For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇവര്‍ റോയല്‍സിനു 'പണി' തന്നവര്‍!! ടീമിനെ തകര്‍ത്തതിന് മാപ്പില്ല, അടുത്ത സീസണ്‍ വേണോ?

ഐപിഎല്ലില്‍ രണ്ടാം കിരീടം മോഹിച്ചിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ടീം പ്ലേഓഫ് പോലും കാണാതെ വെറുംകൈയോടെ പുറത്തായിരിക്കുകയാണ്. മൂന്നു മല്‍സരങ്ങള്‍ സീസണില്‍ ബാക്കിനില്‍ക്കവെയാണ് അവരുടെ വിധി കുറിക്കപ്പെട്ടിരിക്കുന്നത്. 11 മല്‍സരങ്ങറില്‍ റോയല്‍സിനു ജയിക്കാനായത് വെറും മൂന്നെണ്ണത്തില്‍ മാത്രം. ബാക്കിയുള്ള എട്ടിലും തോല്‍വിയായിരുന്നു ഫലം.

ഒരുപാട് കാര്യങ്ങള്‍ ഈ സീസണിന്‍ റോയല്‍സ് ടീമിനു തിരിച്ചടിയായി മാറിയിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ സീസണിനു ശേഷം ടീമിനകത്തുണ്ടായ അഴിച്ചുപണികളാണ് റോയല്‍സിനെ ഈ തരത്തിലൊരു ദുരന്തത്തിലേക്കു തള്ളിയിട്ടത്. ഇനി അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ ഒരു ശക്തമായ തിരിച്ചുവരവായിരിക്കും റോയല്‍സ് ലക്ഷ്യമിടുക.

റോയല്‍സ് ടീം ഈ സീസണില്‍ ഇത്രയും ദുരന്തമായി മാറിയതിനു പിന്നില്‍ ഒരുപാട് വില്ലന്‍മാരുണ്ടെന്നു കാണാം. കളിക്കാര്‍ മാത്രമല്ല, ടീമിന്റെ അണിയറയിലും ചില വില്ലന്‍മാരുടെ നിരയിലുണ്ട്. റോയല്‍സിന്റെ വീഴ്ചയ്ക്കു വഴിയൊരുക്കിയ ഈ വില്ലര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

RAHUL DRAVID

അണിയറയില്‍ ആരെല്ലാം?

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ അണിയറയിലെ ആദ്യത്തെ വില്ലന്‍ മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും മുന്‍ കോച്ച് കുമാര്‍ സങ്കക്കാരയും കഴിഞ്ഞ സീസണ്‍ വരെ വളരെ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോയിരുന്ന ടീമിനെയാണ് ഒറ്റ സീസണ്‍ കൊണ്ട് ദ്രാവിഡ് കുളം തോണ്ടിയിരിക്കുന്നത്.

ഈ സീസണിനു മുമ്പ് അദ്ദേഹം കോച്ചായി വന്നതോടെയാണ് റോയല്‍സിന്റെ കഷ്ടകാലം ആരംഭിച്ചത്. ടീമിന്റെ നെടുംതൂണുകളായിരുന്ന ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നിവരെയെല്ലാം ലേലതത്തിനു മുമ്പ് ഒഴിവാക്കിയതിനു പിന്നില്‍ ദ്രാവിഡിനു നിര്‍ണായക പങ്കുണ്ടെന്നുറപ്പാണ്. ഈ മൂന്നു പേരും നിര്‍ബന്ധമായും തന്റെ ടീമില്‍ തുടര്‍ന്നും ആവശ്യമാണെന്നു അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നെങ്കില്‍ റോയല്‍സിനു ഇപ്പോഴത്തേതു പോലെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു.

രണ്ടു ദിവസങ്ങളിലായി നടന്ന മെഗാ ലേലത്തില്‍ റോയല്‍സ് സംഘത്തോടൊപ്പം ദ്രാവിഡും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നിട്ടും ബട്‌ലര്‍, ബോള്‍ട്ട്, ചഹല്‍ എന്നിവരുടെ അഭാവം നികത്താന്‍ സാധിക്കുന്ന ഒരാളെ പോലും റോയല്‍സിനു വാങ്ങാനായില്ല. ഒരുപിടി വിദേശ താരങ്ങള്‍ ലേലത്തിലുണ്ടായിട്ടും ഒരു മുന്‍നിര വിദേശ ബാറ്ററെപ്പോലും റോയല്‍സിനു വാങ്ങാന്‍ കഴിഞ്ഞില്ലെന്നത് വലിയ അദ്ഭുതം തന്നെയാണ്.

ചഹലിനു പകരം ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയെയാണ് ദ്രാവിഡ് വാങ്ങിയത്. വെറുമൊരു ശരാശരി സ്പിന്നറും വളരെ മോശം ബാറ്ററും അതിനേക്കാള്‍ പരിതാപകരമായ ഫീല്‍ഡറുാമാണ് അദ്ദേഹം. പിന്നീട് ലേലത്തിനു ശേഷം റോയല്‍സ് ടീമിനെക്കുറിച്ചുള്ള ചിത്രം ലഭിച്ചപ്പോള്‍ മികച്ചൊരു ടീം കോമ്പിനേഷന്‍ കണ്ടെത്താനും ദ്രാവിഡിനു കഴിഞ്ഞില്ല.

ബാറ്റിങ് ഓര്‍ഡറിന്റെയും ബൗളിങ് കോമ്പിനേഷനുകളുടെും കാര്യത്തില്‍ പല മണ്ടത്തരങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു െകൊണ്ടിരുന്നു. പുതുതായി ടീമിലെത്തി ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ നിതീഷ് റാണയുടെ ബെസ്റ്റ് പൊസിഷന്‍ മൂന്നാണെന്നു അറിയാമായിരുന്നിട്ടും അതു നല്‍കാന്‍ ദ്രാവിഡ് തയ്യാറായില്ല. പകരം മൂന്നു മുതല്‍ ആറു വരെ വ്യത്യസ്ത പൊസിഷനുകളില്‍ കളിപ്പിച്ച് റാണയെ അദ്ദേഹം വട്ടം കറക്കി. ഇതു താരത്തിന്റെ ബാറ്റിങിനെയും മോശമായി തന്നെ ബാധിച്ചു.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ടൈയില്‍ കലാശിച്ച മല്‍സരം സൂപ്പര്‍ ഓവറിനൊടുവില്‍ റോയല്‍സ് തോല്‍ക്കാനുള്ള പ്രധാന കാരണം ദ്രാവിഡിന്റെ മണ്ടത്തരമാണ്. മികച്ച ഫോമിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാളിനും റാണയ്ക്കു പകരം റിയാന്‍ പരാഗിനെയും ഷിംറോണ്‍ ഹെറ്റ്‌മെയറെയുമാണ് കോച്ച് ക്രീസിലേക്കു അയച്ചത്. പിന്നീട് ബൗളിങില്‍ തന്റെ പ്രധാന താരമായ ജോഫ്ര ആര്‍ച്ചറെ ഇറക്കുന്നതിനു പകരം സന്ദീപ് ശര്‍മയെ കളിപ്പിച്ചും ദ്രാവിഡ് ടീമിന്റെ അന്തകനായി.

ബൗളിങില്‍ തുഷാര്‍ ദേശ്പാണ്ഡെ, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ തുടരെ ചെണ്ടയായി മാറി റണ്‍സ് വാരിക്കോരി നല്‍കിയിട്ടും ആകാശ് മധ്വാള്‍, ക്വെന മഫാക്ക എന്നിവരെയൊന്നും പകരം പരീക്ഷിച്ചു നോക്കാനും ദ്രാവിഡ് തയ്യാറായില്ല. മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ മാത്രമാണ് മധാളിനു അദ്ദേഹം അവസരം നല്‍കിയത്. സൗത്താഫ്രിക്കയുടെ യുവ പേസറായ മഫാക്കയെ ആവട്ടെ ഇനിയും പരീക്ഷിച്ചിട്ടുമില്ല.

ദ്രാവിഡിനെക്കൂടാതെ റോയല്‍സ് ടീമിന്റെ അണിയറയിലെ മറ്റൊ രു വില്ലന്‍ ഫീ്ല്‍ഡിങ് കോച്ചായ ദിഷാന്ത് യാഗ്നിക്കാണ്. ഈ സീസണില്‍ റോയല്‍സിന്റെ ഫീല്‍ഡിങ് പ്രകടനം ആദ്യമല്‍സരം മുതല്‍ പരിതാപകരമായിരുന്നു.

നിരവധി ക്യാച്ചുകളാണ് റോയല്‍സ് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ടി20 പോലെയൊരു ഫോര്‍മാറ്റില്‍ ഫീല്‍ഡിങ് തീര്‍ച്ചയായും വളരെ പ്രധാനമാണ്. അര്‍ധാവസരങ്ങള്‍ പോലും മുതലാക്കാനായെങ്കില്‍ മാത്രമേ ഒരു ടീമിനു വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. ഫീല്‍ഡിങില്‍ ടീമിന്റെ ഇത്രയു മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം തീര്‍ച്ചയായും യാഗ്നിക്കിനു തന്നെയാണ്.

DHRUV JUREL

ടീമിലെ വില്ലന്മാര്‍

രാജസ്ഥാന്‍ റോയല്‍സ് ടീമിനകത്തെ വില്ലന്‍മാരെയെടുത്താല്‍ ബാറ്റര്‍മാരും ബൗളര്‍മാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. റിയാന്‍ പരാഗ്, യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിതീഷ് റാണ എന്നിവരാണ് ബാറ്റിങില്‍ പ്രധാനമായും ടീമിന്റെ വില്ലന്‍മാര്‍. ബൗളിങെടുത്താല്‍ ജോഫ്ര ആര്‍ച്ചറൊഴികെ റോയല്‍സിനായി പന്തെറിഞ്ഞവരെല്ലാം വില്ലന്‍മാര്‍ തന്നെയാണ്.

തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, സന്ദീപ് ശര്‍മ, ഫസല്‍ഹഖ് ഫറൂഖി തുടങ്ങിയവരെല്ലാം ഫ്‌ളോപ്പായി മാറി. ഉറപ്പായും ജയിക്കേണ്ടിയിരുന്ന മൂന്നു മല്‍സരങ്ങളില്‍ ജയത്തിനു തൊട്ടരികെ നിന്നും റോയല്‍സ് തോല്‍ക്കാനുള്ള പ്രധാന കാരണക്കാര്‍ ജുറേലും ഹെറ്റ്‌മെയറുമാണ്. ഇരുവരുടെയുടെയും സ്ലോ ബാറ്റിങ് ടീമിനെ ചതിക്കുകയായിരുന്നു.

ജുറേലിനു ഈ സീസണില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 147.33 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് വെറും 249 റണ്‍സാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ അടിച്ചെടുത്ത 66 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും ജുറേലിനു എടുത്തുകാണിക്കാനില്ല. മാത്രമല്ല, മധ്യനിരയില്‍ ബാറ്റിങിനായി ക്രീസിലെത്തിയ ശേഷം ടീമിന്റെ സ്‌കോറിങിനു വേഗത കൂട്ടുകയല്ല, കുറയ്ക്കുകയാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിനു ശേഷം 14 കോടി മുടക്കി റോയല്‍സ് നിലനിര്‍ത്തിയ താരമാണ് ജുറേല്‍. ഫിനിഷറായി റോയല്‍സ് പരീക്ഷിക്കുന്ന ഹെറ്റ്‌മെയറുടെ പ്രകടനവും വളരെ മോശമാണ്. 10 ഇന്നിങ്‌സുകളില്‍ നിന്നും വെറും 187 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഈ സീസണില്‍ ഒറ്റ മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും ഹെറ്റിക്കു കളിക്കാനുമായിട്ടില്ല.

സഞ്ജു സാംസണിന്റെ അഭാവത്തില്‍ ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിനെ നയിച്ച പരാഗിനും ക്യാപ്റ്റന്റെ കളി കെട്ടഴിക്കാനോ, ടീമിനെ ജയിപ്പിക്കാനോ സാധിച്ചില്ല. മാത്രമല്ല പലപ്പോഴും റണ്‍ചേസുകളില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ ബാറ്റ് ചെയ്ത അദ്ദേഹം മോശം ഷോട്ടകള്‍ കളിച്ച് വിക്കറ്റുകള്‍ വലിച്ചെറിയുകയും ചെയ്തു. 11 മല്‍സരങ്ങളില്‍ നിന്നും 282 റണ്‍സ് മാത്രമേ പരാഗ് നേടിയട്ടുള്ളൂ.

ബൗളിങില്‍ ഹസരംഗയുടെയും തീക്ഷണയുടെയും ഇക്കോണമി റേറ്റ് 10നടുത്താണ്. സന്ദീപും ഇത്തവണ നിറം മങ്ങി. 9.89 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. തുഷാറിന്റെ ഇക്കോണമി റേറ്റ് 11.25ഉം ഫറൂഖിയുടേത് 12.21ഉം ആണ്.

Story first published: Friday, May 2, 2025, 12:48 [IST]
Other articles published on May 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+