ലോക ക്രിക്കറ്റില്‍ ജനപ്രീതിയുടെയും സാമ്പത്തിക നേട്ടത്തിന്റെയും കാര്യത്തില്‍ ഐപിഎല്ലിനെ വെല്ലാന്‍ മറ്റൊരു ടൂര്‍ണമെന്റ് ഇല്ലെന്നു തന്നെ പറയേണ്ടി വരും. രണ്ടു മാസത്തിലേറെ നീളുന്ന ഈ ടൂര്‍ണമെന്റ് ഇപ്പോള്‍ ഐസിസി ചാംപ്യന്‍ഷിപ്പുകളെ പോലും വെല്ലുന്ന തരത്തിലേക്കു ഉയര്‍ന്നിരിക്കുകയാണ്.
ക്രിക്കറ്റെന്ന ഗെയിമിനെ ഓരോ വര്‍ഷം കഴിയുന്തോറു അടുമുടി നവീകരിക്കുകയാണ് ഐപിഎല്‍. പുതിയ പല നിയമങ്ങളും കൊണ്ടുവന്നാണ് ഐപിഎല്ലിനെ കൂടുതല്‍ ആസ്വാദ്യകരമായി മാറ്റിക്കൊണ്ടിരിക്കുന്നത്.
ടൂര്‍ണമെന്റിന്റെ 17 എഡിഷനുകള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതുവരെയുള്ള സീസണുകളെടുത്താല്‍ വിപ്ലവം സൃഷ്ടിച്ച പല നിയങ്ങളും ടൂര്‍ണമെന്റിലൂടെ പരീക്ഷിക്കപ്പെട്ടതായി നമുക്കു കാണാന്‍ സാധിക്കും. ഈ നിയമങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഇംപാക്ട് പ്ലെയര്‍
ഐപിഎല്ലില്‍ ഇതുവരെ നടപ്പിലാക്കിയ നിയമങ്ങള്‍ ഏറ്റവുമധിം വിവാദങ്ങള്‍ സൃഷ്ടിച്ചത് ഇംപാക്ട് പ്ലെയര്‍ നിയമമാണെന്നു പറയേണ്ടി വരും. കാരണം 2023ല്‍ ഈ നിയമം ടൂര്‍ണമെന്റില്‍ നടപ്പാക്കിയതു മുതല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. ആദ്യ സീസണില്‍ തന്നെ പല കോണുകളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഈ നിയമത്തിനെതിരേ ഉയര്‍ന്നു. എങ്കിലും നിയമം പിന്‍വലിക്കപ്പെട്ടിട്ടില്ല. ഈ സീസണിലും തീര്‍ച്ചയായും കാണാം.
ആദ്യം തിരഞ്ഞെടുത്ത പ്ലെയിങ് ഇലവനിലെ ഒരു താരത്തെ കളിയുടെ പിന്നീടൊരു ഘട്ടത്തില്‍ പിന്‍വലിച്ച് പകരം ഒരു ബാറ്ററെയോ, ബൗളറെയോ പരീക്ഷിക്കാമെന്നതാണ് ഈ നിയമം. ബൗളര്‍മാര്‍ക്കു പകരം ബാറ്റര്‍മാര്‍മാരും, നേരെ തിരിച്ചുമെല്ലാം താരങ്ങള്‍ ഇംപാക്ട് പ്ലെയറായി കളിക്കുകയും ചെയ്തു. എന്നാല്‍ ഇതു അംപയര്‍മാരെ ദോഷകരമായി ബാധിക്കുന്നതായും ഈ നിയമം കാരണം അംപയര്‍മാര്‍ ഇല്ലാതാവുമെന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.
ഒരോവറില്‍ 2 ബൗണ്‍സര്‍
ഐപിഎല്‍ വെറും ബാറ്റര്‍മാരുടെ മാത്രം ഗെയിമായി ഒതുങ്ങാതിരിക്കാനും ബൗളര്‍മാരുടെ സാന്നിധ്യമറിയിക്കാനും കൊണ്ടുവന്ന നിയമമാണിത്. ഈ നിയമപ്രകാരം ഒരോവറില്‍ പരമാവധി രണ്ടു ബൗണ്‍സറുകള്‍ വരെ എറിയാന്‍ ബൗളര്‍ക്കു അനുവാദമുണ്ടായിരിക്കും.
അതില്‍ കൂടുതല്‍ ബൗണ്‍സര്‍ ഒരോവറില്‍ എറിഞ്ഞാല്‍ മാത്രമേ ആ ബൗളര്‍ക്കെതിരേ നടപടിയുണ്ടാവുകയുള്ളൂ. കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് ഈ നിയമം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ടുള്‍പ്പെടെ പലരും ഐപിഎല്ലിലെ ഈ ബൗണ്‍സര്‍ നിയമത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
നോ ബോളിനും വൈഡിനും റിവ്യു
അംപയര്‍മാരുടെ തീരുമാനം ചോദ്യം ചെയ്യാന്‍ ടീമുകള്‍ക്കു അവസരം നല്‍കുന്ന ഡിആര്‍എസ് ഇതിനകം തന്നെ ലോക ക്രിക്കറ്റില്‍ വലിയ വിജയമായി മാറിയിട്ടുള്ളത്.
എന്നാല്‍ നോ ബോള്‍, വൈഡ് ബോള്‍ എന്നിവയ്‌ക്കെതിരേ മാത്രം റിവ്യു എടുക്കാനുള്ള നിയമം ആദ്യമായി വന്നത് ഐപിഎല്ലിലൂടെയാണ്. 2023ലെ ഐപിഎല്ലിലായിരുന്നു ഈ നിയമം ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഈ നിയമം കളിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും ടീമുകള്‍ക്കു മുതല്‍ക്കൂട്ടായി മാറുകയും ചെയ്തിട്ടുണ്ട്.

സ്ട്രാറ്റെജിക് ടൈംഔട്ട്
ഐപിഎല്ലില്‍ മല്‍സരങ്ങള്‍ അതിവേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ടീമുകള്‍ക്കു പെട്ടെന്നു ഒരു ബ്രേക്ക് ലഭിക്കാനും തന്ത്രങ്ങള്‍ ഒന്നു മാറ്റി പരീക്ഷിക്കാനും ലഭിക്കുന്ന അവസരമാണ് സ്ട്രാറ്റെജിക് ടൈം ഔട്ടിലൂടെ ലഭിക്കുന്നത്.
2009ലെ രണ്ടാം ഐപിഎല്‍ സീസണ്‍ മുതലാണ് ഈ നിയമം ടൂര്‍ണമെന്റില്‍ നടപ്പിലായത്. രണ്ടു മിനിറ്റും 35 സെക്കന്റുമാണ് ടൈംഔട്ടായി ഒരു കളിയില്‍ അനുവദിക്കുക. ഇതു ഫീല്‍ഡിങ്, ബൗൡങ് ടീമുകള്‍ക്കു ഏറെ ഗുണവും ചെയ്യാറുണ്ട്.
ഈ ടൈംഔട്ടിനിടെ കോച്ചുമാര്‍ തങ്ങുടെ നിര്‍ദേശങ്ങളും ഗെയിം പ്ലാനുമെല്ലാം ഗ്രൗണ്ടിലുള്ള സ്വന്തം ടീമിന്റെ ക്യാപ്റ്റനിലേക്കു എത്തിച്ചുകൊടുക്കുന്നത് ഐപിഎല്ലിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.
13-16 ഓവറുകള്‍ക്കിടെയാണ് ബാറ്റിങ് ടീമിനു ടൈംഔട്ട് എടുക്കാന്‍ സാധിക്കുക. എന്നാല്‍ ഫീല്‍ഡിങ് ടീമിന് 6-9 ഓവറുകള്‍ക്കിടെയും ഇതിനു സാധിക്കും. 2022ല്‍ ടൈം ഔട്ട് സമയം മൂന്നു മിനിറ്റായി ദീര്‍ഘിപ്പിച്ചിരുന്നെങ്കിലും 2023ല്‍ ഇതു വീണ്ടും 2.5 മിനിറ്റായി കുറയ്ക്കുകയും ചെയ്തു.