അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയയുടെ ക്യാപ്റ്റന്‍സിയില്‍ കന്നി ഐപിഎല്‍ ട്രോഫിയെന്ന മോഹം പൂവണിയാന്‍ മുംബൈ ഇന്ത്യന്‍സ് ഇനിയും കാത്തിരിക്കണം. ആറാം കിരീടമെന്ന റെക്കോര്‍ഡിലേക്കു ഒരുപടി കൂടി ഏഅടുക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഫൈനല്‍ പോലും കാണാതെ പുറത്തായിരിക്കുകയാണ്.
ഈ സീസണിലെ കറുത്ത കുതിരകളായി മാറിയ പഞ്ചാബ് കിങ്‌സനോടു അഞ്ചു വിക്കറ്റിന്റെ പരാജയമാണ് മുംബൈക്കു നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 203 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ അതു പ്രതിരോധിക്കാന്‍ മുംബൈയ്ക്കു സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ ശക്തമായ ബൗളിങ് നിരയുണ്ടായിട്ടും പഞ്ചാബിനെ പൂട്ടാന്‍ അവര്‍ക്കായില്ല. ഒരോവറും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ ശ്രേയസും സംഘവും ജയത്തോടൊപ്പം ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി. ഈ മല്‍സരത്തില്‍ എവിടെയാണ് യഥാര്‍ഥത്തില്‍ മുംബൈയ്ക്കു പിഴച്ചത്? അവരുടെ പ്രധാന വില്ലന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ചതിച്ചത് ഇവര്‍
രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യത്തെ വില്ലന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ്. കാരണം അദ്ദേഹത്തിന്റെ സ്ലോ ബാറ്റിങാണ് അവസാന ഓവറുകളില്‍ മുംബൈയുടെ സ്‌കോറിങിനു വേഗത കുറച്ചത്. അഞ്ചാം നമ്പറില്‍ ബാറ്റിങിറങ്ങിയ ഹാര്‍ദിക്കിനു 13 ഓവറില്‍ വെറും 15 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഫോര്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
14ാം ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ പുറത്താവലിനു ശേഷമണ് ഹാര്‍ദിക് ക്രീസിലെത്തിയത്. സൂര്യ ഔട്ടാവും മുമ്പ് മുംബൈയുടെ പ്രൊജക്ടഡ് സ്‌കോര്‍ 220-230 വരെയായിരുന്നു. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ക്കു അതു അസാധ്യവുമല്ലായിരുന്നു.
പക്ഷെ സ്‌കൈയുടെ പുറത്താവല്‍ എല്ലാം തകിടം മറിച്ചു. ഹാര്‍ദിക് സ്ലോ ഇന്നിങ്‌സ് കളിച്ചതോടെ മുംബൈയ്ക്കു പ്രതീക്ഷിച്ച ടോട്ടലും നേടാനായില്ല. 15ാം ഓവറില്‍ അഞ്ചും 16ാം ഓവറില്‍ പത്തും റണ്‍സ് മാത്രമേ അവര്‍ക്കു ലഭിച്ചുള്ളൂ.
ഈ കാരണത്താലാണ് മുംബൈയ്ക്കു 203 റണ്‍സ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. ഹാര്‍ദിക് കുറേക്കൂടി അഗ്രസീവായി ഷോട്ടുകള്‍ കളിച്ച് അതിവേഗം 20-30 റണ്‍സ് നേടിയിരുന്നെങ്കില്‍ പഞ്ചാബിനു എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഒരു വിജയലക്ഷ്യം മുന്നില്‍ വയ്ക്കാന്‍ മുംബൈയ്ക്കു സാധിക്കുമായിരുന്നു.
അവരുടെ രണ്ടാമത്തെ വില്ലന്‍ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ്. ഫീല്‍ഡിങില്‍ അദ്ദേഹം വരുത്തിയ ഗുരുതരമായ ഒരു പിഴവിനു വലിയ വിലയാണ് മുംബൈയ്ക്കു നല്‍കേണ്ടി വന്നത്. പഞ്ചാബിന്റെ മികച്ച രണ്ടാമത്തെ സ്‌കോറര്‍ നെഹാല്‍ വദേരയായിരുന്നു. 29 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 48 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം വദേരയുണ്ടാക്കിയ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് പഞ്ചാബിന്റെ ജയത്തിനു അടിത്തറയിട്ടത്. എന്നാല്‍ ഇങ്ങനെയൊരു കൂടുകെട്ടിന്റെ പ്രധാന കാരണക്കാരന്‍ ബോള്‍ട്ടാണ്.
കാരണം വെറും 17 റണ്‍സ് മാത്രമെടുത്ത് പുറത്താവേണ്ടിയിരുന്ന വദേരയുടെ ആയുസ് നീട്ടിക്കൊടുത്തത് അദ്ദേഹമാണ്. ഹാര്‍ദിക്കെറിഞ്ഞ പത്താം ഓവറിലെ അവസാന ബോളിലായിരുന്നു സംഭവം. ഓഫ്സ്റ്റംപിനു പുറത്ത് ഹാര്‍ദിക്കെറിഞ്ഞ ഷോര്‍ട്ട് ബോളിനെതിരേ വദേരയുടെ ഷോട്ട് ടോപ്പ് എഡ്ജായ ശേഷം ഫൈന്‍ ലെഗില്‍ ബോള്‍ട്ടിനു നേരെയാണ് വന്നത്.
മികച്ച ഫീല്‍ഡറായ അദ്ദേഹം അതു പിടികൂടുമെന്നു ഉറപ്പിച്ചെങ്കിസും കൈകള്‍ക്കിടയിലൂടെ വഴുതിപ്പോവുകയും പഞ്ചാബിനു ബൗണ്ടറി ലഭിക്കുകയുമായിരുന്നു. ബോള്‍ട്ട് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ കളിയില്‍ പിടിമുറുക്കി ജയവും പിടിച്ചെടുക്കാന്‍ മുംബൈയ്ക്കു സാധിക്കുമായിരുന്നു.