ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറു വിക്കറ്റിനു തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയാണ്. റണ്‍ചേസില്‍ ടീം പതറിയപ്പോള്‍ 51 റണ്‍സുമായി ആര്‍സിബിയെ കരകയറ്റുന്നതിനു അദ്ദേഹം ചുക്കാന്‍ പിടിക്കുകയും ചെയ്തു.
നാലാം വിക്കറ്റില്‍ ക്രുനാല്‍ പാണ്ഡ്യക്കൊപ്പം കോലി പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് മല്‍സരം ഡിസിയില്‍ നിന്നും വഴുതിപ്പോവാനുള്ള പ്രധാന കാരണം. എന്നാല്‍ ഈ മല്‍സരത്തില്‍ കോലിയുടെ സെഞ്ച്വറി ഡിസിയുടെ ദാനമാണെന്നു പറയേണ്ടി വരും.
അവര്‍ നിയമത്തിന്റെ വഴിയെ നീങ്ങിയിരുന്നെങ്കില്‍ വെറും 15 റണ്‍സിനു അദ്ദേഹം പുറത്താവേണ്ടതായിരുന്നു. കാരണം ബാറ്റിങിനിടെ അത്രയും ഗുരുതരമായൊരു നിയമലംഘനാണ് കോലി നടത്തിയത്. പക്ഷെ ഡിസി ഒന്നു മനസ്സ് വച്ചിരുന്നെങ്കില്‍ അദ്ദേഹം നേരത്തേ മടങ്ങിയേന. എന്തായിരുന്നു ഈ സംഭവമെന്നു നോക്കാം.

കോലി ചെയ്ത കുറ്റമെന്ത്?
ബാറ്റ് ചെയ്യവെ എതിര്‍ ടീമിന്റെ ഫീല്‍ഡിങ് മനപ്പൂര്‍വ്വം തടസപ്പെടുത്തിയെന്ന ഗുരുതരായ തെറ്റാണ് കളിയില്‍ വിരാട് കോലി ചെയ്തത്. ഒരു അന്താരാഷ്ട്ര മല്‍സരമായിരുന്നെങ്കില്‍ ഒരുപക്ഷെ എതിര്‍ ടീം ശക്തമായി അപ്പീല്‍ ചെയ്യാനും കോലി ഔട്ടാവാനുളള സാധ്യതയും കൂടുതലായിരുന്നു. പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം കണ്ണടച്ചതു കൊണ്ടു മാത്രം അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീമിന്റെ റണ്‍ചേസില്‍ ഏഴാമത്തെ ഓവറിലായിരുന്നു വിവാദ സംഭവം. 163 റണ്‍സ് ചേസ് ചെയ്യവെ പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ആര്‍സിബി മൂന്നു വിക്കറ്റിനു 35 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു. ജേക്കബ് ബെതെല്‍, ദേവ്ദത്ത് പടിക്കല്‍, നായകന്‍ രജത് പാട്ടിധാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്കു നഷ്ടമായത്.
14 ബോളില്‍ നിന്നും 15റ റണ്‍സോടെ കോലിയും എട്ടു ബോളില്‍ രണ്ടു റണ്‍സുമായി പുതുതായി ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യയുമായിരുന്നു ആറോവര്‍ കഴിയുമ്പോള്‍ ക്രീസില്‍. പവര്‍പ്ലേയ്ക്കു പിന്നാലെ ഡിസി ക്യാപ്്റ്റന്‍ സപിന്നറായ വിപ്രാജ് നിഗമിനെ കൊണ്ടു വരികയും ചെയ്തു. ഏഴാമത്തെ ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് കോലിയാണ്.
അദ്ദേഹം ഇതു മിഡ് വിക്കറ്റ് ഏരിയയിലേക്കു കളിക്കുകയും ചെയ്തു. ഇരബാറ്റര്‍മാരും സിംഗിളൊന്നും നേടാന്‍ ശ്രമിച്ചതുമില്ല. മിഡ് വിക്കറ്റ് ഏരിയയില്‍ നിന്നും ഫീല്‍ഡര്‍ ബോളെടുത്ത് നേരെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനു നേരേ ത്രോയും ചെയ്തു. എന്നാല്‍ രാഹുല്‍ ഇതു ക്യാച്ച് ചെയ്യും മുമ്പ് കോലി ഈ ബോള്‍ കൈയിലൊതുക്കി. തുടര്‍ന്നു അടുത്ത ബോളെറിയാന്‍ ബൗളറായ വിപ്രാജിനു നല്‍കുകയും ചെയ്തു.
ഈസമയത്തു ഡിസി സ്പിന്നറായ കുല്‍ദീപ് യാദവ് വിക്കറ്റിനായി അവിടെ ചെറുതായി അപ്പീലും ചെയ്യുന്നത് കാണാമായിരുന്നു. പക്ഷെ അംപയര്‍ ശ്രദ്ധിക്കുന്ന തരത്തില്‍ കുല്‍ദീപോ, ഡിസി താരങ്ങളോ വിക്കറ്റിനായി ശക്തമായൊരു അപ്പീല്‍ നടത്തിയില്ല. ഡിസി ടീമിലെ ആരെങ്കിലുമൊരാള്‍ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ വെറും 15 റണ്‍സില്‍ നില്‍ക്കെ കോലി ഔട്ടാവേണ്ടതുമായിരുന്നു.

കാരണം ഫീല്‍ഡിങ് തടസ്സപ്പെടുത്തിയെന്ന വലിയ നിയമലംഘനമാണ് അവിടെ കോലിയുടെ ഭാഗത്തു നിന്നും സംഭവിച്ചത്. ബോള്‍ പ്ലേയില്‍ ആയിരിക്കുമ്പോള്‍ ഫീല്‍ഡറുടെ അനുവാദമില്ലാതെ ബാറ്റോ, കൈയോ, കാലോ ഉപയോഗിച്ച് അതു പിടിച്ചെടുത്ത് ബൗളര്‍ക്കു കൈമാറിയാല്‍ അതു ഐപിഎല്‍ നിയമപ്രകാരം തെറ്റാണ്. അതുകൊണ്ടു തന്നെ ഈ നിയമപ്രകാരം കോലിയെ പുറത്താക്കാനും ഡിസിക്കു സാധിച്ചേനെ. പക്ഷെ അവര്‍ അതു വേണ്ടെന്നു വയ്ക്കുകായിരുന്നു.
താന്‍ പിടിക്കുമ്പോള്‍ ബോള്‍ ഡെഡായി കഴിഞ്ഞിരുന്നതായി വേണമെങ്കില്‍ കോലിക്കു വാദിക്കാം. പക്ഷെ ഡിസി അപ്പീല്‍ ചെയ്താല്‍ അതു ഔട്ട് തന്നെയാണ്. കാരണം ബോള്‍ വിക്കറ്റ കീപ്പറിലെത്തുന്നതിനു മുമ്പ് തന്നെയാണ് കോലി അതു പിടിച്ചെടുത്ത് ഡിസി ബൗളര്‍ക്കു പാസ് ചെയ്തത്. ഡിസി അപ്പീല്‍ ചെയ്ത ശേഷം കോലി അപ്പോള്‍ ഔട്ടായിരുന്നെങ്കില്‍ ആര്‍സിബി മൂന്നിന് 35 റണ്‍സിലേക്കു വീഴുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ കളിയും ഡിസി ജയിക്കാനുള്ള സാധ്യത കൂടുതലാണ്.