ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാ്പ്പിറ്റല്‍സുമായുള്ള കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. ജയിക്കുമെന്നു കരുതിയ ഇടത്തു നിന്നാണ് റിഷഭ് പന്ത് നയിച്ച എല്‍എസ്ജി ഒരു വിക്കറ്റിന്റെ പരാജയത്തിലേക്കു വീണത്.
ഈ തോല്‍വിക്കു ശേഷം റിഷഭിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ഒരുപാട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കൂടാതെ വിക്കറ്റിനു പിന്നില്‍ അദ്ദേഹം വരുത്തിയ ചില പിഴവുകളും പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ എല്‍എസ്ജി തോല്‍ക്കാനുള്ള പ്രധാന കാരണം റിഷഭിന്റെ ക്യാപ്റ്റന്‍സിയല്ലെന്നാണ് റായുഡുവിന്റെ വിലയിരുത്തല്‍.

തോല്‍വിക്കു കാരണം
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ത്രില്ലിങ് മാച്ചില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പരാജയത്തിനു പ്രധാന കാരണം ടീമിലെ സ്പിന്നര്‍മാരാണെന്നാണ് അമ്പാട്ടി റായുഡു പറഞ്ഞത്. റിഷഭ് പന്ത് ആഗ്രഹിച്ചതു പോലെയൊരു പ്രകടനം പുറത്തെടുക്കാന്‍ ടീമിലെ സ്ലോ ബൗളര്‍മാര്‍ക്കു കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.
ഈ തരത്തിലുള്ള വിക്കറ്റുകളില്‍ എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ചെയ്തു കൊണ്ടിരുന്ന കാര്യമാണ് ഈ മല്‍സരത്തില്‍ റിഷഭ് പന്തും ചെയ്യാന്‍ ശ്രമിച്ചത്. പ്രത്യേകിച്ചും കളിയുടെ അവസാനം സ്പിന്നര്‍മാരെ കൊണ്ട് ബൗള്‍ ചെയ്യിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
പക്ഷെ ഈ മല്‍സരത്തില്‍ റിഷഭിനെ അദ്ദേഹത്തിന്റെ സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തിയിരിക്കുകയണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ റിഷഭിന്റെ ക്യാപ്റ്റന്‍സിയാണ് പാളിപ്പോയതെന്നു എനിക്കു തോന്നുന്നില്ല. ബൗളര്‍മാര്‍ അവരെ ഏല്‍പ്പിച്ച റോള്‍ കൃത്യമായി ചെയ്യാതിരുന്നതാണ് റിഷഭിനും എല്‍എസ്ജിക്കും തിരിച്ചടിയായതെന്നും റായുഡു വിശദമാക്കി.
ഡിസിയുടെ അദ്ഭുത തിരിച്ചുവരവ്
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ടോസ് നഷ്ടമായ ശേഷം ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ എട്ടു വിക്കറ്റിനു 209 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ എല്‍എസ്ജിക്കായിരുന്നു. ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് (72), നിക്കോളാസ് പൂരന്‍ (75) എന്നിവരുടെ ഫിഫ്റ്റികളാണ് അവരെ ഇതിനു സഹായിച്ചത്.
പൂരന്‍ വെറും 30 ബോളിലാണ് 75 റണ്‍സ് വാരിക്കൂട്ടിയത്. ഏഴു സിക്‌സറും ആറു ഫോറുകളുമുള്‍പ്പെടെയായിരുന്നു ഇത്. മാര്‍ഷ് 36 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമടിക്കുകയും ചെയ്തു. മറുപടിയില്‍ ഡിസിയുടെ റണ്‍ചേസ് ദയനീയമായിരുന്നു. രണ്ടു റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. ഏഴോവര്‍ ആവുമ്പോഴേക്കും ഡിസി അഞ്ചു വിക്കറ്റിനു 65ലേക്കും വീണു.

ഇനിയൊരു തിരിച്ചുവരവ് അവര്‍ക്കു അസാധ്യമാണെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ ലോവര്‍ ഓര്‍ഡറിന്റെ പോരാട്ടവീര്യം ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. അശുതോഷ് ശര്‍മയാണ് പുറത്താവാതെ 66 റണ്‍സുമായി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 31 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു.
അരങ്ങേറ്റ മല്‍സരം കളിച്ച വിപ്രജ് നിഗം 15 ബോളില്‍ നിന്നും 39 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. അഞ്ചു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 33 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സണ് മറ്റൊരു പ്രധാന സ്‌കോറര്‍.