ഹൈദരാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്ലില്‍ തുടരെ രണ്ടമത്തെ കളിയിലും നിരാശപ്പെടുത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ പരാജയ ഭീതിയിലാണ് ഹാര്‍ദിക്കിന്റെ ടീം. കൂറ്റന്‍ സ്‌കോറാണ് ആദ്യം ബാറ്റ് ചെയ്ത ശേഷം ഹൈദരാബാദ് വാരിക്കൂട്ടിയത്. 278 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് മുംബൈയ്ക്കു അവര്‍ നല്‍കിയിരിക്കുന്നത്. മൂന്നു വിക്കറ്റിനു 277 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഹൈദരാബാദ് പടുത്തുയര്‍ത്തി.
അതിനിടെ മല്‍സരത്തിനിടെയുള്ള രസകരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്ക് നിസ്സഹായനായതോടെ കളിയുടെ നിയന്ത്രണമേറ്റെടുത്ത് മുന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡ് ക്രമീകരിക്കുന്ന വീഡിയോയാണിത്. ഈ വീഡിയോ വൈറലാവാന്‍ ഒരു കാരണം കൂടിയുണ്ട്. ഹാര്‍ദിക്കിനോടു ബൗണ്ടറി ലൈനിന് അരികില്‍പ്പോയി ഫീല്‍ഡ് ചെയ്യാന്‍ രോഹിത് ആവശ്യപ്പെടുന്നത് ഇതില്‍ കാണാം.

നേരത്തേ ഗുജറാത്ത് ടൈറ്റന്‍സുമായി അഹമ്മദാബാദില്‍ ഞായറാഴ്ച നടന്ന മുംബൈയുടെ മല്‍സരത്തില്‍ സമാനമായൊരു സംഭവം നടന്നിരുന്നു. അന്നു പക്ഷെ രോഹിത്തിന്റെ സ്ഥാനത്തു ഹാര്‍ദിക്കായിരുന്നുവെന്നു മാത്രം. ബൗണ്ടറി ലൈനനിന് അരികില്‍പ്പോയി നില്‍ക്കാന്‍ വളരെ പരുഷമായാണ് ഹാര്‍ദിക് അന്നു രോഹിത്തിനോടു ആജ്ഞാപിച്ചത്. ഈ നിര്‍ദേശം തന്നോടു തന്നെയാണോയെന്നു രോഹിത് ആശ്ചര്യത്തോടെ ആംഗ്യത്തില്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്. അതെയെന്നു ഹാര്‍ദിക് പറയുമ്പോള്‍ ചെറിയൊരു ജാള്യതയോടെ രോഹിത് ചെറുതായി ചിരിച്ചുകൊണ്ട് അവിടേക്കു ഓടുകയും ചെയ്തിരുന്നു.
ഹാര്‍ദിക്കിനോട ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന രോഹിത്, വീഡിയോ കാണാം
രോഹിത്തിന്റെ ആരാധകരെ ഈ വീഡിയോ ഏറെ വേദനിപ്പിക്കുകയും ചെയ്തിരുന്നു. രൂക്ഷമായാണ് ഈ പ്രവര്‍ത്തിയുടെ പേരില്‍ ഹാര്‍ദിക്കിനെ അവര്‍ വിമര്‍ശിച്ചത്. തന്നെ വളര്‍ത്തുകയും, മുംബൈയ്ക്കു അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിക്കുകയും ചെയ്ത ഒരു ക്യാപ്റ്റനെ ഈ രീതിയില്‍ അപമാനിക്കാമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ക്യാപ്റ്റനായതോടെ ഹാര്‍ദിക്കിനു അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുകയാണെന്നും വിമര്‍ശകര്‍ തുറന്നടിച്ചിരുന്നു.

എന്നാല്‍ തന്നെ അന്നു അപമാനിച്ചതിനു തൊട്ടടുത്ത കളിയില്‍ തന്നെ രോഹിത് ഇപ്പോൾ മധുരപ്രതികാരം ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരാധകരും ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. ആരാണ് മുംബൈ ടീമിലെ യഥാര്‍ഥ ബോസെന്നു ഹാര്‍ദിക്കിനു രോഹിത് കാണിച്ചുകൊടുത്തിരിക്കുകയാണെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ടീം ടോട്ടലാണ് മുംബൈയ്ക്കെതിരേ ഈ മല്‍സരത്തില്‍ ഹൈദരാബാദ് വാരിക്കൂട്ടിയത്. മൂന്നു പേരുടെ ഇടിമിന്നല്‍ ഫിഫ്റ്റികളാണ് ഓറഞ്ച് ആര്‍മിയെ ഇതിനു സഹായിയച്ചത്. പുറത്താവാതെ 80 റണ്‍സ് അടിച്ചെടുത്ത ഹെന്‍ട്രിച്ച് ക്ലാസെനാണ് ടോപ്‌സ്‌കോറര്‍. വെറും 34 ബോളില്‍ നിന്നും ഏഴു സിക്‌സറും നാലു ഫോറുമുള്‍പ്പെടെയണിത്. അഭിഷേക് ശര്‍മ 23 ബോളില്‍ 63 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ട്രാവിസ് ഹെഡ് 24 ബോളില്‍ 62 റണ്‍സും സ്‌കോര്‍ ചെയ്തു.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമാന്‍ ദിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, ഷാംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വെന എംപാക്വ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കാണ്ഡെ, ജയദേവ് ഉനാട്കട്ട്.