അഹമ്മദാബാദ്: മൂന്നു തവണ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയ ഈ സ്വപ്‌ന കിരീടം വരുതിയിലാക്കിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ആര്‍സിബിയും അവരുടെ ഐക്കണ്‍ താരമായ വിരാട് കോലിയും ആ ട്രോഫിയില്‍ മുത്തമിട്ടിരിക്കുന്നത് അപകടകാരികളായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ ആറു റണ്‍സിനു വീഴ്ത്തിയാണ് ആര്‍സിബി ഐപിഎല്‍ ട്രോഫിയുടെ പുതിയ അവകാശികളായത്.
കന്നി ഐപിഎല്‍ ട്രോഫിയിലേക്കു 191 റണ്‍സിന്റെ ദൂരമാണ് പഞ്ചാബിനു മുന്നില്‍ ആര്‍സിബി വച്ചത്. അവര്‍ വീറോടെ തന്നെ പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റിനു 184 റണ്‍സ് കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഫൈനലിലെ വിജയത്തിനു ചില താരങ്ങളോടാണ് ആര്‍സിബി പ്രധാനമായും കടപ്പെട്ടിരിക്കുന്നത്. ഇതു ആരൊക്കെയാണെന്നു നോക്കാം.

കളി മാറ്റിയ സാള്‍ട്ട്
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി കളിയില്‍ ഏറ്റവും വലിയ ടേണിങ് പോയിന്റ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ഒരു വണ്ടര്‍ ക്യാച്ചാണ് പഞ്ചാബ് കിങ്‌സിനു അനുകൂലമായി പോയ്‌ക്കൊണ്ടിരിക്കുന്ന കളിയുടെ ഗതി മാറ്റിയതെന്നു നിസംശയം പറയാം. 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനു നല്ല തുടക്കമാണ് ഓപ്പണിങ് ജോടികളായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രന്‍ സിങും നല്‍കിയത്.
വലിയ റിസ്‌കുകളെടുക്കാതെ മുന്നേറിയ ഈ ജോടി 43 റണ്‍സുമായി കരുത്താര്‍ജിക്കവെയായിരുന്നു ആര്‍സിബി കാത്തിരുന്ന ആ നിമിഷം. ജോഷ് ഹേസല്‍വുഡെറിഞ്ഞ അഞ്ചാം ഓവറിലെ അവസാന ബോൡ പ്രിയാന്‍ഷ് വീണു. ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ റണ്ണിങ് ക്യാച്ചിലൂടെയാണ് ഫില്‍ സാള്‍ട്ട് ആര്‍സിബിയെ രക്ഷിച്ചത്.
ക്യാച്ചെടുത്ത ശേഷം ഓട്ടത്തിനിടെ ബൗണ്ടറി ലൈനില്‍ കാല്‍ തട്ടുമെന്നു മനസിലാക്കിയ സാള്‍ട്ട് ബോള്‍ അകത്തേക്കു ഉയര്‍ത്തിയിട്ട ശേഷം ബൗണ്ടറി ലൈനിനു പുറത്തേക്കു ചാടിയ ശേഷം തിരികെ അകത്തേക്കു വന്ന് ബോള്‍ കൈയ്ക്കുള്ളിലാക്കി. പ്രിയാന്‍ഷും പഞ്ചാബും ഒരുപോലെ ഞെട്ടിയ നിമിഷമായിരുന്നു. സിക്‌സര്‍ ലഭിക്കേണ്ടിയിരുന്ന ഷോട്ടാണ് സാള്‍ട്ട് ഒരു അവിശ്വസനീയ ക്യാച്ചാക്കി മാറ്റിയെടുത്തത്.
ക്രുനാലിനു കൈയടിക്കൂ
ഇന്ത്യന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തില്‍ സുപ്രധാന റോള്‍ വഹിച്ച മറ്റൊരാള്‍. മധ്യ ഓവറുകളില്‍ അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ ബൗളിങ് പ്രകടനത്തിനു മുന്നില്‍ പഞ്ചാബ് കിങ്‌സ് ബാറ്റിങ് നിരയ്ക്കു മറുപടിയില്ലായിരുന്നു. അദ്ദേഹത്തിന്റെ നാലോവറുകളാണ് കളിയില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയതെന്നു പറയാം.

നാലോവറില്‍ വെറും 4.20 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് ക്രുനാല്‍ പോക്കറ്റിലാക്കിയത്. ഏഴാം ഓവറിലാണ് ക്രുനാല്‍ ആദ്യമായി ബൗള്‍ ചെയ്യാനെത്തിയത്. വമ്പനടിക്കാരായ പ്രഭ്‌സിമ്രന്‍ സിങും ജോഷ് ഇംഗ്ലിസുമായിരുന്നു അപ്പോള്‍ ക്രീസില്‍. വെറും മൂന്നു റണ്‍സ് മാത്രമേ ക്രുനാല്‍ വിട്ടുകൊടുത്തുള്ളൂ.
തന്റെ രണ്ടാം ഓവറില്‍ പ്രഭ്‌സിമ്രനെ (26) അദ്ദേഹം മടക്കുകയും ചെയ്തു. ബാക്ക്‌വേര്‍ഡ് പോയിന്റി്ല്‍ ഭുവനേശ്വര്‍ കുമാറാണ് ക്യാച്ചെടുത്തത്. വെറും ഒമ്പതു റണ്‍സ് മാത്രമേ ക്രുനാല്‍ വഴങ്ങിയുള്ളൂ. മൂന്നാം ഓവറിലും വലിയ ഷോട്ടുകള്‍ക്കായുള്ള പഴുത് അദ്ദേഹം നല്‍കിയില്ല. വിട്ടുകൊടുത്തത് ഏഴു റണ്‍സ് മാത്രമാിയിരുന്നു.
തന്റെ അവസാന സ്‌പെല്ലിലെ ആദ്യത്തെ ബോളില്‍ ഇംഗ്ലിസിന്റെ (39) വമ്പന്‍ വിക്കറ്റും ക്രുനാല്‍ പിഴുതു. പഞ്ചാബിന്റെ ജയം യഥാര്‍ഥത്തില്‍ ഉറപ്പായതും നാലാമനായി ഇംഗ്ലിസ് വീണതോടെയാണ്. ഓവറില്‍ മൂന്നു സിംഗിള്‍ മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.