ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പുതിയൊരു തുടക്കമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. നേരത്തേ താരമായി മാത്രം മുംബൈയ്ക്കായി കളിച്ച അദ്ദേഹത്തിനു ടീമിലേക്കുള്ള രണ്ടാംവരവില്‍ ക്യാപ്റ്റന്‍സിയും കൂടി ലഭിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ പുറത്താക്കിയാണ് നായകസ്ഥാനം ഹാര്‍ദിക് തട്ടിയെടുത്തത്. ഇതിനെതിരേ ആരാധകരോഷവും ശക്തമാണ്.
പരിക്കുകളുടെ തോഴനായ ഹാര്‍ദിക് ഒരിടവേളയ്ക്കു ശേഷം കളിക്കളത്തിലേക്കു മടങ്ങിയെത്തുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ഏകദിന ലോകകപ്പിനിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും രോഹിത്തിനു പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു. ഇനി ദൈര്‍ഘ്യമേറിയ ഐപിഎല്ലിനിടെയും ഹാര്‍ദിക്കിനെ പരിക്ക് പിടികൂടുകയാണെങ്കില്‍ ആരാവും മുംബൈയെ നയിക്കുക? ആരാധകരുടെ മനസ്സിലുള്ള വലിയ ചോദ്യങ്ങളിലൊന്നാണിത്.

രണ്ടു മാസത്തിലേറെ നീളുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു ടൂര്‍ണമെന്റിനിടെ പരിക്കേല്‍ക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഹാര്‍ദിക്കിനു പരിക്കു കാരണം പിന്‍മാറേണ്ടി വന്നാല്‍ പകരം രോഹിത് മുംബൈ ടീമിനെ നയിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പക്ഷെ അതു സംഭവിക്കില്ലെന്നു തന്നെ പറയേണ്ടതായി വരും.
കാരണം മുംബൈ ടീമിന്റെ നേതൃനിരയില്‍ നിന്നും രോഹിത് ഇപ്പോൾ പൂര്‍ണമായി നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമേ ഇപ്പോള്‍ അദ്ദേഹത്തിനുള്ളൂ. അതുകൊണ്ടു തന്നെ ഹാര്‍ദിക്ക് പരിക്കേറ്റ് വീണാല്‍ രോഹിത്തിനെ വീണ്ടും മുംബൈയുടെ നായകസ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കു തീര്‍ത്തും നിരാശപ്പെടേണ്ടി വരും.
പരിക്കേറ്റ് ഹാര്‍ദിക് പിന്‍മാറിയാല്‍ പകരം മുംബൈ ടീമിനെ നയിക്കുക 360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരിക്കും. കാരണം മുംബൈ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി ഇപ്പോഴും അദ്ദേഹത്തില്‍ തന്നെയാണ്. രോഹിത്തിനു പകരം ഹാര്‍ദിക് ക്യാപ്റ്റനായി വന്നെങ്കിലും സൂര്യയെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മുംബൈ മാറ്റിയിട്ടില്ല. ഈ കാരണത്താല്‍ തന്നെ ഹാര്‍ദിക്കില്ലെങ്കില്‍ സ്വാഭാവികമായും ചുമതല സൂര്യയിലേക്കു തന്നെ വരികയും ചെയ്യും.

കഴിഞ്ഞ സീസണില്‍ രോഹിത്തിന്റെ അഭാവത്തില്‍ സൂര്യ ഒരു മല്‍സരത്തില്‍ മുംബൈ ടീമിനെ നയിച്ചിരുന്നു. ഈ മല്‍സരത്തില്‍ മുംബൈ വിജയം കൊയ്യുകയും ചെയ്തു. വരാനിരിക്കുന്ന സീസണിലും ചില മല്‍സരങ്ങളില്‍ മുംബൈയെ സ്‌കൈ നയിക്കാനുള്ള സാധ്യത കൂടുതലാണ്. ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും മികവ് തെളിയിക്കാന്‍ സൂര്യക്കായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരയില്‍ രോഹിത്, ഹാര്‍ദിക് എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് സൂര്യയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ 4-1നു ജയിപ്പിച്ച് ക്യാപ്റ്റനായുള്ള തുടക്കം സ്‌കൈ ഗംഭീരമാക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലും ഇന്ത്യയെ നയിച്ചത് സൂര്യയായിരുന്നു. ഈ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷംസ് മുലാനി, നെഹാല്‍ വദേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജെറാള്‍ഡ് കോട്സി, ദില്‍ഷന്‍ മധുഷങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ.