ഗുവാഹത്തി: ഐപിഎല്ലിന്റെ 18ാം സീസിണില്‍ തുടര്‍ച്ചയായ രണ്ടാം പരാജയത്തിലേക്കു വീണിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങിയ ശേഷാണ് സിഎസ്‌കെക്കു ഇപ്പോള്‍ ട്രാക്ക് തെറ്റിയിരിക്കുന്നത്. ത്രില്ലിങ് മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനോടു ആറു റണ്‍സിന്റെ പരാജയമാണ് റുതുരാജ് ഗെയ്ക്വാദിനു സംഘത്തിനും നേരിട്ടത്.
183 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ചെന്നൈയ്ക്കു ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 63 റണ്‍സുമായി പൊരുതിയെങ്കിലും ബാറ്റിങില്‍ മറ്റാരും കാര്യമായി തിളങ്ങിയില്ല. ഈ മല്‍സരത്തില്‍ യഥാര്‍ഥത്തില്‍ സിഎസ്‌കെയുടെ തോല്‍വിക്കു കാരണക്കാരന്‍ ആരാണ്? അതു വെറ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്നു പറയേണ്ടി വരും. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

എന്തുകൊണ്ട് ജഡ്ഡു വില്ലന്‍ ?
ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി റണ്‍ചേസില്‍ ആറാം നമ്പറിലാണ് രവീന്ദ്ര ജഡേജ ബാറ്റിങിനു ഇറങ്ങിയത്. 32 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയും ചെയ്തു. രണ്ടു ഫോറും ഒരു സിക്‌സറും മാത്രമേ ജഡ്ഡുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അദ്ദേഹം കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ മല്‍സരഫലം തന്നെ മറ്റൊന്നായി മാറുമെന്നുറപ്പാണ്.
വനിന്ദു ഹസരംഗയെറിഞ്ഞ 12ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ വിജയ് ശങ്കര്‍ (9) പപുറത്തായ ശേഷമാണ് ജഡേജ ക്രീസിലെത്തിയത്. ഈ സമയത്തു ചെന്നൈ നാലു വിക്കറ്റിനു 93 റണ്‍സെടുത്തിരുന്നു. അവസാന എട്ടോവറില്‍ ആറു വിക്കറ്റ് ശേഷിക്കെ ചെന്നൈക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. 90 റണ്‍സാണ്. ഒന്നോ, രണ്ടോ 20 പ്ലസ് ഓവറുകള്‍ കിട്ടിയാല്‍ സിഎസ്‌കെയ്ക്കു ജയം എളുപ്പമായിരുന്നു. വിക്കറ്റുകളും അവരുടെ കൈവശമുണ്ട്.
41 റണ്‍സുമായി നായകന്‍ റുതുരാജ് ഗെയ്ക്വാദാണ് അപ്പോള്‍ ക്രീസിലുള്ളത്. റുതുരാജ് ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞതിനാല്‍ തന്നെ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നതായിരുന്നു ജഡ്ഡുവിന്റെ ദൗത്യം. പക്ഷെ അദ്ദേഹം അതു ചെയ്യുന്നതിനു പകരം സ്ലോ ബാറ്റിങിലൂടെ റുതുരാജിന്റെ സമ്മര്‍ദ്ദമുയര്‍ത്തുകയായിരുന്നു.
ജഡ്ഡുവിന്റെ മെല്ലെപ്പോക്ക് കണ്ടതോടെ റുതുരാജ് കൂടുതല്‍ റിസ്‌കി ഷോട്ടുകള്‍ കളിക്കാന്‍ നിര്‍ബന്ധിതനായി മാറുകയും ചെയ്തു. വെറും സിംഗളും ഡബിളുമെടുത്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാനാണ് ജഡേജ ശ്രമിച്ചത്. റിസ്‌ക്കി ഷോട്ടുകള്‍ക്കൊന്നും താരം ശ്രമിച്ചതുമില്ല. ആദ്യത്തെ 12 ബോളില്‍ വെറും 13 റണ്‍സാണ് ജഡ്ഡു നേടിയത്. ഫോറോ, സിക്‌സറോ ഇതിലുള്‍പ്പെട്ടിരുന്നില്ല. ഇതിനിടെ റുതുരാജ് പുറത്താവുകയും ചെയ്തു.
17ാം ഓവറിലെ ആദ്യത്തെ ബോളിലാണ് ജഡ്ഡു തന്റെ ആദ്യത്തെ ബൗണ്ടറി കണ്ടെത്തിയത്. അതിനു ശേഷവും അദ്ദേഹത്തിന്റെ തട്ടിമുട്ടിക്കളി തുടര്‍ന്നു. ഈ സമയത്തു എംഎസ് ധോണി ക്രീസിന്റെ മറുവശത്തുണ്ടായിരുന്നു.

അദ്ദേഹത്തേക്കാള്‍ വളരെ നേരത്തേ ഗ്രൗണ്ടിലെത്തിയതിനാല്‍ തന്നെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ജഡ്ഡുവിനു നന്നായി അറിയാം. എന്നിട്ടും വലിയ ഷോട്ടുകള്‍ കളിക്കാന്‍ താരം തയ്യാറായില്ല. തന്റെ ആദ്യ സിക്‌സര്‍ അദ്ദേഹം പായിച്ചത് തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ 19ാം ഓവറിലെ അവസാന ബോളിലാണ്. അപ്പേഴേക്കും മല്‍സരം ഏറെക്കുറെ കൈവിട്ടു പോയിരുന്നു.
20 റണ്‍സാണ് അവസാന ഓവറില്‍ ചെന്നൈക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ബോളില്‍ തന്നെ ധോണി വീണതോടെ ചെന്നൈയുടെ വിജയപ്രതീക്ഷ മങ്ങുകയും ചെയ്തു. അടുത്ത ബോളില്‍ സിംഗിളാണ് ജഡേജ നേടിയത്. നാലാമത്തെ ബോളില്‍ ജാമി ഒവേര്‍ട്ടന്‍ സിക്‌സറടിച്ചെങ്കിലും ശേഷിച്ച രണ്ടു ബോളില്‍ രണ്ടു ഡബള്‍ മാത്രമേ ലഭിച്ചുള്ളൂ.