ഐപിഎല്ലിന്റെ 16 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 16 പേരെ (കോച്ചുൾപ്പെടെ) ഉള്‍പ്പെടുത്തി ഒരു ഓള്‍ടൈം ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് വിദഗ്ധര്‍. മുന്‍ കളിക്കാരുള്‍പ്പെട്ട പാനലാണ് ഓള്‍ടൈം ടീമിലേക്കു താരങ്ങളെയും പരിശീലകനെയും നിര്‍ദേശിച്ചത്. വമ്പന്‍ താരങ്ങെല്ലാം തന്നെ ഈ ടീമിന്റെ ഭാഗമായിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രധാനപ്പെട്ട കളിക്കാരൊന്നും തന്നെ 16 അംഗ സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ടിട്ടില്ല.
ഇന്ത്യയുടെ ഒമ്പതു കളിക്കാരാണ് ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോച്ചുള്‍പ്പെടെ ശേഷിച്ച ഏഴു പേര്‍ വിദേശികളുമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോച്ചും ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനുമായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനാണ് ഓള്‍ടൈം ടീമിന്റെ പരിശീലകനായി നറുക്കുവീണത്.

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഓള്‍ടൈം ടീമിനായി ഓപ്പണ്‍ ചെയ്യുക. ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച രണ്ടു റണ്‍വേട്ടക്കാരാണ് ഇരുവരും. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്ണെടുത്തിട്ടുള്ള വിദേശ താരമെന്ന റെക്കോര്‍ഡ് വാര്‍ണര്‍ക്കു സ്വന്തമാണ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതിഹാസ ജോടികളായ വിരാട് കോലിയും മുന്‍ താരം എബി ഡിവില്ലിയേഴ്‌സുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്ന താരമാണ് കോലി. കൂടാതെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ഓള്‍ടൈം റെക്കോര്‍ഡിന്റെ അവകാശിയുമാണ്. എബിഡിയാവട്ടെ ആര്‍സിബിയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന അഞ്ചാം നമ്പറില്‍ കളിക്കുമ്പോള്‍ ആറാമന്‍ സിഎസ്‌കെയുടെ തന്നെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. സിഎസ്‌കെയ്ക്കു അഞ്ചു ട്രോഫികള്‍ സമ്മാനിച്ച അദ്ദേഹം ആറാം കിരീടമാണ് വരാനിരിക്കുന്ന സീസണില്‍ ലക്ഷ്യമിടുന്നത്. ധോണിയെപ്പോലെ തന്നെ സിഎസ്‌കെയ്ക്കു ആരാധകര്‍ക്കു ഏറെ പ്രിയങ്കരനാണ് റെയ്‌ന. ആരാധകര്‍ക്കു ധോണി 'തല'യാണെങ്കില്‍ റെയ്‌ന 'ചിന്നത്തല'യുമാണ്.
ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈ സൂപ്പര്‍ കിങ്‌സ് മാച്ച് വിന്നറായ രവീന്ദ്ര ജഡേജയുമാണ്. തങ്ങളുടേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള കളിക്കാരാണ് ഇരുവരും. ബറോഡ ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്റെ തലവര മാറിയത് ഐപിഎല്ലില്‍ മുംബൈ ടീമിന്റെ ഭാഗമായതോടെയാണ്. അവര്‍ക്കു വേണ്ടി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങള്‍ താരത്തെ ദേശീയ ടീമിലുമെത്തിക്കുകയായിരുന്നു.

ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാനിസ്താന്‍ സൂപ്പര്‍ താരമായ റാഷിദ് ഖാനാണ്. പന്ത് കൊണ്ടു മാത്രമല്ല ബാറ്റ് കൊണ്ടും കളി ജയിപ്പിക്കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അവരുടെ തന്നെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസവുമായ ലസിത് മലിങ്കയുമാണ്.
ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടുകളായി നാലു പേരെയാണ് ഓള്‍ടൈം 16 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്ല്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ എന്നിവരാണിത്.
ഐപിഎള്‍ ഓള്‍ടൈം 16
രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ഡേവിഡ് വാര്‍ണര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എബി ഡിവില്ലിയേഴ്‌സ്, സുരേഷ് റെയ്‌ന, എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), ലസിത് മലിങ്ക.
ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട്- യുസ്വേന്ദ്ര ചഹല്‍ (രാജസ്ഥാന്‍ റോയല്‍സ്), ക്രിസ് ഗെയ്ല്‍, ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്).
കോച്ച്- സ്റ്റീഫന്‍ ഫ്‌ളെമിങ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്).