ഐപിഎല്ലില്‍ ഏറ്റവുമധികം ട്രോളിനു ഇരയാവുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യപ്പെട്ടയാളില്‍ നിന്നും ഒടുവില്‍ തന്റെ യഥാര്‍ഥ മികവിലൂടെ എല്ലാവര്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. ആഭ്യന്തര ക്രിക്കറ്റില്‍ അസമിനു വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടുമ്പോഴും ഐപിഎല്ലില്‍ അദ്ദേഹം ഫ്‌ളോപ്പ് ഷോ തുടര്‍ന്നു കൊണ്ടേയിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനു പരാഗിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവര്‍ കൈവിട്ടതുമില്ല.
റോയല്‍സിന്റെ ഈ തീരുമാനം എത്ര മാത്രം ശരിയായിരുന്നുവെന്നു ഈ സീസണിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ പരാഗ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ താരം രണ്ടാംസ്ഥാനത്തുണ്ട്. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 181 റണ്‍സ് പരാഗ് അടിച്ചെടുത്തു കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 84 റണ്‍സാണ്.

ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കെ പരാഗും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പക്ഷെ 22 കാരനായ താരത്തെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ടീമിലേക്കു പരിഗണിക്കുമോ? ലോകകപ്പ് സ്‌ക്വാഡില്‍ പരാഗിനെ ഇന്ത്യ തീര്‍ച്ചയായും പരിഗണിക്കുക തന്നെ വേണം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ആദ്യത്തെ കാരണം പരാഗിന്റെ നിലവിലെ മികച്ച ഫോം തന്നെയാണ്. ഐപിഎല്ലിലേക്കു വരുന്നതിനു മുമ്പ് തന്നെ താരം ഗംഭീര ഫോമിലായിരുന്നു. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറഫായിരുന്നു പരാഗ്. 85 ശരാശരിയില്‍ 182 സ്‌ട്രൈക്ക് റേറ്റോടെ താരം വാരിക്കൂട്ടിയത് 510 റണ്‍സാണ്.
ഇപ്പോള്‍ ഐപിഎല്ലില്‍ റോയല്‍സിന്റെ പിങ്ക് കുപ്പായമണിഞ്ഞപ്പോഴും പരാഗിന്റെ ഫോമില്‍ ഒരു ഇടിവും സംഭവിച്ചിട്ടില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ആദ്യത്തെ മല്‍സരത്തില്‍ 43 റണ്‍സുമായാണ് പരാഗ് തുടങ്ങിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള രണ്ടാമത്തെ കളിയില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് താരം കളിച്ചത്. പുറത്താവാതെ 84 റണ്‍സെടുത്ത പരാഗ് പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു.
അവസാനമായി മുംബൈ ഇന്ത്യന്‍സിനെതിരേ വാംഖഡെയില്‍ നടന്ന കളിയിലും റണ്‍ചേസില്‍ താരം ടീമിന്റൈ ഹീറോയായി മാറി. പുറത്താവാതെ 54 റണ്‍സാണ് പരാഗ് സ്‌കോര്‍ ചെയ്തത്. മൂന്നു മല്‍സരങ്ങളിലും വളരെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ക്രീസിലെത്തിയാണ് അദ്ദേഹം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചത്. ഒരു താരമെന്ന നിലയില്‍ പരാഗിന്റെ പക്വത തന്നെയാണ് ഇതു തെളിയിക്കുന്നത്. ഇങ്ങനെയൊരാള്‍ ടീമിലുണ്ടെങ്കില്‍ അതു ലോകകപ്പില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.

രണ്ടാമത്തെ കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ടി20യില്‍ ബാറ്റിങില്‍ ഇപ്പോള്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാത്തതിനാല്‍ ഈ കുറവ് നികത്താന്‍ പരാഗിനു സാധിക്കുമെന്നതാണ്. ടി20യില്‍ ജഡ്ഡുവിന്റെ ഇപ്പോഴത്തെ ബാറ്റിങ് പ്രകടനം അത്ര ആശാവഹമല്ല. അതുകൊണ്ടു തന്നെ പകരക്കാരനായി ഇന്ത്യക്കു ഒരാളെ ആവശ്യവുമാണ്. ഈ റോളിലേക്കു പെര്‍ഫെക്ടാണ് പരാഗെന്നു നിസംശയം പറയാം.
ബാറ്റിങില്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നതിനൊപ്പം വിക്കറ്റുകള്‍ വീഴ്ത്താനും താരത്തിനു സാധിക്കും. കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ ടോപ്‌സ്‌കോററാവുന്നതിനൊപ്പം 11 വിക്കറ്റുകളും പരാഗ് വീഴ്ത്തി. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം.
മൂന്നാമത്തെ കാരണം യുവത്വത്തിന്റെ ഊര്‍ജം ടീമിലേക്കു കൊണ്ടുവരാന്‍ പരാഗിനു സാധിക്കുമെന്നതാണ്. ടി20യെന്നത് യുവത്വത്തിന്റെ ആഘോഷമായതിനാല്‍ തന്നെ അദ്ദേഹത്തെപ്പോലെ ഊര്‍ജസ്വലരായ യുവനിരയെയാണ് ഇന്ത്യന്‍ ടീമിനു ആവശ്യം. ബാറ്റിങ്, ബൗളിങ് എന്നിവയില്‍ മാത്രമല്ല ഫീല്‍ഡിങിലും കേമനാണ് പരാഗ്. ഈ കാരണങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ അദ്ദേഹം ഉറപ്പായും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കളിക്കണം.