For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ശ്രേയസും കമ്മിന്‍സുമല്ല, ടീം ഓഫ് ദി ടൂര്‍ണമെന്റിനെ നയിക്കുക സഞ്ജു! ഈ ടീം പൊളിയോ?

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും മികച്ച സംയുക്ത ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ. 13 പേരുള്‍പ്പെട്ട കിടിലന്‍ സംഘത്തെയാണ് ക്രിക്ക്ഇന്‍ഫോയുടെ ക്രിക്കറ്റ് വിദഗ്ധര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ശ്രേയസ് അയ്യരോ, ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സോയല്ല ഈ ടീമിനെ നയിക്കുന്നത്. പകരം രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിനാണ് നായകനായി നറുക്കുവീണത്.

ക്രിക്ക് ഇന്‍ഫോയുടെ 13 അംഗ സ്‌ക്വാഡില്‍ കൂടുതല്‍ കളിക്കാരുള്ളത് ചാംപ്യന്‍മാരായ കെകെആറില്‍ നിന്നും തന്നെയാണ്. അവരുടെ നാലു കളിക്കാരാണ് ടീമിലേക്കു വന്നിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മൂന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളില്‍ നിന്നും രണ്ടും താരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച രണ്ടു പേര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ നിന്നാണ്.

VIRAT KOHLI

സീസണിലെ ടോപ്സ്‌കോററും ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലിയും കെകെആറിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നുമാണ് ഓപ്പണര്‍മാര്‍. ഈ സീസണില്‍ വീണ്ടും ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട ശേഷം തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് നരെയ്ന്‍ കാഴ്ചവച്ചത്. കെകെആറിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ബാറ്റിങിനൊപ്പം വിക്കറ്റുകളുമായി ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ നരെയ്‌നു സാധിച്ചു.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക നായകന്‍ സഞ്ജു സാംസണാണ്. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് ഐപിഎല്‍ സീസണായിരുന്നു ഇത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 500 പ്ലസ് റണ്‍സ് സഞ്ജു അടിച്ചെടുത്തിരുന്നു. ഒരു സീസണില്‍ 500ന് മുകളില്‍ അദ്ദേഹം നേടിയതും ഇതാദ്യമാണ്.

ക്യാപ്റ്റന്റെ റോളിലും സഞ്ജു കസറി. കളിക്കളത്തില്‍ വളരെ ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങളെടുത്ത അദ്ദേഹം സമ്മര്‍ദ്ദ ഘട്ടങ്ങളിലും വളരെയധികം കൂളായാണ് കാണപ്പെട്ടത്. ടീമിനെ പ്ലേഓഫിലെത്തിച്ച സഞ്ജു എലിമിനേറ്ററില്‍ ആര്‍സിബിയെ തകര്‍ത്തുവിടുകയും ചെയ്തു. പക്ഷെ രണ്ടാം ക്വാളിഫയറില്‍ എസ്ആര്‍എച്ചിനോടു കീഴടങ്ങുകയായിരുന്നു.

സഞ്ജു കഴിഞ്ഞാല്‍ നാലാം നമ്പറില്‍ ടീമംഗമായ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. മുന്‍ സീസണുകളില്‍ മോശം പ്രകടനം കാരണം ഏറെ പഴികേട്ട പരാഗിന്റെ അവിസ്മരണീയ തിരിച്ചുവരവിനാണ് സീസണ്‍ സാക്ഷിയായത്. 500ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം റോയല്‍സിന്റെ ടോപ്‌സ്‌കോററും കൂടിയായിരുന്നു. അഞ്ചാമനായി ബാറ്റ് ചെയ്യുക എല്‍എസ്ജിയുടെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരനാണ്. ചില തീപ്പൊരി പ്രകടനങ്ങള്‍ ഈ സീസണിലും അദ്ദേഹം കാഴ്ചവച്ചിരുന്നു.

പൂരനു ശേഷം ബാറ്റ് ചെയ്യുക ഡിസിയുടെ സൗത്താഫ്രിക്കന്‍ ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ്. ഡിസിക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം നടത്തിയത്. ഫിനിഷിങില്‍ സ്റ്റബ്‌സിന്റെ ചില ഇന്നിങ്‌സുകള്‍ എടുത്തു പറയേണ്ടതു തന്നെയാണ്. ടീമില്‍ ഏഴാമനായുള്ളത് കെകെആറിന്റെ വമ്പനടിക്കാരനായ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ്. ബാറ്റിങില്‍ കാര്യമായ അവസരങ്ങള്‍ കിട്ടിയില്ലെങ്കിലും ബൗളിങില്‍ അദ്ദേഹം തിളങ്ങി.

SANJU SAMSON

ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഡിസിയുടെ ഇന്ത്യന്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവാണ്. ഫാസ്റ്റ് ബൗളര്‍മാരായി ടീമിലെത്തിയത് കെകെആറിന്റെ ഹര്‍ഷിത് റാണ, മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, റോയല്‍സിന്റെ സന്ദീപ് ശര്‍മ എന്നിവരാണ്. ടീമില്‍ ഇംപാക്ട് സബ്ബുകളായി ഇടം പിടിച്ചത് ആര്‍സിബിയുടെ മധ്യനിര ബാറ്റര്‍ രജത് പാട്ടിധാര്‍, കൈകആര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ്.

ടീം ഓഫ് ദി ടൂര്‍ണമെന്റ്

വിരാട് കോലി, സുനില്‍ നരെയ്ന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, നിക്കോളാസ് പൂരന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ആന്ദ്രെ റസ്സല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, സന്ദീപ് ശര്‍മ.

ഇംപാക്ട് സബ്ബുകള്‍-രജത് പാട്ടിധാര്‍, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, May 27, 2024, 20:22 [IST]
Other articles published on May 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+