For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രോഹിത് ഉപദേശിച്ചു, ഹാര്‍ദിക് നടപ്പിലാക്കി; മുംബൈയെ ജയിപ്പിച്ചത് ഹിറ്റ്മാന്റെ തന്ത്രം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആശ്വാസ ജയമാണ് മുംബൈ ഇപ്പോള്‍ നേടിയെടുത്തിരിക്കുന്നത്. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ 12 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി ഒരോവര്‍ ബാക്കിയാക്കി 193 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നുവെന്ന് പറയാം.

മുംബൈയെ ഭാഗ്യവും തുണച്ച മത്സരത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ഇംപാക്ട് പ്ലയറായി എത്തിയ മൂന്ന് വിക്കറ്റുമായി കരണ്‍ ശര്‍മ നടത്തിയ പ്രകടനം മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറി. ഒരുവശത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ കരുണ്‍ നായര്‍ക്ക് സാധിച്ചു. 40 പന്തില്‍ 89 റണ്‍സെടുത്ത കരുണിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നറാണ് മത്സരത്തിലേക്ക് മുംബൈയെ തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ മുംബൈയെ വിജയത്തിലേക്കെത്തിച്ചതിന് പിന്നില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രത്തിന് വലിയ പങ്കുണ്ട്.

രോഹിത് ശര്‍മ നല്‍കിയ നിര്‍ദേശം പരിശീലകന്‍ മഹേല ജയവര്‍ധനയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും അംഗീകരിച്ചത് മത്സരത്തില്‍ വഴിത്തിരിവായെന്ന് പറയാം. രോഹിത് ശര്‍മ നല്‍കിയ നിര്‍ദേശം എന്തായിരുന്നുവെന്ന് പരിശോധിക്കാം.

ഇംപാക്ട് പ്ലയറാക്കി കരണിനെ ഇറക്കണം

ഇംപാക്ട് പ്ലയറാക്കി കരണ്‍ ശര്‍മയെ കൊണ്ടുവന്നതിന് പിന്നില്‍ രോഹിത് ശര്‍മയുടെ നിര്‍ദേശമായിരുന്നു. ആറാം ഓവറിന് ശേഷം രോഹിത് ശര്‍മയെ മാറ്റി കരണ്‍ ശര്‍മയെ മുംബൈ ഇംപാക്ട് പ്ലയറാക്കി ഇറക്കി. കരണിനെ കൊണ്ടുവന്നതീരുമാനം വളരെ നിര്‍ണ്ണായകമായി മാറി. പിച്ചില്‍ ഭേദപ്പെട്ട ടേണുണ്ടായിരുന്നു. കുല്‍ദീപ് യാദവ് മികവ് കാട്ടിയ പിച്ചില്‍ യുവ സ്പിന്നറെ കൊണ്ടുവന്നിട്ട് കാര്യമില്ലെന്ന രോഹിത്തിന്റെ വിലയിരുത്തല്‍ ശരിയായി. മൂന്ന് വിക്കറ്റുകളോടെയാണ് കരണ്‍ ശര്‍മ മിന്നിച്ചതും മാച്ച് വിന്നറായി മാറിയതും.

karan sharma mi vs dc

കരണിന്റെ ബൗളിങ് ശൈലി പിച്ചില്‍ നന്നായി ഗുണം ചെയ്തിരുന്നു. ഇരുവശത്തേക്കും പന്ത് ടേണ്‍ ചെയ്യാന്‍ കരണിന് കഴിവുണ്ട്. ഡല്‍ഹിയുടെ മധ്യനിരയെ തകര്‍ത്തത് കരണിന്റെ ബൗളിങ് പ്രകടനമാണ്. ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കെ എല്‍ രാഹുല്‍ എന്നിവരെ പുറത്താക്കി മത്സരം മുംബൈക്ക് അനുകൂലമാക്കിയതിന് പിന്നില്‍ കരണ്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് പറയാം. ഇംപാക്ട് പ്ലയറായി കരണിനെ കൊണ്ടുവരാനുള്ള രോഹിത്തിന്റെ തീരുമാനമാണ് ഫലം കണ്ടതെന്ന് നിസംശയം പറയാം.

രാഹുലിനെ പൂട്ടിയതും രോഹിത്തിന്റെ പ്ലാന്‍

ഡല്‍ഹിയുടെ ടോപ് ഓഡര്‍ തിളങ്ങിയതിനാല്‍ ജയിക്കാവുന്ന സാഹചര്യത്തിലായിരുന്നു ടീമുണ്ടായിരുന്നത്. കെ എല്‍ രാഹുല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെല്ലാം ഇത്തരത്തില്‍ മാച്ച് വിന്നര്‍മാരായ താരങ്ങളാണ്. സ്റ്റബ്‌സിനെ കരണ്‍ ശര്‍മ പുറത്താക്കിയതിന് ശേഷം കെ എല്‍ രാഹുലാണ് മുംബൈക്ക് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നത്. ഈ സമയത്ത് രാഹുലിനെതിരേ സ്പിന്നറെ ഉപയോഗിക്കാന്‍ ഡഗൗട്ടിലിരുന്ന് രോഹിത് ശര്‍മ നിര്‍ദേശിച്ചു.

പേസറെക്കൊണ്ട് രാഹുലിനെ നേരിടാനായിരുന്നു ഹാര്‍ദിക്കിന്റെ പ്ലാന്‍. രാഹുല്‍ സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ പേസറെയാണ് ഹാര്‍ദിക് പരിഗണിച്ചത്. എന്നാല്‍ സ്പിന്നര്‍മതിയെന്ന രോഹിത്തിന്റെ നിര്‍ദേശം ഹാര്‍ദിക് നടപ്പിലാക്കി. കരണ്‍ ശര്‍മക്ക് വീണ്ടും പന്ത് നല്‍കിയപ്പോള്‍ രോഹിത്തിന്റെ തീരുമാനം ശരിയാണെന്ന് വ്യക്തമായി. രാഹുലിനെ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് കരണ്‍ ശര്‍മ പുറത്താക്കിയത്. ഈ വിക്കറ്റ് മുംബൈയുടെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായി മാറുകയും ചെയ്തു.

മികച്ച ഫീല്‍ഡിങ് മുംബൈക്ക് കരുത്തായി

അവസാന സമയത്ത് മുംബൈ ജയിച്ചു കയറുകയായിരുന്നു. ഇതിന് ടീമിന്റെ ഗംഭീര ഫീല്‍ഡിങ് പ്രകടനം സഹായിച്ചു. അശുതോഷ് ശര്‍മയെ വില്‍ ജാക്‌സ് റണ്ണൗട്ടാക്കുകയാണ് ചെയ്തത്. ഇത് മത്സരത്തില്‍ വഴിത്തിരിവായി മാറി. കുല്‍ദീപ് യാദവും റണ്ണൗട്ടായപ്പോള്‍ മോഹിത് ശര്‍മയും റണ്ണൗട്ടിലൂടെയാണ് മടങ്ങിയത്. ഡല്‍ഹിയുടെ അവസാന മൂന്ന് വിക്കറ്റുകളും റണ്ണൗട്ടിലൂടെയാണ് നഷ്ടമായത്. ഇതിന് സഹായിച്ചത് മുംബൈയുടെ കിടു ഫീല്‍ഡിങ് പ്രകടനമായിരുന്നു. ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ചിടത്തുനിന്ന് മത്സരം കൈവിട്ട് കളയുകയായിരുന്നുവെന്ന് നിസംശയം പറയാം.

Story first published: Monday, April 14, 2025, 7:24 [IST]
Other articles published on Apr 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+