്കറ്റ് കൂടി വീണാല്‍ പഞ്ചാബ് 150 കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ പ്രിയാന്‍ഷിനു മികച്ച പിന്തുണയുമായി ശശാങ്ക് ക്രീസില്‍ നിലയുറപ്പിച്ചു കളിച്ചു. കാര്യമായ റിസ്‌കുകളെടുക്കാതെ പ്രിയാന്‍ഷിനു മികച്ച പിന്തുണ നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്.
അതിനിടെ മോശം ബോളുകളില്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശശാങ്ക് മറന്നതുമില്ല. അദ്ദേഹത്തിന്റെ മികച്ച പിന്തുണ കിട്ടിയതോടെ പ്രിയാന്‍ഷിനു തന്റെ അഗ്രസീവ് ബാറ്റിങ് തുടരാനും കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിക്കുകയും ചെയ്തു. 71 റണ്‍സാണ് പ്രിയാന്‍ഷിനൊപ്പം ആറാം വിക്കറ്റില്‍ ശശാങ്ക് കൂട്ടിച്ചേര്‍ത്തത്. ഇതോടെ 14 ഓവറിനുള്ളില്‍ പഞ്ചാബിന്റെ ടോട്ടല്‍ 150 കടക്കുകയും ചെയ്തു.

ടീം ടോട്ടല്‍ 154ല്‍ നില്‍ക്കെ ആറാമനായി പ്രിയാന്‍ഷ് മടങ്ങിയെങ്കിലും ശശാങ്കിന്റെ ദൗത്യം അവസാനിച്ചില്ല. സൗത്താഫ്രിക്കന്‍ താരം മാര്‍ക്കോ യാന്‍സനെ കൂട്ടുപിടിച്ച് മറ്റൈാരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി അദ്ദേഹം ടീമിനെ 200 കടത്തുകയും ചെയ്തു. 65 റണ്‍സാണ് അപരാജിതമായ ഏഴാം വിക്കറ്റില്‍ ശശാങ്ക്-യാന്‍സന്‍ (19 ബോളില്‍ 34*) ജോടി ചേര്‍ന്നെടുത്തത്.
ഇതാണ് ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന ടോട്ടലായ 219 റണ്‍സിലെത്താന്‍ പഞ്ചാബിനെ സഹായിച്ചത്. ശശാങ്ക് നേരത്തേ പുറത്തായിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലവും മറ്റൊന്നാവുമായിരുന്നു. അതുകൊണ്ടു തന്നെ ഈ കളിയിലെ ഏറ്റവും മൂല്യമേറിയ താരം അദ്ദേഹമാണെന്നതില്‍ സംശയമില്ല.