മുംബൈ: ഒറ്റ കളിയിലെ ഹീറോയിസത്തിലൂടെ തന്നെ ഐപിഎല്ലിന്റെ 18ാം സീസണിലെ പുതിയ ഹീറോയായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ യുവ ഫാസ്റ്റ് ബൗളര്‍ അശ്വനി കുമാര്‍. കഴിഞ്ഞ ദിവസം വാംഖഡെയില്‍ നിലലിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മുംബൈ കശാപ്പ് ചെയ്തപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചത് കന്നി മല്‍സരം കളിച്ച അശ്വനിയായിരുന്നു.
നേരത്തേ തന്നെ തഴഞ്ഞ കെകെആറിനോടു ഇതിനേക്കാള്‍ നന്നായി പ്രതികാരം ചെയ്യുന്നതെങ്ങനെ? ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടേതടക്കം നാലു വിക്കറ്റുകളാണ് അശ്വനി പോക്കറ്റിലാക്കിയത്. വെറും 24 റണ്‍സിനാണിത്. മുംബൈ എട്ടു വിക്കറ്റിന്റ ഏകപക്ഷീയമായ വിജയം കൊയ്ത കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്താരവും ഈ 23 കാരനായിരുന്നു.
എന്നാല്‍ അശ്വനിയെ സംബന്ധിച്ച് ഐപിഎല്ലെന്ന വലിയ വേദിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് അത്ര സുഗമമായിരുന്നില്ല. കരിയറിന്റെ തുടക്കകാലത്തു പല വെല്ലുവിളികളും നേരിടേണ്ടി വന്നെങ്കലും അവയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് അശ്വനി ഓരോ ചുവടും മുന്നോട്ടു വച്ച് ഇപ്പോള്‍ താരപദലിയിലെത്തി നില്‍ക്കുന്നത്.

ക്രിക്കറ്റിനോടുള്ള പാഷനും കഠിനാധ്വാനവമാണ് അശ്വനിയെ കരിയറില്‍ വിജയങ്ങള്‍ നേടിയെടുക്കാന്‍ സഹായിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അച്ഛന്‍ ഹര്‍കേഷ് കുമാര്‍. ഇപ്പോള്‍ മുംബൈയില്‍ ലഭിക്കുന്ന വലിയ ശമ്പളം അവന്‍ ശരിക്കും അര്‍ഹിക്കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അശ്വനിയുടെ കഠിനാധ്വാനം
ക്രിക്കറ്ററാവണമെന്ന അതിയായ ആഗ്രഹം അശ്വനി കുമാറിനു എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതായും അതിനു വേണ്ടി ഒരുപാട് കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അച്ഛന്‍ ഹര്‍കേഷ് കുമാര്‍ പറയുന്നു. മഴയോ, കടുത്ത ചൂടോ എന്തുമാവട്ടെ പരിശീലനത്തിനു വേണ്ടി മൊഹാലിയിലെ പിസിഎ അക്കാദമിയിലേക്കു പോവുന്നത് അശ്വനി മുടക്കാറില്ല.
അതിനു ശേഷം മുല്ലന്‍പൂരിലെ പുതിയ സ്റ്റേഡിയത്തിലും അവന്‍ സ്ഥിരമായി പരിശീലനത്തിനു പോയിരുന്നു. ചിലപ്പോള്‍ വീട്ടില്‍ നിന്നും സൈക്കിളിലാണ് അവന്‍ പിസിഎ അക്കാദമിയിലേക്കു പോയിരുന്നത്. മറ്റു ചിലപ്പോള്‍ ആരോടെങ്കിലും ലിഫ്റ്റ് വാങ്ങിയോ, അല്ലെങ്കില്‍ ഷെയര്‍ ചെയ്തിരുന്ന ഓട്ടോകളിലോ ആയിരുന്നു അശ്വനിയുടെ യാത്ര.
എന്റെയടുക്കല്‍ നിന്നും യാത്രാ ചെലവിനായി അവന്‍ 30 രൂപ വാങ്ങിയിരുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 30 ലക്ഷം രൂപയ്ക്കു അവനെ വാങ്ങിയപ്പോള്‍ അതിനുള്ള മൂല്യം തീര്‍ച്ചയായും ഉണ്ടെന്നു തനിക്കറിയാമായിരുന്നുവെന്നും ഹര്‍കേഷ് കുമാര്‍ വ്യക്തമാക്കി.
ഷേര്‍ എ പഞ്ചാബ് ടി20 ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനത്തോടെയാണ് അശ്വനി ആദ്യമയി ശ്രദ്ധിക്കപ്പെടുന്നത്. ബിഎല്‍വി ബ്ലാസ്റ്റേഴ്‌സുമായുള്ള കളിയില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് താരം നാലു വിക്കറ്റുകള്‍ വീഴ്ത്തി. ഈ പ്രകടനം ഐപിഎല്‍ സ്‌കൗട്ടുകളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പിന്നീട് മെഗാ ലേലത്തില്‍ മുംബൈ ടീമിലേക്കു അശ്വനിക്കു വഴിയൊ രുക്കുന്നതിലും ഇതു നിര്‍ണായകമായി മാറി.
മുംബൈയിലെത്തിയപ്പോള്‍ ചെയ്തതെന്ത്?
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായ മാറിയപ്പോള്‍ അശ്വനി കുമാര്‍ അതു എങ്ങനെയാണ് ആഘോഷിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മൂത്ത സഹോദരന്‍ ശിവ് റാണ. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടിക്കാലത്തു ക്രിക്കറ്റ് ബോളുകള്‍ വാങ്ങാനുള്ള പണം പോലുമില്ലായിരുന്നുവെന്നും കൂട്ടുകാര്‍ ചേര്‍ന്നു പിരിവ് നടത്തിയാണ് അശ്വനിക്കു കളിക്കാന്‍ ബോള്‍ നല്‍കിയിരുന്നതെന്നും റാണ പറയുന്നു. മുംബൈ ടീമിലെടുത്ത വിവരമറിഞ്ഞപ്പോള്‍ നാട്ടിലെ പ്രാദേശിക അക്കാദമികളില്‍ ക്രിക്കറ്റ് കിറ്റുകളും ബോളുകളും വിതണം ചെയ്താണ് അവന്‍ ഇതു ആഘോഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം പേര് എഴുതപ്പെട്ടിട്ടുള്ള ജഴ്‌സിയായിരിക്കും തന്റെ ഫേവറിറ്റ് ജഴ്‌സിയെന്നു അശ്വനി എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയിലെ മികച്ച പ്രകടനത്തോടെ കുട്ടികള്‍ തന്റെ പേരോടു കൂടി ജഴ്‌സി ധരിക്കുമെന്നു അവന്‍ ഉറപ്പ് വരുത്തുകയും ചെയ്തതായി റാണ കൂട്ടിച്ചേര്‍ത്തു.