ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. കോലിയെ ടീമില്‍ നിന്നൊഴിവാക്കാനാണ് ബിസിസിഐയുടെ നീക്കമെങ്കിലും അതു പാടില്ലെന്നാണ് മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നത്. ലോകകപ്പ് വേദിയായ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലെ സ്ലോ പിച്ചുകളില്‍ കോലി ബാറ്റിങില്‍ പതറുമെന്നതാണ് ബിസിസിഐയുടെ വാദം.
എന്നാല്‍ ടി20യില്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേക്കാള്‍ കേമനാണ് കോലിയെന്നാണ് ഐപിഎല്ലിലെ പ്രകടനം അടിവരയിടുന്നത്. ഐപിഎല്ലിലെ പ്രകടനമാണ് മാനദണ്ഡമാക്കുന്നതെങ്കില്‍ രോഹിത്തിനേക്കാള്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമര്‍ഹിക്കുന്നത് കോലിയാണെന്നു പറയേണ്ടി വരും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കുറച്ചു സീസണുകളായി ഓപ്പണറായാണ് കോലി കളിച്ചുകൊണ്ടിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് ഓപ്പണറായ രോഹിത്തും കോലിയും തമ്മിലുള്ള പ്രകടനത്തിലെ വ്യത്യാസം നമുക്കു ഒന്നു താരതമ്യം ചെയ്യാം. ഐപിഎല്ലില്‍ 2018 മുതലുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഓപ്പണറായി കോലിയേക്കാൾ കൂടുതല്‍ കളിച്ചിട്ടുള്ളത് രോഹിത്താണ്. 71 ഇന്നിങ്‌സുകളില്‍ ഈ കാലയളവില്‍ രോഹിത് ഓപ്പണറായപ്പോള്‍ കോലിയാവട്ടെ 55 ഇന്നിങ്‌സുകളില്‍ ഓപ്പണ്‍ ചെയ്തു.
സെഞ്ച്വറി, ഫിഫ്റ്റി, ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവയിലെല്ലാം ഓപ്പണറായി രോഹിത്തിനെ കോലി കടത്തിവെട്ടിയിരിക്കുകയാണ്. സിക്‌സറുകളുടെ എണ്ണത്തില്‍ മാത്രമേ ഹിറ്റ്മാന് മുന്നിലെത്താനായിട്ടുള്ളൂ. 71 ഇന്നിങ്‌സുകളില്‍ നിന്നും രോഹിത്തിന്റ സമ്പാദ്യം 1744 റണ്‍സാണ്. കോലിയാവട്ടെ 55 ഇന്നിങ്‌സുകളില്‍ 1861 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. കോലിയുടെ ശരാശരി 37.22 ഉം രോഹിത്തിന്റേത് 24.91ഉം ആണ്.
സെഞ്ച്വറികളുടെ എണ്ണമെടുത്താല്‍ ഒന്ന് പോലും 2018 മുതലുള്ള സീസണുകളില്‍ രോഹിത്തിനു നേടാനായിട്ടില്ല. കോലിയാവട്ടെ മൂന്നു സെഞ്ച്വറികള്‍ ഈ കാലയളവില്‍ നേടുകയും ചെയ്തു. ഫിഫ്റ്റികളുടെ എണ്ണത്തിലും കോലി ബഹുദൂരം മുന്നിലാണ്. 14 ഫിഫ്റ്റികള്‍ കോലി അടിച്ചെടുത്തപ്പോള്‍ വെറും എട്ടെണ്ണം മാത്രമാണ് ഹിറ്റ്മാന്റെ അക്കൗണ്ടിലുള്ളത്. പക്ഷെ സിക്‌സറിന്റെ കാര്യത്തില്‍ മാത്രം രോഹിത്താണ് കിങ്. 75 സിക്‌സറുകളാണ് അദ്ദേഹം അടിച്ചെടുത്തത്. കോലിക്കാവട്ടെ 50 സിക്‌സറുകളാണ് നേടാനായിട്ടുള്ളത്.

ഐപിഎല്ലില്‍ അവസാനത്തെ കുറച്ച് സീസണുകളില്‍ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. 2019 നു ശേഷം ഒരു സീസണില്‍പ്പോലും 400 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. 2019ല്‍ 15 മല്‍സരങ്ങളില്‍ നിന്നും 405 റണ്‍സ് രോഹിത് സ്‌കോര്‍ ചെയ്തിരുന്നു. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
അതിനു ശേഷം ഹിറ്റ്മാന്റെ ഗ്രാഫ് നേരെ താഴേക്കു പോവുകയായിരുന്നു. 2020ല്‍ 332 റണ്‍സും 2021ല്‍ 381 റണ്‍സും 2022ല്‍ 268 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിലാവട്ടെ രോഹിത് സ്‌കോര്‍ ചെയ്തത് 332 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം നേടിയുള്ളൂ.
കോലിയാവട്ടെ 2018നു ശേഷം ഒരു സീസണില്‍ മാത്രമാണ് 400 റണ്‍സിനും താഴെ പോയത്. 2022ലായിരുന്നു ഇത്. അന്നു 341 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. 2018ല്‍ 530 റണ്‍സ് വാരിക്കൂട്ടിയ കോലി 2019ല്‍ 464ഉം 2020ല്‍ 466ഉം റണ്‍സ് സ്‌കോര്‍ ചെയ്തു.
2021ല്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 405ഉം 2022ല്‍ 341ഉം റണ്‍സായിരുന്നു. പക്ഷെ അവസാന സീസണില്‍ കോലിയുടെ പ്രകടനത്തില്‍ വന്‍ കുതിപ്പാണ് കണ്ടത്. 14 മല്‍സരങ്ങളില്‍ നിന്നും 639 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.