ജിദ്ദ: ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിലയേറിയ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. മാര്‍ക്വി താരങ്ങളുടെ ലിസ്റ്റിലുണ്ടായിരുന്ന അദ്ദേഹത്തെ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റസ്് കൈക്കലാക്കിയത്.
എട്ടു സീസണുകള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചതിനു ശേഷമാണ് റിഷഭ് പുതിയ തട്ടകത്തിലേക്കു മാറിയിരിക്കുന്നത്. എന്നാല്‍ 27 കോടിയെന്ന വലിയ തുകയ്ക്കു റിഷഭിനെ എല്‍എസ്ജി വാങ്ങിയത് വലിയ മണ്ടത്തരമാണെന്നു പറയേണ്ടി വരും. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

പൂരന്‍ ടീമിലുണ്ട്
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുണ്ട്. അതുകൊണ്ടു തന്നെ മറ്റൊരു വിക്കറ്റ് കീപ്പറും ഇടംകൈയന്‍ മധ്യനിര ബാറ്ററുമായ റിഷഭ് പന്തിനെ അവര്‍ക്കു ആവശ്യമുണ്ടോയെന്നതാണ് ചോദ്യം.
കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പൂരനെ 21 കോടി രൂപയ്ക്കാണ് എല്‍എസ്ജി നിലനിര്‍ത്തിയത്. ഇപ്പോള്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍ക്കു വേണ്ടി മാത്രം 48 കോടി രൂപയാണ് അവര്‍ ചെലവഴിച്ചിരിക്കുന്നത്. പൂരന്‍ നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെ ടി20യില്‍ നയിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ പൂരനെ എല്‍എസ്ജിക്കു നായകസ്ഥാനവും ഏല്‍പ്പിക്കാന്‍ സാധിക്കും.
ഒരു വിക്കറ്റ് കീപ്പര്‍ക്കു പകരം മുന്‍നിര ബാറ്ററെയായിരുന്നു എല്‍എസ്ജിക്കു വേണ്ടിിയിരുന്നത്. അതുകൊണ്ടു തന്നെ റിഷഭിനായി മുടക്കിയ തുകയ്ക്കു മികച്ച രണ്ടു ബാറ്റര്‍മാരെയെങ്കിലും അവര്‍ക്കു വാങ്ങാനും സാധിക്കുമായിരുന്നു.
സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്വിന്റണ്‍ ഡികോക്ക് എല്‍എസ്ജിക്കു നല്ലൊരു ഓപ്ഷനായിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം അവര്‍ക്കായി കളിക്കുകയും ചെയ്തിട്ടുണ്ട്. റിഷഭിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു ഡികോക്കിനെ അവര്‍ക്കു വാങ്ങാനും സാധിച്ചേനെ.
പഴ്‌സിനെ ബാധിക്കും
ലേലത്തിനു മുമ്പ് അഞ്ചു താരങ്ങളെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തിയത്. നിക്കളാസ് പൂരന്‍ (21 കോടി), രവി ബിഷ്‌നോയ് (11), മായങ്ക് യാദവ് (11) മൊഹ്‌സിന്‍ ഖാന്‍ (4), ആയുഷ് ദോനി (4) എന്നിവരെയാണ് എല്‍എസ്ജി ഒപ്പം കൂട്ടിയത്.
ഇതു കൂടാതെയാണ് റിഷഭ് പന്തിനു വേണ്ടി മാത്രം 27 കോടി രൂപയും അവര്‍ മുടക്കിയത്. അതിനു ശേഷം വെറും 47 കോടി മാത്രമേ ബാക്കിയുള്ള താരങ്ങള്‍ക്കായി അവരുടെ പഴ്‌സില്‍ ബാക്കിയുള്ളൂ. ഈ തുകയ്ക്കു അടുത്ത സീസണിലേക്കു മികച്ചൊരു ടീമിനെ തയ്യാറാക്കുകയെന്നതു അവര്‍ക്കു വലിയ വെല്ലവിളിയായിരിക്കും.