റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തോടെ ഐപിഎല്ലിന്റെ 18ാം സീസിണിനു തിരശീല വീണിരിക്കുകയാണ്. രണ്ടര മാസത്തിലേറെ നീണ്ട ക്രിക്കറ്റ് കാര്‍ണിവലിനു കൂടിയാണ് ഇതോടെ വിരാമമായിരിക്കുന്നത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ കാത്തിരുന്ന ആ സ്വപ്‌ന വിജയമാണ് രജത് പാട്ടിധാറെന്ന പുതിയ ക്യാപ്റ്റനു കീഴില്‍ ആര്‍സിബി സ്വന്തമാക്കിയത്.
വ്യത്യസ്ത ടീമുകളുടെ ജഴ്‌സിയില്‍ പല താരങ്ങളുടെയും അവിസ്മണീയ പ്രകടനങ്ങള്‍ക്കു ഈ സീസണ്‍ സാക്ഷിയായിരുന്നു. ഇവരില്‍ നിന്നും ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ടീം ഓഫ് ദി ടൂര്‍ണമെന്റ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ഓപ്പണിങില്‍ സര്‍പ്രൈസില്ല
ടീം ഓഫ് ദി ടൂര്‍ണമെന്റിനു വേണ്ടിഓപ്പണിങില്‍ ഇറങ്ങുക ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലിയുമാണ്. അവിശ്വസനീയ റണ്‍വേട്ടയാണ് സായ് ഇത്തവണ കാഴ്ചവച്ചത്.
15 ഇന്നിങ്‌സുകളില്‍ നിന്നും 54 ശരാശരിയില്‍ 156 സ്‌ട്രൈക്ക് റേറ്റോടെ 759 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും സ്വന്തം പേരില്‍ കുറിക്കാന്‍ സായിക്കു കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഫിഫ്റ്റികളടിച്ച താരവും സായ് തന്നെ.
കോലു പതിവുപോലെ ഇത്തവണയും മോശമാക്കിയില്ല. 600 പ്ലസ് റണ്‍സോടെ ആര്‍സിബിയുടെ കന്നി കിരീട വിജയത്തില്‍ നിര്‍ണായക റോള്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. 59 ശാശരിയില്‍ 657 റണ്‍സാണ് സീസണില്‍ കോലിയുടെ സമ്പാദ്യം. എട്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഈ മല്‍സരങ്ങളിലെല്ലാം ആര്‍സിബി ജയിച്ചുവെന്നതാണ് മറ്റൊരു ശ്രദ്ധയമായ കാര്യം.
നയിക്കാന്‍ ശ്രേയസ് തന്നെ
മൂന്നാം നമ്പറില്‍ കളിക്കുക മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരം സൂര്യകുമാര്‍ട യാദവാണ്. ഇത്തവണ റണ്‍വേട്ടയില്‍ രണ്ടാമതെത്താനും സ്‌കൈയ്ക്കു സാധിച്ചു. 65 ശരാശരിയില്‍ 717 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സീസണില്‍ കളിച്ച 16 ഇന്നിങ്‌സുകളിലും 25 പ്ലസ് റണ്‍സ് കുറിക്കാനു സൂര്യക്കു സാധിച്ചിരുന്നു. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്.
സൂര്യ കഴിഞ്ഞാല്‍ ഇലവനിലെ നാലാമന്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. ഈ ഇലവനെ നയിക്കുന്നതും അദ്ദേഹം തന്നെ. 604 റണ്‍സാണ് ഇത്തവണ ശ്രേയസിന്റെ സമ്പാദ്യം. 11 വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചാബിനെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. അതിനാല്‍ ഈ ഇലനനെ നയിക്കാന്‍ ഏറ്റവും യോജിച്ചയാളും ശ്രേയസാണ്.

അഞ്ചാമന്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലറാണ്. ഇലവന്റെ വിക്കറ്റ് കീപ്പറും അദ്ദേഹമാണ്. ജിടിക്കായി 14 കളിയില്‍ നിന്നും 538 റണ്‍സ് ബട്‌ലര്‍ സ്‌കോര്‍ ചെയ്തിരുന്നു. ആറ്, ഏഴ് സ്ഥാനങ്ങളിലുള്ളത് പാണ്ഡ്യ സഹോദരന്‍മാരായ ഹാര്‍ദിക്കും ക്രുനാലുമാണ്.
മുംബൈ ഇന്ത്യന്‍സിനു വേണ്ടി ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ക്രുനാലും മികച്ച പ്രകടനങ്ങള്‍ തന്നെ കാഴ്ചവച്ചു. 224 റണ്‍സ് നേടുന്നതിനൊപ്പം 14 വിക്കറ്റുകളും ഹാര്‍ദിക് സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ക്രുനാലും മോശമാക്കിയില്ല. ബാറ്റിങില്‍ (109 റണ്‍സ്) കാര്യമായ അവസരം ലഭിച്ചില്ലെങ്കിലും 17 വിക്കറ്റുകളോടെ ബൗളിങില്‍ അദ്ദേഹം കൈയടി നേടി. ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചും ക്രുനാല്‍ തന്നെയായിരുന്നു.
ബൗളര്‍മാര്‍ ആരെല്ലാം?
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഫ്ഗാനിസ്താന്‍ താരം നൂര്‍ അഹമ്മദാണ് ടീമിന്റെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സിഎസ്‌കെയ്ക്കായി 14 കളിയില്‍ അദ്ദേഹം പിഴുതത് 24 വിക്കറ്റുകളാണ്.
നൂറിനു ശേഷം ഇലവനിലെ പേസര്‍മാര്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രസിദ്ധ് കൃഷ്ണ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജോഷ് ഹേസല്‍വുഡ് എന്നിവരാണ്. 25 വിക്കറ്റുകളോടെ പ്രസിദ്ധാണ് ഇത്തവണപ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായത്. ബുംറ 18ഉം ഹേസല്‍വുഡ് 22ഉം വിക്കറ്റുകള്‍ നേടി.
ടീം ഓഫ് ദി ടൂര്‍ണമെന്റ്
സായ് സുദര്‍ശന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, നൂര്‍ അഹമ്മദ്, പ്രസീദ് കൃഷ്ണ, ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ്.