ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഞെട്ടിച്ചിരിക്കുകയാണ് റിയാന്‍ പരാഗ്. ഒരു കാലത്ത് ട്രോളന്മാരുടെ വേട്ടമൃഗമായിരുന്ന പരാഗ് തകര്‍പ്പന്‍ പ്രകടനംകൊണ്ട് എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ചിരിക്കുകയാണ്. 45 പന്തില്‍ 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 84 റണ്‍സ് നേടിയാണ് പരാഗ് രാജസ്ഥാന്റെ നട്ടെല്ലായത്. 36ന് 3 എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ 185 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചത് പരാഗാണ്.
എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടി പ്രകടനം കൊണ്ട് നല്‍കിയ പരാഗ് ഒരു സമയത്ത് 26 പന്തില്‍ 26 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് വെടിക്കെട്ടിലേക്ക് ഗിയര്‍ മാറ്റിയത്. 8 പന്തിനുള്ളില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ പരാഗ് പിന്നീടും വെടിക്കെട്ട് തുടര്‍ന്നു. ഇപ്പോഴിതാ ടൈം ഔട്ടില്‍ സഞ്ജു സാംസണും കുമാര്‍ സംഗക്കാരയും നല്‍കിയ ഉപദേശം വെടിക്കെട്ട് പ്രകടനത്തിന് എങ്ങനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരാഗ്.
'നിരവധി കഠിന പരിശീലനം നടത്തിയതിന്റെ ഫലമാണ് ഇന്ന് കണ്ടത്. വ്യത്യസ്തമായ ബൗളുകള്‍ക്കെതിരേ പരിശീലിച്ചാണ് ഇന്നത്തെ ഷോട്ടുകളെല്ലാം കളിച്ചത്. വിക്കറ്റിന്റെ രണ്ട് വശത്തേക്കും കളിക്കാന്‍ എന്റെ കൈവശം ഷോട്ടുകളുണ്ടായിരുന്നു. ഞാന്‍ എന്നെ തന്നെ പിന്തുണച്ചു. യോര്‍ക്കറുകളിലും ഷോര്‍ട്ട് ബോളുകളിലും സിക്‌സര്‍ നേടാനാവുമെന്ന് എനിക്കറിയാമായിരുന്നു. ചില സമയങ്ങളില്‍ ഇത് ഫലം ചെയ്യും ചിലപ്പോള്‍ അതുണ്ടാവില്ല.
26 പന്തില്‍ 26 റണ്‍സ് നേടിയ സമയത്ത് സഞ്ജുവും സംഗക്കാരയും സംസാരിച്ചിരുന്നു. അവസാനംവരെ ബാറ്റ് ചെയ്യാനാണ് അവര്‍ ഉപദേശിച്ചത്. അങ്ങനെ ചെയ്താല്‍ അവസാനം വലിയ സ്‌കോര്‍ നേടാനാവുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ കുറച്ച് വൈകാരികതയോടെയാണ് കളിക്കുന്നത്. കാരണം ഇതിന് പിന്നില്‍ കഠിനമായ അധ്വാനമുണ്ട്. എന്നെ വിശ്വസിച്ച് കഠിനമായ പരിശീലനം നടത്തുകയാണ് ചെയ്തത്' റിയാന്‍ പരാഗ് ബാറ്റിങ്ങിന് ശേഷം പറഞ്ഞു.

നിലയുറപ്പിച്ച ശേഷം പരാഗ് കത്തിക്കയറുകയായിരുന്നു. ആന്‍ റിച്ച് നോക്കിയേയെറിഞ്ഞ അവസാന ഓവറില്‍ പരാഗ് 25 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് താരം അവസാന ഓവറില്‍ പറത്തിയത്. പരാഗിന്റെ ഇന്നത്തെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റും കൈയടി അര്‍ഹിക്കുന്നു. പല തവണ മോശം പ്രകടനം നടത്തിയപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയപ്പോഴും പരാഗിനെ രാജസ്ഥാന്‍ കൈവിട്ടില്ല.
പരാഗിന്റെ മികവിനെ വിശ്വസിച്ച് പിന്തുണച്ച രാജസ്ഥാന് തെറ്റിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ആസാമിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് പരാഗ് ഐപിഎല്ലിനെത്തിയത്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ താരം രണ്ടാം മത്സരത്തില്‍ രാജസ്ഥാന്റെ നട്ടെല്ലായി മാറുകയായിരുന്നു. ബാറ്റു ചെയ്യാന്‍ പ്രയാസമുള്ള പിച്ചില്‍ യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം പരാജയപ്പെട്ടു. ഈ പിച്ചിലാണ് പരാഗ് രക്ഷകനായെന്നതാണ് എടുത്തു പറയേണ്ടത്.
ടീം വന്‍ തകര്‍ച്ച നേരിട്ട സമയത്താണ് പരാഗ് അവസരത്തിനൊത്തുയര്‍ന്നത്. താരത്തിന്റെ ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ പരാഗിന് സാധിച്ചു. അവസാനംവരെ വിക്കറ്റ് കാത്ത് കളിച്ച് മികച്ച സ്‌കോറിലേക്കുയരുകയെന്ന സംഗക്കാരയുടേയും സ്ഞ്ജു സാംസണിന്റേയും ഉപദേശമാണ് പരാഗ് ഫലപ്രദമായി നടപ്പിലാക്കിയത്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരാന്‍ പരാഗിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടര്‍ന്നാല്‍ വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ പരാഗിന് സാധിക്കും. പന്തുകൊണ്ടും ടീമിന് ഗുണം ചെയ്യുന്ന താരമാണ് പരാഗ്. 17ാം സീസണിലെ താരത്തിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.