For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അനായാസം ആര്‍സിബി, രാജസ്ഥാന്‍ വീണ്ടും തോറ്റു; സഞ്ജുപ്പടക്ക് നാണക്കേട്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ആര്‍സിബി. ഒമ്പത് വിക്കറ്റിനാണ് ആര്‍സിബി രാജസ്ഥാന്റെ തട്ടകത്തില്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 173 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 15 പന്ത് ബാക്കിയാക്കി 9 വിക്കറ്റിന്റെ ജയം നേടിയെടുക്കുകയായിരുന്നു. ഫില്‍ സാള്‍ട്ടും (65) വിരാട് കോലിയും (62*) നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്. ദേവ്ദത്ത് പടിക്കല്‍ 40 റണ്‍സോടെ പുറത്താവാതെ നിന്നു.

പവര്‍പ്ലേയില്‍ പവറില്ലാതെ രാജസ്ഥാന്‍

ടോസ് നഷ്ടപ്പെട്ട രാജസ്ഥാന്‍ സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ എത്തുകയായിരുന്നു. സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം രാജസ്ഥാന് നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ സഞ്ജുവിന്റെ മെല്ലപ്പോക്ക് ബാറ്റിങ് രാജസ്ഥാനെ പിന്നോട്ടടിച്ചു. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചപോലെ കണക്ട് ചെയ്യാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ഇതോടെ പവര്‍പ്ലേയില്‍ രാജസ്ഥാന്റെ സ്‌കോര്‍ബോര്‍ഡ് ഇഴഞ്ഞു. യശ്വസി ജയ്‌സ്വാള്‍ ചില വലിയ ഷോട്ടുകള്‍ കളിച്ചെങ്കിലും സഞ്ജുവിന്റെ മെല്ലെപ്പോക്ക് ജയ്‌സ്വാളിനേയും സമ്മര്‍ദ്ദത്തിലാക്കി.

പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ നോക്കാന്‍ രാജസ്ഥാനായെങ്കിലും 45 റണ്‍സ് മാത്രമാണ് നേടാനായത്. സ്ലോ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട സഞ്ജുവിന് 16 പന്തില്‍ 13 റണ്‍സാണ് നേടിയെടുക്കാനായത്. ഒടുവില്‍ ക്രുണാല്‍ പാണ്ഡ്യക്ക് വിക്കറ്റ് നല്‍കി സഞ്ജു പുറത്താവുകയും ചെയ്തു. പവര്‍പ്ലേയ്ക്ക് ശേഷം സഞ്ജു ശക്തമായി തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും 19 പന്തില്‍ ഒരു ഫോറടക്കം 15 റണ്‍സെടുത്താണ് മടങ്ങിയത്. ക്രുണാല്‍ പാണ്ഡ്യയെ ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ആര്‍സിബിക്കെതിരേ ഇത് മൂന്നാം തവണയാണ് സഞ്ജു സ്റ്റംപ് ഔട്ടാവുന്നത്. മൂന്നാം നമ്പറില്‍ ഇത്തവണ റിയാന്‍ പരാഗാണെത്തിയത്. ഇടത്, വലത് കൂട്ടുകെട്ട് നിലനിര്‍ത്തി മുന്നോട്ട് പോകാനാണ് രാജസ്ഥാന്‍ ശ്രമിച്ചത്. വമ്പനടി നടത്തുമെന്ന് കരുതിയ റിയാന്‍ പരാഗിന് കാര്യമായൊന്നും ചെയ്യാനായില്ല. 22 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമടക്കം 30 റണ്‍സെടുത്താണ് പരാഗ് പുറത്തായത്. യഷ് ദയാലിന്റെ സ്ലോ ബോളില്‍ വിരാട് കോലിക്ക് അനായാസ ക്യാച്ച് നല്‍കിയാണ് പരാഗ് പുറത്തായത്.

phil salt rr vs rcb

ജയ്‌സ്വാളിന്റെ പ്രകടനം ആശ്വാസം

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം ഭേദപ്പെട്ട് നിന്നു. ഓപ്പണറായി ഇറങ്ങി പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് കളിക്കാന്‍ ജയ്‌സ്വാളിനായി. 35 പന്തില്‍ ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി കാഴ്ചവെച്ചു. എന്നാല്‍ മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള ജയ്‌സ്വാളിന്റെ ശ്രമം പാളി. 47 പന്തില്‍ 10 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 75 റണ്‍സെടുത്ത ജയ്‌സ്വാളിനെ ജോഷ് ഹെയ്‌സല്‍വുഡാണ് മടക്കിയത്. ജയ്‌സ്വാളിന്റെ വിക്കറ്റ് രാജസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

നാലാം നമ്പറില്‍ ദ്രുവ് ജുറേലിനെയാണ് രാജസ്ഥാന്‍ കൊണ്ടുവന്നത്. എന്നാല്‍ ഈ തീരുമാനം പാളിയെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജുറേലിന് സാധിക്കാതെ പോയി. ജുറേലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് ജയ്‌സ്വാളിനെ സമ്മര്‍ദ്ദത്തിലാക്കിയതും വിക്കറ്റിലേക്ക് നയിക്കുകയും ചെയ്തത്. സുയാഷ് ശര്‍മയുടെ ഓവറില്‍ ദ്രുവ് ജുറേലിന്റെ ക്യാച്ച് വിരാട് കോലി വിട്ടുകളയുകയും ചെയ്തു. ആറാം നമ്പറില്‍ ഷിംറോന്‍ ഹെറ്റ്‌മെയറെത്തിയപ്പോള്‍ നിതീഷ് റാണയെ പിന്നോട്ടിറക്കി. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ നിതീഷിനെ ഫിനിഷര്‍ റോളിലേക്ക് മാറ്റാനായിരുന്നു പരിശീലകന്‍ രാഹുല്‍ ദ്രാവിഡെടുത്ത വിചിത്ര തീരുമാനം.

ഫീല്‍ഡിങ്ങില്‍ ആര്‍സിബി വരുത്തിയ പിഴവുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ രാജസ്ഥാന്റെ നില കൂടുതല്‍ പരിതാപകരമാകുമായിരുന്നു. മൂന്ന് ക്യാച്ചുകളാണ് ആര്‍സിബി ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. അവസാന ഓവറുകളില്‍ ദ്രുവ് ജുറേല്‍ ഭേദപ്പെട്ട രീതിയില്‍ റണ്‍സുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായി വലിയ ഷോട്ടുകള്‍ കളിക്കാനായില്ല. ഹെറ്റ്‌മെയര്‍ 8 പന്തില്‍ 9 റണ്‍സെടുത്ത് പുറത്തായി.

sanju samson rr vs rcb

ഒരു ഫോറാണ് നേടിയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ദേവ്ദത്ത് പടിക്കലിന്റെ മികച്ച ക്യാച്ചിലാണ് ഹെറ്റ്‌മെയര്‍ പുറത്തായത്. നിതീഷ് റാണ ഒരു റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ജുറേല്‍ 23 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ 20 ഓവറില്‍ 4 വിക്കറ്റിന് 173 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചു. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ആര്‍സിബിക്ക് വെടിക്കെട്ട് തുടക്കം

174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് വെടിക്കെട്ട് തുടക്കമാണ് വിരാട് കോലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് നല്‍കിയത്. 10 റണ്‍റേറ്റിലാണ് ഇരുവരും ചേര്‍ന്ന് റണ്‍സുയര്‍ത്തിയത്. ക്യാച്ചുകള്‍ മുതലാക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയത് ആര്‍സിബിക്ക് ഗുണമായി. ഫില്‍ സാള്‍ട്ടിനെ ആര്‍ച്ചറുടെ ഓവറില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ കൈവിട്ടു കളഞ്ഞു. അല്‍പ്പം ദുഷ്‌കരമായിരുന്നു ഈ ക്യാച്ച്. സന്ദീപ് ശര്‍മയുടെ ഓവറിലെ ആദ്യ പന്തില്‍ത്തന്നെ വിരാട് കോലിയുടെ വിക്കറ്റ് അവസരം ലഭിച്ചു. എന്നാല്‍ റിയാന്‍ പരാഗ് ക്യാച്ച് കൈവിട്ടു. ഇതേ ഓവറില്‍ സാള്‍ട്ടിന്റെ റിട്ടേണ്‍ ക്യാച്ചും സന്ദീപ് പാഴാക്കി.

ഫില്‍ സാള്‍ട്ട് 28 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. കൂട്ടുകെട്ട് 92ല്‍ നില്‍ക്കവെ കുമാര്‍ കാര്‍ത്തികേയ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 65 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെ ജയ്‌സ്വാളാണ് ക്യാച്ചിലൂടെ മടക്കിയത്. ഒരു ഘട്ടത്തിലും ആര്‍സിബിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കായില്ല. വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടോടെ സ്‌കോര്‍ ഉയര്‍ത്തി. കോലി അര്‍ധ സെഞ്ച്വറിയോടെ നിലയുറപ്പിച്ചു.

പ്ലേയിങ് 11

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c), നിതീഷ് റാണ, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, വനിന്‍ഡു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ

ആര്‍സിബി- ഫില്‍ സാള്‍ട്ട്, വിരാട് കോലി, രജത് പാട്ടീധാര്‍ (c), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ്, യഷ് ദയാല്‍

Story first published: Sunday, April 13, 2025, 12:00 [IST]
Other articles published on Apr 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+