For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഹീറോയായി റാണ!! മിന്നിച്ച് ബൗളിങും; ചെന്നൈയെ തുരത്തി റോയല്‍സ്

ഗുവാഹത്തി: ഐപിഎല്ലിന്റെ 18ാം സീസണില്‍ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ട് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ രണ്ടു കളിയിലെ തോല്‍വികളുടെ പേരില്‍ തങ്ങളെ എഴുതിത്തള്ളിയവര്‍ക്കു കിടിലന്‍ മറുപടിയാണ് റിയാന്‍ പരാഗും സംഘവും നല്‍കിയിരിക്കുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സസൂപ്പര്‍ കിങ്‌സിനെ ആറു റണ്‍സിനു തകര്‍ത്താണ് റോയല്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

183 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ചെന്നൈക്കു മുന്നില്‍ റോയല്‍സ് വച്ചത്. പക്ഷെ പവര്‍പ്ലേയില്‍ തന്നെ അവരെ വരിഞ്ഞു മുറുക്കിയ റോയല്‍സ് കളിയില്‍ ആധിപത്യം നേടിയിരുന്നു. തുടക്കം പാളിയപ്പോള്‍ ചെന്നൈയ്ക്കു റണ്‍ചേസ് ദുഷ്‌കരമായി മാറി. ഒടുവില്‍ ആറു വിക്കറ്റിനു 176 റണ്‍സെടുത്ത് ചെന്നൈ പോരാട്ടവും അവസാനിപ്പിക്കുകയും ചെയ്തു.

സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയം കൂടിയാണിത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് ചെന്നൈ തുടങ്ങിയത്. എന്നാല്‍ ഹോംഗ്രൗണ്ടിലെ രണ്ടാമങ്കത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 50 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി. ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയോടു ഹോംഗ്രൗണ്ടില്‍ ചെന്നൈയ്ക്കു നേരിട്ട ആദ്യ പരാജയം കൂടിയാണിത്.

RIYAN PARAG RR

ചെന്നൈയുടെ റണ്‍ചേസ്

റണ്‍ചേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 63 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. 44 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ പുറത്താവാതെ 32 റണ്‍സും രാഹുല്‍ ത്രിപാഠി 23 റണ്‍സും നേടി.

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രചിന്‍ രവീന്ദ്രയുടെ വിക്കറ്റ് ചെന്നൈക്കു നഷ്ടമായി. ത്രിപാഠിയും പിന്നാലെ മടങ്ങിയതോടെ ചെന്നൈ രണ്ടിനു 46ലേ്ക്കും വീണു. റോയല്‍സിനായി വനിന്ദു ഹസരംഗ നാലു വിക്കറ്റുകള്‍ പിഴുതു.

റാണയിലേറി റോയല്‍സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സിലെത്തിയത്. ഒരു ഘട്ടത്തില്‍ 200നു മുകളില്‍ നേടുമെന്നു പ്രതീക്ഷിച്ച റോയല്‍സിനെ അവസാന 10 ഓവറുകളില്‍ മികച്ച ബൗളിലൂടെ 182 റണ്‍സില്‍ ചെന്നൈ ഒതുക്കുകയായിരുന്നു. മൂന്നാമനായെത്തിയ നിതീഷ് റാണയുടെ (81) വണ്‍മാന്‍ ഷോയാണ് റോയല്‍സിനു കരുത്തായത്.

വെറും 36 ബോളിലാണ് അദ്ദേഹം 81 റണ്‍സിലെത്തിയത്. 10 ഫോറും അഞ്ചു സിക്‌സറും ഇതിലുള്‍പ്പെടും. വെറും 21 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ റാണയ്ക്കു വേണ്ടിവന്നുള്ളൂ. താരത്തിന്റെ ഏറ്റവും വേഗമേറിയ ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്. റാണയെക്കൂടാതെ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (37), സഞ്ജു സാംസണ്‍ (20), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (19) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍.

റോയല്‍സിന്റെ തുടക്കം മോശമായിരുന്നു. മൂന്നാമത്തെ ബോളില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ (4) ചെന്നൈ മടക്കി. എന്നാല്‍ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച റാണ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ചെന്നൈയെ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തു. സഞ്ജുവിനൊപ്പം രണ്ടാം വിക്കറ്റില്‍ 82 റണ്‍സ് അദ്ദേഹം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. റോയല്‍സ് ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടതും ഈ ജോടിയാണ്.

റാണയ്ക്കു പരമാവധി സ്‌ട്രൈക്ക് നല്‍കേണ്ട ചുമതല മാത്രമ സഞ്ജുവിനുണ്ടായിരുന്നുള്ളൂ. എട്ടാം ഓവറില്‍ ടീ സ്‌കോര്‍ 86ല്‍ വച്ചാണ് സഞ്ജുവിനെ പുറത്താക്കി സിഎസ്‌കെയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. അതിനു ശേഷം പരാഗിനൊപ്പം 38 റണ്‍സാണ് ടോട്ടലിലേക്കു റാണ കൂട്ടിച്ചേര്‍ത്തത്. അശ്വിനാണ് റാണയുടെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തിയത്. വൈഡിലൂടെയായിരുന്നു ഇത്. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു തുനിഞ്ഞ താരത്തെ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

NITISH RANA

പിന്നീട് റോയല്‍സിനു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ചെന്നൈയ്ക്കു വേണ്ടി ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മതീശ പതിരാന എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.

ടോസിനു ശേഷം സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് സിഎസ്‌കെ ഇറങ്ങിയത്. സാം കറെന്‍, ദീപക് ഹൂഡ എന്നിവക്കു പകരം ജാമി ഒവേര്‍ട്ടനും വിജയ് ശങ്കറും പ്ലെയിങ് ഇലവനിലേക്കു വന്നു. മറുഭാഗത്തു റോയല്‍സ് കഴിഞ്ഞ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തുകയും ചെയ്തു.

താല്‍ക്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു കീഴില്‍ റോയല്‍സ് കളിച്ച അവസാന മല്‍സരം കൂടിയായിരിക്കും ഇത്. സീസണിലെ ആദ്യത്തെ മൂന്നു കളിയിലാണ് സഞ്ജു സാംസണ്‍ നായകസ്ഥാനം പരാഗിനെ ഏല്‍പ്പിച്ചത്. ഇന്നത്തെ മല്‍സരത്തിനു ശേഷം അദ്ദേഹത്തിന്റെ ദൗത്യം അവസാനിച്ചിരിക്കുകകയാണ്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സഞ്ജു തന്നെയായിരിക്കും ടീമിനെ നയിക്കുക.

മറുഭാഗത്ത് സീസണില്‍ ചെന്നൈയുടെ പ്രകടനം അത്ര ആശാവഹമല്ല. മുംബൈ ഇന്ത്യന്‍സുമായുള്ള എല്‍ ക്ലാസിക്കോയില്‍ അല്‍പ്പം വിയര്‍ത്തു ജയിച്ചെങ്കിലും രണ്ടാമങ്കത്തില്‍ കനത്ത പരാജയം നേരിട്ടു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുനോടു ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ 50 റണ്‍സിനു അവര്‍ തകര്‍ടന്നടിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഈ ഗ്രൗണ്ടില്‍ ചെന്നൈക്കു തോല്‍വി നേരിട്ടത്. മാത്രമല്ല റണ്‍സിന്റെ അടിസ്ഥാത്തില്‍ ചെപ്പോക്കില്‍ സിഎസ്‌യുടെ ഏറ്റവും വലിയ പരാജയം കൂടിയായിരുന്നു ഇത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), നിതീഷ് റാണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ. സന്ദീപ് ശര്‍മ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജാമി ഒവേര്‍ട്ടന്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന.

Story first published: Sunday, March 30, 2025, 13:44 [IST]
Other articles published on Mar 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+