ഐപിഎല്ലില്‍ തുടര്‍ച്ചയായി നാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനൊരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. 2021ലാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനു പകരം അദ്ദേഹത്തിനു റോയല്‍സ് ക്യാപ്റ്റനായി നറുക്കുവീണത്. വരാനിരിക്കുന്ന 17ാം സീസണ്‍ നായകനെന്ന നിലയില്‍ സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടീമിന്റെ നായകസ്ഥാനത്തു അദ്ദേഹം തുടരണോ, വേണ്ടയോ എന്നു തീരുമാനിക്കപ്പെടുന്ന സീസണ്‍ കൂടിയായിരിക്കും ഇതെന്നും പറയപ്പെടുന്നു.
അടുത്ത സീസണില്‍ റോയല്‍സിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സഞ്ജുവിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു കാര്യം സംഭവിക്കാന്‍ സാധ്യതയുണ്ടോ? നമുക്കു പരിശോധിക്കാം.

റോയല്‍സിനെ സംബന്ധിച്ച് അവര്‍ക്കു സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് 28 കാരനായ സഞ്ജു. 2013ല്‍ രാഹുല്‍ ദ്രാവിഡ് കോച്ചായിരിക്കെയാണ് അദ്ദേഹം റോയല്‍സിന്റെ ഭാഗമായത്. അതിനു ശേഷം രണ്ടു സീസണുകളിലൊഴികെ ബാക്കിയുള്ള മുഴുവന്‍ സീസണുകളിലും സഞ്ജു റോയല്‍സിന്റെ കൂടാരത്തിലുണ്ടായിരുന്നു.
2016, 17 സീസണില്‍ രണ്ടു വര്‍ഷത്തേക്കു റോയല്‍സിനു ഐപിഎല്ലില്‍ നിന്നും വിലക്ക് ലഭിച്ചപ്പോഴായിരുന്നു അദ്ദേഹത്തിനു മറ്റൊരു ടീമിലേക്കു മാറേണ്ടി വന്നത്. രണ്ടു സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) ടീമിനു വേണ്ടിയാണ് സഞ്ജു കളിച്ചത്.
വിലക്ക് കഴിഞ്ഞ് 2018ലെ സീസണില്‍ റോയല്‍സ് ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ അവര്‍ ആദ്യം തിരികെ വാങ്ങിയ താരങ്ങളിലൊരാളാണ് അദ്ദേഹം. സഞ്ജുവില്‍ റോയല്‍സ് എത്ര മാത്രം വിശ്വാസവും പ്രതീക്ഷയുമാണ് വച്ചു പുലര്‍ത്തുന്നതെന്നു ബോധ്യമാവാന്‍ ഇതു മാത്രം മതി.
2020ല്‍ ടീമിനെ നയിച്ച സ്മിത്തിനെ സീസണിനു ശേഷം റോയല്‍സ് ഒഴിവാക്കിയപ്പോള്‍ പകരം ആരെ ക്യാപ്റ്റനാക്കുമെന്നതായിരുന്നു അവര്‍ക്കു മുന്നിലുള്ള പ്രധാന ചോദ്യം. അപ്പോഴാണ് തങ്ങളുടെ ഏറ്റവും പ്രിയങ്കരനായ സഞ്ജുവിനെ അവര്‍ ഈ ചുമതലയേല്‍പ്പിക്കുന്നത്.
കേരള ടീമിനെ വിവിധ ഫോര്‍മാറ്റുകളില്‍ നയിച്ചതിന്റെ അനുഭവസമ്പത്തിനൊപ്പം ഫ്രാഞ്ചൈസിയെക്കുറിച്ച് എല്ലാ രീതിയിലും പൂര്‍ണമായി മനസ്സിലാക്കിയ താരമാണെന്നതും സഞ്ജുവിനു തുണയാവുകയായിരുന്നു. പക്ഷെ ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ ദുര്‍ബലമായ ടീമിനെയാണ് അദ്ദേഹത്തിനു ലഭിച്ചത്. അതുകൊണ്ടു റോയല്‍സിനെ പ്ലേഓഫിലെത്തിക്കാനും സഞ്ജുവിനായില്ല.
പക്ഷെ 2022ല്‍ ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ തുടങ്ങിയ മിന്നും താരങ്ങളെ ലഭിച്ചതോടെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനു കാര്യങ്ങള്‍ എളുപ്പമായി. മികച്ച കളിക്കാരുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും ഒത്തുചേര്‍ന്നപ്പോള്‍ 2008നു ശേഷം റോയല്‍സ് ആദ്യമായി ഫൈനലിലേക്കു കുതിക്കുകയായിരുന്നു. പക്ഷെ കലാശക്കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുദജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ റോയല്‍സിനു കീഴടങ്ങേണ്ടി വന്നു.

കഴിഞ്ഞ തവണയും ഏറെക്കുറെ സമാനമായ ടീമിനെ തന്നെ റോയല്‍സ് നിലനിര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. നേരിയ വ്യത്യാസത്തില്‍ സഞ്ജുവിന്റെ ടീമിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമാവുകയായിരുന്നു. അഞ്ചാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.
വരാനിരിക്കുന്ന 17ാം സീസണിലും റോയല്‍സില്‍ കാര്യമായ അഴിച്ചുപണികളില്ല. പുതിയ ചില കളിക്കാരെ ടീമിലേക്കു കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ റോയല്‍സ് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പക്ഷെ റോയല്‍സ് ഇത്തവണയും നിരാശപ്പെടുത്തിയാല്‍ സഞ്ജുവിനെ നായകസ്ഥാനത്തു നിന്നും മാറ്റാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അണിയറ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2025ല്‍ കൂടി സഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിലനിര്‍ത്തും. അതിനു ശേഷം മാത്രമേ അദ്ദേഹത്തെ മാറ്റുന്നതടക്കമുള്ള കടുപ്പമേറിയ തീരുമാനങ്ങള്‍ അവര്‍ സ്വീകരിക്കുകയുള്ളൂ.
ആരാധകര്‍ക്കു സഞ്ജു ഏറെ പ്രിയങ്കരനായ താരമായതിനാല്‍ തന്നെ ഇപ്പോള്‍ രോഹിത് ശര്‍മയെ പുറത്താക്കി മുംബൈ ഇന്ത്യന്‍സ് കുഴപ്പത്തിലായതു പോലെയൊരു റിസ്‌കെടുക്കാന്‍ റോയല്‍സ് അടുത്ത സീസണില്‍ ശ്രമിക്കാനിടയില്ല. അങ്ങനെ ചെയ്താല്‍ അതു വലിയ വിമര്‍ശനങ്ങള്‍ക്കൊപ്പം റോയല്‍സിന്റെ ആരാധക പിന്തുണ കുറയ്ക്കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നുറപ്പാണ്. അതു കൊണ്ടു തന്നെ ഇനിയുള്ള രണ്ടു സീസണ്‍ കൂടി സഞ്ജു നായകസ്ഥാനത്തുണ്ടാവുമെന്നാണ് സൂചനകൾ.