ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുനായകന്‍ ജിതേഷ് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേ രൂക്ഷവിമര്‍ശനം. ഈ സീസണിലെ ടൂര്‍ണമെന്റിലെ ഏറ്റവും മോശം നായകന്‍ ജിതേഷാണെന്നതില്‍ സംശയമില്ലെന്നും ഇങ്ങനെയൊരാളെ എന്തിനു ചുമതല നല്‍കിയെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
പഞ്ചാബ് കിങ്‌സുമായുള്ള ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടാന്‍ ജയിച്ചേ തീരൂവെന്ന ചാലഞ്ചുമായി ഇറങ്ങിയ ആര്‍സിബിയെ കിടിലന്‍ ബാറ്റിങിലൂടെ എല്‍എസ്ജി ഞെട്ടിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ മിച്ചെല്‍ മാര്‍ഷും ക്യാപ്റ്റന്‍ റിഷഭ് പന്തും സെഞ്ച്വറി കൂട്ടുകട്ടുണ്ടാക്കിയതോടയാണ് എല്‍എസ്ജി കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചത്. ജിതേഷിന്റെ മോശം ക്യാപ്റ്റന്‍സിയാണ് എല്‍എസ്ജിയെ പിടിമുറുക്കാന്‍ സഹായിച്ചതെന്നു നിസംശയം പറയാം.

മണ്ടന്‍ ക്യാപ്റ്റന്‍സി
ഗംഭീര ഫോമിലുള്ള ജോഷ് ഹേസല്‍വുഡിന്റെ അഭാവത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് പേസ് നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരം ഇന്ത്യന്‍ വെറ്ററന്‍ ഭുവനേശ്വര്‍ കുമാറാണ്. അതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകളുമായി അദ്ദേഹം ടീമിനു ബ്രേക്ക്ത്രൂ നല്‍കുമെന്നും ആര്‍സിബി ആരധകര്‍ പ്രതീക്ഷിച്ചു.
പക്ഷെ വളരെ വിചിത്രമായ തീരുമാനമാണ് ആര്‍സിബി നായകന്‍ ജിതേഷ് ശര്‍മയെടുത്തത്. ഭുവിയെ മാറ്റി നിര്‍ത്തിയ അദ്ദേഹം അനുഭവസമ്പത്ത് തീരെയില്ലാത്ത ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാരയെയാണ് പരീക്ഷിച്ചത്. രണ്ടു ഫോറുകളടക്കം 11 റണ്‍സും ആദ്യ ഓവറില്‍ അദ്ദേഹം വിട്ടുകൊടുത്തു. രണ്ടാം ഓവറില്‍ ഭുവി വരുമെനിനു പ്രതീക്ഷിച്ചെങ്കിലും പന്തെറിഞ്ഞത് സ്ലോ ബൗളര്‍ ക്രുനാല്‍ പാണ്ഡ്യയാണ്.
ഒരു സിക്‌സര്‍ വഴങ്ങിയെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ നാലു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ. മൂന്നാം ഓവര്‍ തുഷാരയ്ക്കായിരുന്നു. മാത്യു ബ്രീസ്‌കെയെ പുറത്താക്കിയ അദ്ദേഹം ഓവറില്‍ അഞ്ചു റണ്‍സാണ്. ടീം ടോട്ടലില്‍ അപ്പോള്‍ 26 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. ഭുവിയെ ഉടന്‍ കൊണ്ടു വന്ന് ആര്‍സിബിക്കു കളിയില്‍ പിടിമുറുക്കാനുള്ള അവസരമായിരുന്നു അത്. പക്ഷെ യഷ് ദയാലിനാണ് നാലാം ഓവര്‍ ലഭിച്ചത്.
രണ്ടു ഫോറുകളും ഒരു സിക്‌സറുമടക്കം 18 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഇതോടെ എല്‍എസ്ജി വീണ്ടും ട്രാക്കിലാവുകയും ചെയ്തു. ഒടുവില്‍ അഞ്ചാം ഓവറിലാണ് ഭുവിക്കു കളിയിലെ ആദ്യ ഓവര്‍ ലഭിച്ചത്. ഉജ്ജ്വലമായി പന്തെറിഞ്ഞ വെറും നാലു റണ്‍സ് മാത്രമേ ഓവറില്‍ വഴങ്ങിയുള്ളൂ. തുഷാരയാണ് പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞത്. ഏഴു റണ്‍സും താരം വഴങ്ങി.

ഏഴാമത്തെ ഓവര്‍ ഭുവിക്കായിരുന്നു. ഓരോ ഫോറും സിക്‌സറുമടക്കം 13 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. 18 ബോളില്‍ 31 റണ്‍സുമായി റിഷഭ് പന്ത് ബാറ്റിങിലെ താളം വീണ്ടെടുത്തു കെണ്ടിരുന്ന സമയമായിരുന്നു ഇത്. അദ്ദേഹത്തിനെ നല്ല ഇംപാക്ടുണ്ടാന്‍ സാധിക്കുന്ന ബൗളറായിരുന്നു ഇടംകൈയന്‍സ്പിന്നറായ ക്രുനാല്‍. പക്ഷെ ജിതേഷ് ഇതിനു തയ്യാറായില്ല.
പകരം സുയാഷ് ശര്‍മ, പാര്‍ട്ട് ടൈം ബൗളറായ റൊമാരിയോ ഷെപ്പേര്‍ഡ്, ദയാല്‍ എന്നിവരെയാണ് അദ്ദേഹം മാറി മാറി പരീക്ഷിച്ചു കൊണ്ടിരുന്നത്. ഇതോടെ കളിയും ആര്‍സിബിയില്‍ നിന്നും വഴുതിപ്പോയി.
ഇതിനിടെ റിഷഭ് ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കണ്ടെത്തിയിരുന്നു. പവര്‍പ്ലേയില്‍ ഒരോവര്‍ എറിഞ്ഞ ശേഷം രണ്ടാമത്തെ സ്‌പെല്ലിനായി ക്രുനാല്‍ തിരിച്ചുവിളിക്കപ്പെട്ടത് 13ാം ഓവറിലാണ്. അപ്പോഴേക്കും എല്‍എസ്ജി ഒരു വിക്കറ്റിനു 127 റണ്‍സെന്ന വലിയ ടോട്ടലിലുമെത്തിയിരുന്നു.