For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജു ഓപ്പണറാവരുത്!! സാള്‍ട്ടോ, ബെയര്‍സ്‌റ്റോയോ വേണം, ഈ കാരണങ്ങള്‍

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഓപ്പണറായി കളിക്കുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കാരണം സ്ഥിരം ഓപ്പണറും ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ജോസ് ബട്‌ലറെ റോയല്‍സ് കൈവിട്ടതോടെ പകരം ഈ റോളില്‍ സഞ്ജു തന്നെയാവും കളിക്കുകയെന്നാണ് സൂചനകള്‍. നിലവില്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

പക്ഷെ സഞ്ജു റോയല്‍സിലും ഓപ്പണിങ് റോള്‍ ഏറ്റെടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. പകരം മറ്റൊരു അഗ്രസീവ് ഓപ്പണറെ മെഗാ ലേലത്തില്‍ കൊണ്ടുവരാന്‍ റോയല്‍സ് ശ്രമിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണ്‍ വരെ റോയല്‍സിനായി മൂന്നാംനമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത സീസണിലും അദ്ദേഹം തന്റെ ഫേവറിറ്റ് പൊസിഷനില്‍ തന്നെ കളിക്കുന്നതായിരിക്കും ഉചിതമായ തീരുമാനം. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

SANJU SAMSON

ശൈലി മാറ്റിയ സഞ്ജു

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ പരിശോധിച്ചാല്‍ ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണ്‍ തന്റെ പതിവു ശൈലിയില്‍ നിന്നും മാറ്റം വരുത്തിയതായി നമുക്കു കാണാന്‍ സാധിക്കും. നേരത്തേയുള്ള സീസണുകളില്‍ ക്രീസിലെത്തിയാല്‍ സാഹചര്യമോ, പിച്ചോ പരിഗണിക്കാതെ ആദ്യ ബോളില്‍ തന്നെ ആഞ്ഞടിക്കാനാണ് അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നത്. ഇതു ഗുണത്തേക്കാളേറെ സഞ്ജുവിനു ദോഷവും ചെയ്തിട്ടുണ്ട്. സ്ഥിരയില്ലാത്തവനെന്നും വിശ്വസിക്കാന്‍ പറ്റാത്തയാളെന്നുമെല്ലാം അദ്ദേഹം ഏറെ പഴിയും കേട്ടിരുന്നു.

എന്നാല്‍ അവസാന ഐപിഎല്ലില്‍ പുതിയൊരു സഞ്ജുവിനെയാണ് നമ്മള്‍ ഗ്രൗണ്ടില്‍ കണ്ടത്. വണ്‍ഡൗണായി ക്രീസിലെത്തിയ ശേഷം ഉടന്‍ തന്നെ കടന്നാക്രമിക്കാതെ പതിയെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ക്രീസില്‍ നിലയുറപ്പിച്ച ശേഷം മോശം ബോളില്‍ മാത്രം വലിയ ഷോട്ടുകള്‍ കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സഞ്ജുവിന്റെ ഈ മാറിയ സമീപനം ഏറെ ഗുണവും ചെയ്തിരുന്നു. വളരെ സ്ഥിരതയുള്ള, മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹത്തിനു കാഴ്ചവയ്ക്കാനായിരുന്നു.

ബാറ്റിങ് ശൈലിയില്‍ വരുത്തിയ മാറ്റം കാരണം കരിയര്‍ ബെസ്റ്റ് പ്രകടനം കഴിഞ്ഞ സീസണില്‍ പുറത്തെടുക്കാനും സഞ്ജുവിനായിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 531 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഒരു സീസണില്‍ സഞ്ജു 500ന് മുകളില്‍ സ്‌കോര്‍ ചെയ്തതും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചതും ഇതാദ്യമായിട്ടായിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു ഇതു അദ്ദേഹത്തിനു വഴിയും തുറന്നിരുന്നു.

പക്ഷെ വരാനിരിക്കുന്ന സീസണില്‍ ഓപ്പണിങിലേക്കു വന്നാല്‍ ഇതു സഞ്ജുവിനെ വീണ്ടും പഴയ ശൈലിയിലേക്കു മാറാന്‍ പ്രേരിപ്പിക്കും. കാരണം പവര്‍പ്ലേയില്‍ കൂടതല്‍ അഗ്രസീവായി കളിച്ച് അതിവേഗം സ്‌കോര്‍ ചെയ്യുകയെന്നതാണ് ഓപ്പണറുടെ റോള്‍. ഇതു റിസ്‌ക് വര്‍ധിപ്പിക്കുകയും സഞ്ജു ഫ്‌ളോപ്പാവാനുള്ള സാധ്യതകള്‍ ഇരട്ടിയാക്കുകയും ചെയ്യും.

ക്യാപ്റ്റന്‍സി ഉത്തരവാദിത്വം

സഞ്ജു സാംസണ്‍ ഓപ്പണിങില്‍ നിന്നു മാറി നില്‍ക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം ക്യാപ്റ്റന്‍സി ഉത്തരവാദിത്വമാണ്. ഇന്ത്യന്‍ ടീമിനായി ഓപ്പണ്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിനു ക്യാപ്റ്റന്‍സിയുടെ അമിതഭാരമില്ല. അതുകൊണ്ടു തന്നെ കൂടുതല്‍ ഫ്രീയായി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അറ്റാക്കിങ് ഗെയിം പുറത്തെടുക്കാന്‍ സാധിക്കും. പക്ഷെ റോയല്‍സില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

SANJU SAMSON

മൂന്നു റോളുകളാണ് അദ്ദേഹത്തിനു കൈകാര്യം ചെയ്യേണ്ടത്. ക്യാപ്റ്റന്‍സി, ഓപ്പണിങ്, വിക്കറ്റ് കീപ്പിങ് എന്നീ മൂന്നു റോളുകളും സഞ്ജുവിനു ഭംഗിയാക്കേണ്ടതുണ്ട്. നായകന്റെ റോള്‍ ഉള്ളതിനാല്‍ തന്നെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ, ക്ഷമയുയുള്ള ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കേണ്ടതായി വരും.

മറിച്ച് ഓപ്പണിങില്‍ അഗ്രസീവായി കളിച്ച ശേഷം തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നാല്‍ അതു സഞ്ജുവിന്റെ ആത്മവിശ്വാസത്തെ മോശമായി ബാധിക്കും. ഇതു അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെയും ദോഷകരമായി ബാധിക്കാനിടയുണ്ട്. അതിനാല്‍ കൂടുതല്‍ പക്വതയുള്ള, സ്ഥിരതയുള്ള ഇന്നിങ്‌സുകള്‍ കളിക്കണമെങ്കില്‍ മൂന്നാം നമ്പര്‍ തന്നെയാണ് അദ്ദേഹത്തിനു ബെസ്‌റ്റെന്നു നിസംശയം പറയാം.

ആരെ വാങ്ങും?

ഓപ്പണിങ് റോളിലേക്കു സഞ്ജു സാംസണിനു പകരം മെഗാ ലേലത്തില്‍ ഒരുപാട് ഓപ്ഷനുകള്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നിസുണ്ട്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ട് തീര്‍ച്ചയായു നല്ലൊരു ഓപ്ഷനാണ്. യശസ്വി ജയ്‌സ്വാളിനൊപ്പം സാള്‍ട്ട് കൂടി ചേരുന്നതോടെ അതു റോയല്‍സിനു കൂടുതല്‍ മൂര്‍ച്ചയേകും.

ഇംഗ്ലണ്ടിന്റെ മറ്റൊരു ഇടിവെട്ട് താരവും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയാണ് റോയല്‍സിനു ഓപ്പണിങിലേക്കു കൊണ്ടുവരാവുന്ന മറ്റൊരു താരം. അഫ്ഗാനിസ്താന്റെ വമ്പനടിക്കാരനായ താരം റഹ്‌മാനുള്ള ഗുര്‍ബാസും റോയല്‍സിനു നോട്ടമിടാവുന്ന താരമാണ്. കൂടാതെ ഓസ്‌ട്രേലിയന്‍ യുവ സെന്‍സേഷന്‍ ജാക്ക് ഫ്രേസന്‍ മഗ്യുര്‍ക്കിനെയും റോയല്‍സിനു നോട്ടമിടാം.

Story first published: Saturday, November 2, 2024, 7:08 [IST]
Other articles published on Nov 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+