ജയ്പൂര്‍: തുടര്‍ വിജയങ്ങള്‍ക്കു ശേഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും മൂക്കുകയര്‍ വീണിരിക്കുകയാണ്. അഞ്ചാം വിജയവുമായി പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ ഇറങ്ങിയ റോയല്‍സിനെ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നു വിക്കറ്റിനാണ് അടിയറ പറയിച്ചത്. ഈ മല്‍സരത്തില്‍ റോയല്‍സ് തന്നെയായിരുന്നു അവസാനം വരെ ഫേവറിറ്റ്. എന്നാല്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ജിടി അവസാനത്തെ ബോളില്‍ ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കുകയായിരുന്നു. റോയല്‍സിന് യഥാര്‍ഥത്തില്‍ എവിടെയാണ് പിഴച്ചത്?
ഡെത്ത് ഓവറുകളില്‍ നായകന്‍ സഞ്ജു സാംസണിന്റെ ബൗളിങ് റൊട്ടേഷനുകളാണ് പലരും തോല്‍വിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനു രണ്ടോവറുകള്‍ ബാക്കിയുണ്ടായിട്ടും 17ാം ഓവര്‍ ആര്‍ അശ്വിനെക്കൊണ്ട് എറിയിക്കാനുള്ള സഞ്ജുവിന്റെ തീരുമാനവും ഏറെ വിമര്‍ശിക്കപ്പെട്ടു. പക്ഷെ അദ്ദേഹത്തെ മാത്രം പഴിക്കുന്നത് ശരിയല്ല. റോയല്‍സിന്റെ യഥാര്‍ഥ വില്ലന്‍ റിയാന്‍ പരാഗാണെന്നതാണ് സത്യം. അദ്ദേഹത്തിന്റെ ചില അനാവശ്യ ഇടപെടലുകള്‍ റോയല്‍സിനു തിരിച്ചടിയായി മാറുകയായിരുന്നു.

ബൗളര്‍മാര്‍ക്കു നിര്‍ദേശം നല്‍കാനും തന്ത്രമൊരുക്കാനുമെല്ലാം നായകന്‍ സഞ്ജുവുണ്ടായിട്ടും ഇതു കണക്കിലെടുക്കാതെയാണ് പരാഗ് ആളാവാന്‍ നോക്കിയത്. ഇതാവട്ടെ വലിയ ദുരന്തത്തിലും കലാശിക്കുകയായിരുന്നു. പേസര്‍ കുല്‍ദീപ് സെന്‍ ബൗള്‍ ചെയ്ത നിര്‍ണായകമായ 19ാമത്തെ ഓവറിലായിരുന്നു സംഭവം. ജിടിക്കു അപ്പോള്‍ ജയിക്കാന്‍ 12 ബോളില്‍ വേണ്ടിയിരുന്നത് 35 റണ്‍സാണ്. തന്റെ ആദ്യ മൂന്നോവറില്‍ 22 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ പിഴുതാണ് സെന്‍ വീണ്ടും പന്തെറിയാനെത്തിയത്.
11 റണ്‍സുമായി രാഹുല്‍ തെവാത്തിയയും രണ്ടു റണ്‍സെടുത്ത റാഷിദ് ഖാനുമായിരുന്നു അപ്പോള്‍ ക്രീസില്‍. ആദ്യ ബോളില്‍ റാഷിദ് സിംഗിള്‍ നേടി. അടുത്തത് ഒരു വൈഡ് യോര്‍ക്കറായിരുന്നു സെന്‍ പരീക്ഷിച്ചത്. പക്ഷെ ഇതു വൈഡില്‍ കലാശിക്കുകയായിരുന്നു. അടുത്തത് ഒരു താഴ്ന്ന ഫുള്‍ ടോസായിരുന്നു. തെവാത്തിയ അതു മികച്ചൊരു ഡ്രൈവിലൂടെ എക്‌സ്ട്രാ കവറിനു മുകളിലൂടെ ഫോറിലെത്തിക്കുകയും ചെയ്തു.
തുടര്‍ന്നാണ് കുല്‍ദീപ് സെന്നിന് അരികിലേക്കു വന്ന് പരാഗ് ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇതു പക്ഷെ സെന്നിനെ സഹായിക്കുകയല്ല, മറിച്ച് മോശമായിട്ടാണ് ബാധിച്ചത്. സെന്നിന് തന്റേതായ രീതിയില്‍ ബൗള്‍ ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കി നായകന്‍ സഞ്ജു മാറി നില്‍ക്കവെയാണ് പരാഗ് ഈ തരത്തില്‍ സ്വയം ക്യാപ്റ്റനാവാന്‍ ശ്രമിച്ചത്. പരാഗിന്റെ അനാവശ്യമായ ഇടപെടല്‍ പിന്നീട് സെന്നിന്റെ ബൗളിങിലെ താളം തെറ്റിക്കുകയും ചെയ്തു.

മൂന്നാമത്തെ ബോളില്‍ തെവാത്തിയ സിംഗിളെടുത്തു. അടുത്തത് ഒരു നോ ബോളായിരുന്നു. ഓവര്‍ സ്‌റ്റെപ്പ് ചെയ്ത സെന്നിനെ എക്‌സ്ട്രാ കവറിനു മുകളിലൂടെ റാഷിദ് ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. പരാഗിന്റെ ഇടപെടലാണ് നോ ബോള്‍ പോലെ വലിയൊരു അബദ്ധം സെന്നിനു സംഭവിക്കാന്‍ കാരണമെന്നു വ്യക്തമാണ്. ഈ സമയത്തു ജിടിക്കു ഒമ്പതു ബോളില്‍ ജയിക്കാന്‍ വേണ്ടത് 23 റണ്‍സ്. നോ ബോളിനെ തുടര്‍ന്നുള്ള ഫ്രീഹിറ്റില്‍ റാഷിദ് ഡബിളെടുത്തു. അഞ്ചാമത്തെ ബോള്‍ വൈഡായി മാറി. തുടര്‍ന്ന് ഓവറില്‍ വീണ്ടുമൊരു എക്‌സ്ട്രാ ബോള്‍.
അഞ്ചാമത്തെ ബോളില്‍ റാഷിദ് സിംഗിളെടുത്തു. ലെഗ് ബൈ ആയിരുന്നു ഇത്. അവസാനത്തെ ബോളില്‍ തെവാത്തിയ ഫോറും പായിച്ചതോടെ ജിടി ആഗ്രഹിച്ചു പോലെ വലിയൊരു ഓവറായി അതു മാറുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്ത് ഒരു സ്ലോ ഷോര്‍ട്ട് ബോളാണ് സെന്‍ എറിഞ്ഞത്. തെവാത്തിയ അതു മിഡ് ഓഫിനു മുകളൂടെ ഫോറിലെത്തിച്ചു. ഈ ഓവില്‍ ജിടി വാരിക്കൂട്ടിയത് 20 റണ്‍സാണ്. പരാഗിന്റെ ഇടപെടലും നിര്‍ദേശങ്ങളും ഇല്ലായിരുന്നില്ലെങ്കില്‍ ഇതിനേക്കാള്‍ നന്നായി സെന്‍ ബൗള്‍ ചെയ്യുമായിരുന്നു.