അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മുട്ടുകുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 58 റണ്‍സിനാണ് രാജസ്ഥാനെ ഗുജറാത്ത് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 217 എന്ന മികച്ച ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ നാല് പന്ത് ബാക്കിനിര്‍ത്തി 159 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഗുജറാത്തിന്റെ ആധിപത്യമാണ് കണ്ടത്.
ബാറ്റിങ്ങില്‍ 82 റണ്‍സോടെ സായ് സുദര്‍ശന്‍ രാജസ്ഥാന്റെ അന്തകനായി. ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് നേടി പ്രസിദ്ധും രണ്ട് വിക്കറ്റുകള്‍ പങ്കിട്ട് റാഷിദ് ഖാനും സായ് കിഷോറും ഗുജറാത്തിന് കരുത്തായി. ഗുജറാത്തിന് ആധിപത്യ ജയം സമ്മാനിച്ചതിന് പിന്നില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പിഴവുകള്‍ കാരണമായിട്ടുണ്ടെന്ന് പറയാം. സഞ്ജുവിന്റെ കണക്കുകൂട്ടലുകള്‍ പാളിയത് എവിടെയൊക്കെയാണെന്ന് പരിശോധിക്കാം.
എന്തുകൊണ്ട് ആദ്യം ബാറ്റ് ചെയ്തില്ല
രാജസ്ഥാന്‍ റോയല്‍സിനായിരുന്നു ടോസ്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ അഹമ്മദാബാദില്‍ മഞ്ഞ് വീഴ്ച ഉണ്ടാകാറുണ്ട്. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗുണം ചെയ്യും. ഇക്കാരണത്താല്‍ സഞ്ജു സാംസണ്‍ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്ന് പറയാം. ഇത്തവണ കാര്യമായ മഞ്ഞ് വീഴ്ച പിച്ചില്‍ ഉണ്ടായില്ല. ഇത് രാജസ്ഥാന്റെ ബാറ്റിങ് നിരയെ കാര്യമായി ബാധിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് ശക്തമായ ബാറ്റിങ് കരുത്തിനൊപ്പം ബൗളിങ് കരുത്തുമുള്ള ടീമാണ്.
മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറുമെല്ലാം മികച്ച ഫോമിലാണ് പന്തെറിയുന്നത്. റാഷിദ് ഖാനെപ്പോലെ ശക്തനായ സൂപ്പര്‍ സ്പിന്നറും ഗുജറാത്തിനുണ്ട്. ഈ സാഹചര്യത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നത് ഏത് ടീമിനും വലിയ വെല്ലുവിളിയാണ്. കൂടാതെ ഗുജറാത്തിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്യാന്‍ രാജസ്ഥാന്‍ തയ്യാറാവണമായിരുന്നു. ഇത് ചെയ്യാതിരുന്നത് മണ്ടത്തരമായെന്ന് തന്നെ പറയാം.

ആര്‍ച്ചറെ ഉപയോഗിച്ചതില്‍ പാളിച്ച പറ്റി
രാജസ്ഥാന്‍ ബൗളിങ് ആരംഭിച്ചത് ഗുജറാത്തിനെ ഞെട്ടിച്ചുകൊണ്ടാണ്. നായകന്‍ ശുബ്മാന്‍ ഗില്ലിനെ രണ്ട് റണ്‍സില്‍ ജോഫ്രാ ആര്‍ച്ചര്‍ പുറത്താക്കി. എന്നാല്‍ ഈ മികച്ച തുടക്കത്തെ മുതലാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. ജോസ് ബട്‌ലറും സായ് സുദര്‍ശനും ചേര്‍ന്ന് രാജസ്ഥാന് അടിത്തറ പാകി. രണ്ടാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. പവര്‍പ്ലേയില്‍ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ജോഫ്രാ ആര്‍ച്ചറെ ഉപയോഗിക്കേണ്ടിയിരുന്നു.
പവര്‍പ്ലേയില്‍ ആര്‍ച്ചര്‍ക്ക് മൂന്നാം ഓവര്‍ നല്‍കാതെ ബട്‌ലറും സായ് സുദര്‍ശനും നിലയുറപ്പിച്ച ശേഷം ആര്‍ച്ചറെ പ്രയോഗിച്ച തന്ത്രം പാളിയെന്ന് തന്നെ പറയാം. കൂട്ടുകെട്ട് പൊളിക്കാന്‍ ടീമിലെ എക്‌സ്ട്രാ സ്പിന്നേഴ്‌സിനെ സഞ്ജു ഉപയോഗിച്ചില്ല. നിതീഷ് റാണയും റിയാന്‍ പരാഗും പന്തുകൊണ്ടും ഗുണം ചെയ്യുന്നവരാണ്. പാര്‍ട്ട് ടൈം സ്പിന്നര്‍മാരായ ഇവരെ പരീക്ഷിച്ച് നോക്കാമായിരുന്നു. എന്നാല്‍ സഞ്ജു ഇതിന് തയ്യാറായില്ല.
നിര്‍ണ്ണായക സമയത്ത് വിക്കറ്റ് തുലച്ചു
നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഉത്തരവാദിത്തം കാട്ടിയില്ല. ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ പിടിച്ചുനിന്ന് കളിക്കാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ നിര്‍ണ്ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഷിംറോന്‍ ഹെറ്റ്‌മെയര്‍ അടിച്ചുകളിക്കുന്ന സാഹചര്യത്തില്‍ സഞ്ജു പിന്തുണ നല്‍കണമായിരുന്നു. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ സായ് കിഷോറിന് അനായാസ ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഈ വിക്കറ്റാണ് രാജസ്ഥാന്റെ അവസാന പ്രതീക്ഷ അവസാനിപ്പിച്ചത്.