ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരേലേലം നാളെ നടക്കാനിരിക്കെ 'മോക്ക്' ലേലം സംഘടിപ്പിച്ചിരിക്കുകയാണ് ജിയോ സിനിമ. വിവിധ ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ച് മുന്‍ താരങ്ങളായ ക്രിക്കറ്റ് വിദഗ്ധരാണ് ലേലത്തില്‍ പങ്കെടുത്തത്. ഈ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടായത് ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനായിരുന്നു. 18.5 കോടി രൂപയ്ക്കു അദ്ദേഹത്തെ മുന്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു.
സ്റ്റാര്‍ക്കടക്കം മൂന്നു പേര്‍ക്കാണ് ലേലത്തില്‍ 15 കോടി രൂപയ്ക്കു മുകളില്‍ ലഭിച്ചത്. ഇവരെല്ലാം വിദേശ താരങ്ങളുമാണ്. ഇക്കൂട്ടത്തില്‍ ഒരു സര്‍പ്രൈസ് താരവുമുണ്ട്. സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായ ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടര്‍ ജെറാള്‍ഡ് കോട്‌സിയാണ് ഈ താരം. 18 കോടി രൂപയാണ് താരത്തിനു ലഭിച്ചത്. ഗുജറാത്ത് ടൈറ്റന്‍സാണ് കോട്‌സിയെ സ്വന്തമാക്കിയത്. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുക ലഭിതും അദ്ദേഹത്തിനാണ്.

ലേലത്തിലെ വിലയേറിയ മൂന്നാമത്തെ താരമായി മാറിയത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനാണ്. 17.50 കോടി രൂപയ്ക്കാണ് അദ്ദേഹം വിറ്റുപോയത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് കമ്മിന്‍സിനെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.
ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവമുയര്‍ന്ന തുക സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനാണ്. നിലവില്‍ ദേശീയ ടീമിലെ അവിഭാജ്യ ഘടകമല്ലാതിരുന്നിട്ടും ശര്‍ദ്ദുലിനു വലിയ ഡിമാന്റാണ് ലേലത്തിലുണ്ടായത്. 14 കോടി രൂപയ്ക്കു അദ്ദേഹത്തെ പഞ്ചാബ് കിങ്‌സ് കൈക്കലാക്കുകയായിരുന്നു.
ശര്‍ദ്ദുല്‍ കഴിഞ്ഞാല്‍ കൂടുതല്‍ ലഭിച്ചത് ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനാണ്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനൊപ്പം അരങ്ങേറിയ താരത്തിനു മൂല്യത്തിനൊത്ത പ്രകടനം നടത്താനായിരുന്നില്ല. തുടര്‍ന്നു സീസണിനു ശേഷം ബ്രൂക്ക് ഒഴിലാക്കപ്പെടുകയുമായിരുന്നു. മോക്ക് ലേലത്തില്‍ 9.5 കോടി രൂപയാണ് ബ്രൂക്കിനു ലഭിച്ചത്. ഗുജറാത്ത് ടൈറ്റന്‍സാണ് അദ്ദേഹത്തെ വാങ്ങിയത്.

ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയായിരുന്നു ലേലത്തില്‍ വലിയ ഡിമാന്റുണ്ടായ മറ്റൊരു താരം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൈവിട്ടതോടെ ലേലത്തില്‍ ഉള്‍പ്പെട്ട അദ്ദേഹത്തെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.
8.5 കോടി രൂപയാണ് ഹസരംഗയ്ക്കു വേണ്ടി സിഎസ്‌കെയ്ക്കു മുടക്കേണ്ടി വന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെയും സിഎസ്‌കെ സ്വന്തമാക്കി. 7.5 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ജിയോ സിനിമയുടെ മോക്ക് ലേലത്തില്‍ ആര്‍സിബിയെ പ്രതിനിധീകരിച്ചത് മുന്‍ ടീം ഡയറക്ടര്‍ മൈക്ക് ഹെസ്സനായിരുന്നു. പാര്‍ഥീവ് പട്ടേല്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടിയും സുരേഷ് റെയ്‌ന സിഎസ്‌കെയ്ക്കു വേണ്ടിയും ലേലത്തില്‍ പങ്കെടുത്തു. ഒയ്ന്‍ മോര്‍ഗന്‍, അനില്‍ കുംബ്ലെ, ആകാശ് ചോപ്ര, ആര്‍പി സിങ്, അഭിനവ് മുകുന്ദ്, റോബിന്‍ ഉത്തപ്പ എന്നിവരാണ് മോക്ക് ലേലിന്റെ ഭാഗമായ മറ്റുള്ളവര്‍.