കൊല്‍ക്കത്ത: റണ്‍മഴ കണ്ട ഐപിഎല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ത്രില്ലിങ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയമന്റ്‌സ്. കെകെആറിന്റെ അവരുടെ തട്ടകത്തില്‍ നാലു റണ്‍സിനാണ് എല്‍എസ്ജി വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ വിജയം പിടിച്ചെടുക്കുമെന്ന പ്രതീതി നല്‍കിയ ശേഷമാണ് കെകെആര്‍ മല്‍സരം കൈവിട്ടത്.
239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കെകെആറിനു ലഖ്‌നൗ നല്‍കിയത്. അവര്‍ വീറോടെ തന്നെ പൊരുതിയെങ്കിലും ഏഴു വിക്കറ്റിനു 234 റണ്‍സെടുത്ത് കളി അടിയറ വയ്ക്കുകയായിരുന്നു. റിഷഭ് പന്തിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയാണ് എല്‍എസ്ജിയെ കളിയില്‍ രക്ഷിച്ചതെന്നു പറയാം. രണ്ടു വിക്കറ്റിനു 162ല്‍ നിന്നും കെകെആര്‍ നാലിനു 166ലേക്കും ആറിനു 177ലേക്കും വെറും നാലോവറിനിടെ ഇതോടെ വീഴുകയും ചെയ്തു.

കളി മാറ്റിയ നീക്കം
239 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മറികടക്കുമെന്നാണ് 13ാം ഓവര്‍ വരെ കരുതപ്പെട്ടിരുന്നത്. കാരണം ആ സമയത്തു കെകെആറായിരുന്നു ഡ്രൈവിങ് സീറ്റില്‍. രണ്ടാം വിക്കറ്റില്‍ 71 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ- വെങ്കടേഷ് അയ്യര്‍ ജോടിക്കായിരുന്നു. അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ ഇരുവരും അനായാസം റണ്‍സ് വാരിക്കൂട്ടി.
ഈ സഖ്യം 3-4 ഓവറുകള്‍ കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ കെകെആറിനു വിജയമുറപ്പായിരുന്നു. കളി കൈവിട്ടു പോവുമെന്ന ഘട്ടത്തിലാണ് 13ാം ഓവറില്‍ എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി മാസ്റ്റര്‍സ്‌ട്രോക്ക് കണ്ടത്. നേരത്തേ പവര്‍പ്ലേയില്‍ നന്നായി തല്ലുവാങ്ങിയ ശര്‍ദ്ദുല്‍ ടാക്കൂറിനെ രണ്ടാം സ്‌പെല്ലിനായി റിഷഭ് തിരിച്ചുവിളിച്ചു.
എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ കെകെആറിനു അപ്പോള്‍ ജയിക്കാന്‍ 48 ബോളില്‍ 90 റണ്‍സാണ് വേണ്ടിയിരുന്നത്. ശക്തമായ ബാറ്റിങ് ലൈനപ്പ് പരിഗണിക്കുമ്പോള്‍ ഇതു കെകെആറിനു നേടിയെടുക്കാവുന്നതുമായിരുന്നു. നേരത്തേ പവര്‍പ്ലേയില്‍ രണ്ടോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് ശര്‍ദ്ദുല്‍ തന്റെ രണ്ടാമത്തെ സ്‌പെല്‍ എറിയാനെത്തിയത്. പക്ഷെ റിഷഭ് ആഗ്രഹിച്ചതു പോലെയൊരു തുടക്കമായിരുന്നില്ല ശര്‍ദ്ദുലിന്റേത്.
13ാമത്തെ ഓവറിലെ ആദ്യത്തെ അഞ്ചു ബോളും താരം വൈഡെറിഞ്ഞതോടെ വിക്കറ്റിനു പിന്നില്‍ റിഷഭും ക്ഷുഭിതനായാണ് കാണപ്പെട്ടത്. പക്ഷെ ഈ ഓവറിലെ അവസാനത്തെ ബോളില്‍ ടീമിനു ശര്‍ദ്ദുല്‍ നിര്‍ണായക ബ്രേക്ക്ത്രൂ നേടിക്കൊടുത്തു. കെകെആര്‍ നായകന്‍ രഹാനെയെ അദ്ദേഹം വീഴ്ത്തുകയായിരുന്നു. ഫുള്‍ ടോസിലാണ് രഹാനെയെ ശര്‍ദ്ദുല്‍ മടക്കിയത്. നിക്കോളാസ് പൂരന് അദ്ദേഹം സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. കളിയിലെ ബ്രേക്ക്ത്രൂവും രഹാനെയുടെ പുറത്താവല്‍ തന്നെ.

14ാം ഓവറില്‍ റിഷഭ് ബൗളിങില്‍ മറ്റൊരു മാറ്റം കൂടി വരുത്തി. ടീമിസെ പ്രധാന സ്പിന്നറായ രവി ബിഷ്‌നോയിയെ രണ്ടാം സ്‌പെല്ലിനായി അദ്ദേഹം തിരിച്ചുവിളിച്ചു. ഈ നീക്കവും എല്‍എസ്ജിക്കു ഗുണം ചെയ്തു. വമ്പനടിക്കാരനായ രമണ്‍ദീപ് സിങിനെ (1) ഓവറിലെ അവസാന ബോളില്‍ ബിഷ്്‌നോയ് മടക്കി. ഇതോടെ രണ്ടിന് 162ല്‍ നിന്നും അവര്‍ നാലിനു 166ലേക്കും വീണു.
അടുത്ത ഓവറില്‍ ആവേശ് ഖാനെ തിരിച്ചുവിളിച്ച റിഷഭ് അവസാന ബോളില്‍ ആംഗ്രിഷ് രഘുവംശിയെയും (5) മടക്കി. 16ാം ഓവറില്‍ ആകാശ്ദീപിനെ തിരികെ കൊണ്ടുവന്ന കെകെആര്‍ മറ്റൊരു വിക്കറ്റ് കൂടി സ്വന്തമാക്കി. ഓവറിലെ രണ്ടാമത്തെ ബോളില്‍ വെങ്കടേഷ് അയ്യരാണ് (29 ബോളില്‍ 45) ക്രീസ് വിട്ടത്. ഇതോടെ രണ്ടിനു 162ല്‍ നിന്നും കെകെആര്‍ ആറിനു 177ലേക്കു തകരുകയും ചെയ്തു.
13 മുതല്‍ 16 ഓവറിനിടെ നാലു വ്യത്യസ്ത ബൗളര്‍മാരെയാണ് റിഷഭ് പരീക്ഷിച്ചത്. ഇതു കളിയില്‍ പിടിമുറുക്കാന്‍ എല്‍എസ്ജിയെ സഹായിക്കുകയും ചെയ്തു. തുടരെ വിക്കറ്റുകള്‍ വീണതോടെ കെകെആറിന്റെ സ്‌കോറിങിനെയും അതു സാരമായി ബാധിക്കുകയായിരുന്നു. റിങ്കു സിങ് പുറത്താവാതെ 15 ബോളില്‍ 38 റണ്‍സുമായി പൊരുതിയെങ്കിലും മധ്യ ഓവറുകളിലെ തകര്‍ച്ച കെകെആറിന്റെ താളം തെറ്റിക്കുകയായിരുന്നു.