ജയ്പൂര്‍: ഐപിഎല്ലില്‍ ഉറപ്പായും വിജയിക്കേണ്ടിയിരുന്ന മല്‍സരം വലിച്ചെറിഞ്ഞ് ആരാധകരോഷത്തിനു ഇരയായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 18ാം ഓവര്‍ വരെ ജയിച്ചു നിന്ന ശേഷമാണ് അടുത്ത മൂന്നോവറില്‍ അവര്‍ എതിരാളികള്‍ക്കു രണ്ടു റണ്‍സിന്റെ ജയം ദാനം ചെയ്തത്. ഇതോടെ ഈ സീസണിലെ ഐപില്‍ പ്ലേഓഫില്‍ ഇനി റോയല്‍സുണ്ടാവില്ലെന്നു ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു.
ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുര്‍ന്ന റോയല്‍സിനു അഞ്ചു വിക്കറ്റിനു 178 റണ്‍സ് നേടാനെ കഴിഞ്ഞു. തുടരെ രണ്ടാം കളിയിലാണ് ജയുമുറപ്പിച്ച ഇടത്തു നിന്നും റോയല്‍സ് തോല്‍വിയിലേക്കു വീണത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന കളിയിലും ഇതു തന്നെയാണ് സംഭവിച്ചത്. അന്നത്തെ മല്‍സരം ടൈയില്‍ കലാശിച്ച സൂപ്പര്‍ ഓവറില്‍ റോയല്‍സ് തോല്‍ക്കുകയായിരുന്നു.
യഥാര്‍ഥത്തില്‍ എന്താണ് ലഖ്‌നൗവിനെതിരേ ഒരു ഘട്ടം വരെ എളുപ്പത്തില്‍ ജയിക്കുമെന്നു തോന്നിച്ച മല്‍സരം റോയല്‍സ് കൈവിടാനുള്ള പ്രധാന കാരണം? ആരൊക്കെയാണ് ടീമിന്റെ പ്രധാനപ്പെട്ട വില്ലന്‍മാരെന്നു നമുക്കു നോക്കാം.

ആദ്യത്തെ വില്ലന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ വില്ലന്‍ ഡെത്ത് ഓവറിലെ ബൗളിങ് സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന സന്ദീപ് ശര്‍മയാണ്. കാരണ 20ാം ഓവില്‍ അത്രയും പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം. 27 റണ്‍സാണ് അവസാന ഓവറില്‍ മാത്രം അദ്ദേഹം വാരിക്കോരി നല്‍കിയത്. നാലു സിക്‌സറുകളടക്കമായിരുന്നു ഇത്.
അല്ലായിരുന്നെങ്കില്‍ എല്‍എസ്ജിയുടെ ടോട്ടല്‍ 160 റണ്‍സ് പോലും കടക്കുമോയെന്നതു സംശയമായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു 19ാം ഓവര്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ അദ്ദേഹം വെറു ഏഴു റണ്‍സ് മാത്രമേ ഈ ഓവറില്‍ വിട്ടുനല്‍കിയുള്ളൂ. 19ാം ഓവറില്‍ അഞ്ചു വിക്കറ്റിനു 153 റണ്‍സ് മാത്രമേ എല്‍എസ്ജിയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു.
തുടര്‍ന്നാണ് 20ാം ഓവര്‍ എറിയാന്‍ സന്ദീപിനെ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ക്ഷണിച്ചത്. പക്ഷെ ഇതു ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകള്‍ അബ്ദുള്‍ സമദ് സിക്‌സറിലേക്കു പറത്തി. ഒന്ന് താഴ്ന്ന ഫുള്‍ ടോസായിരുന്നെങ്കില്‍ മറ്റൊന്ന് ഷോര്‍ട്ട് ബോളായിരുന്നു.
തല്ലുകിട്ടിയിട്ടും പാഠം പഠിക്കാതെ വീണ്ടും ഷോര്‍ട്ട് ബോളുകളുമാണ് സന്ദീപ് എറിഞ്ഞത്. ഇതോടെ അഞ്ചാമത്തെയും അവസാനത്തെയും ബോളുകളില്‍ വീണ്ടും രണ്ടു സിക്‌സറുകള്‍ കൂടി സമദ് പറത്തി. ഒറ്റ യോര്‍ക്കര്‍ പോലും ഈ ഓവറില്‍ എറിയാന്‍ സന്ദീപിനായില്ല. ഇതാണ് എല്‍എസ്ജിയെ 153ല്‍ നിന്നും ഒറ്റയടിക്കു 180 റണ്‍സിലേക്കുയര്‍ത്തിയത്. ഈ ടോട്ടല്‍ എതു പിച്ചിലും വെല്ലുിളിയുയര്‍ത്തുന്ന ടോട്ടല്‍ തന്നെയാണ്.

രണ്ടാമത്തെ വില്ലന്‍
രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാമത്തെ വില്ലന്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ്. അഞ്ചു ബോളുകള്‍ ക്രീസില്‍ തട്ടിയും മുട്ടിയും നന്ന് പുറത്താവാതെ അദ്ദേഹം നേടിയത് ആറു റണ്‍സാണ്. കളിയുടെ അപ്പോഴത്തെ സാഹചര്യം നോക്കുമ്പോള്‍ ഇത്തരമൊരു സ്ലോ ഇന്നിങ്‌സ് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.
കുറേക്കൂടി അഗ്രസീവായി ബാ്റ്റ് വീശി ഒന്നോ, കണ്ടോ, ഫോറോ സിക്‌സറോ ജുറേല്‍ പായിച്ചിരുന്നെങ്കില്‍ റോയല്‍സ് അനായാസം ജയിക്കുമായിരുന്നു. ആവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ ബോളില്‍ യശസ്വി ജയ്‌സ്വാള്‍ മടങ്ങിയ ശേഷമാണ് ജുറേല്‍ ക്രീസിലെത്തിയത്.
ബൗളറെ കടന്നാക്രമിച്ച് പ്രതിരോധത്തിലാക്കുന്നതിനു പകരം ഡിഫന്‍സീവ് ശൈലിയാണ് താരം സ്വീകരിച്ചത്. ഇതോടെ ബൗളറുടെ ആത്മവിശ്വാസം കൂടുകയും ഉജ്ജ്വലമായി പ്‌ന്തെറിയുകയും ചെയ്തു. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും റോയല്‍സിന്റെ തോല്‍വിക്കു പ്രധാന കാരണക്കാര്‍ ജുറേലും സന്ദീപ് ശര്‍മയുമായിരുന്നു.