ഐപിഎല്ലിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കെ കിരീടം നേടാന്‍ ഏറ്റവുമധികം അര്‍ഹതയുള്ള ഒരു താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. തന്റെ അടുത്ത സുഹൃത്തും സിഎസ്‌കെയുടെ ഇതിഹാസ ക്യാപ്റ്റനുമായ എംഎസ് ധോണിയെയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയും തഴഞ്ഞാണ് ഒരു സര്‍പ്രൈസ് താരത്തെയും ടീമിനെയും അദ്ദേഹം പിന്തുണച്ചിരിക്കുന്നത്.
മാര്‍ച്ച് 22നു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎല്ലിനു കൊടിയേറുക. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ മല്‍സരം. ഇത്തവണ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുള്ള രണ്ടു ടീമുകള്‍ അഞ്ചു തവണ വീതം ചാംപ്യന്‍മാരായ സിഎസ്‌കെയും മുംബൈയുമാണ്.

പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ് ഇത്തവണ ഐപിഎല്‍ കിരീടം ശരിക്കും അര്‍ഹിക്കുന്നതെന്നാണ് റെയ്‌ന അഭിപ്രായപ്പെട്ടിരിക്കുന്നത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. വര്‍ഷങ്ങളോളം ആര്‍സിബിയെ നയിക്കുകയും ചെയ്തു. പക്ഷെ ക്യാപ്റ്റനായോ, കളിക്കാരനായോ ഒരിക്കല്‍പ്പോലും ഐപിഎല്‍ ട്രോഫി സ്വന്തമാക്കാനുള്ള ഭാഗ്യം കോലിക്കുണ്ടായില്ല.
ഐപിഎല്‍ ചരിത്രത്തില്‍ മൂന്നു തവണയാണ് ആര്‍സിബി ഫൈനലില്‍ കടന്നിട്ടുള്ളത്. ഇതില്‍ ഒന്ന് കോലിയുടെ ക്യാപ്റ്റന്‍സിയിലുമായിരുന്നു. പക്ഷെ എല്ലാത്തിലും കപ്പിനരികെ ആര്‍സിബി കാലിടറി വീഴുകയായിരുന്നു. 2009ലാണ് ആര്‍സിബി ആദ്യമായി ഫൈനല്‍ കളിച്ചത്. അന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദിനോടു ആര്‍സിബി പരാജയം സമ്മതിക്കുകയായിരുന്നു.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആര്‍സിബിയെ ഫൈനലില്‍ കണ്ടു. പക്ഷെ 2011ലെ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു. 2013ലാണ് ന്യൂസിലാഡിന്റെ മുന്‍ സൂപ്പര്‍ സ്പിന്നറായിരുന്ന ഡാനിയേല്‍ വെറ്റോറിക്കു പകരം ആര്‍സിബി ക്യാപ്റ്റനായി കോലി ചുമതലയേറ്റത്.
2016ല്‍ കോലിയുടെ കരിയര്‍ ബെസ്റ്റ് സീസണായിരുന്നു ഐപിഎല്ലില്‍ കണ്ടത്. നാലു സെഞ്ച്വറികളടക്കം 973 റണ്‍സ് വാരിക്കൂട്ടി ഓള്‍ടൈം റെക്കോര്‍ഡ് കുറിച്ച അദ്ദേഹത്തിനു കീഴില്‍ ടീം ഫൈനല്‍ വരെയെത്തുകയും ചെയ്തു. പക്ഷെ അന്നും തോല്‍ക്കാനായിരുന്നു വിധി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് കോലിപ്പട കീഴടങ്ങിയത്.

ഐപിഎല്‍ ട്രോഫി കരിയറില്‍ ഒരു തവണയെങ്കിലും നേടാന്‍ ഏറ്റവുമധികം അര്‍ഹതയുള്ള താരമാണ് വിരാട് കോലിയെന്നു സുരേഷ് റെയ്‌ന പറയുന്നു. വിരാട് കോലി ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നു. വര്‍ഷങ്ങളായി ആര്‍സിബിക്കു വേണ്ടി ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ഹൃദയവും ആത്മാവും ആര്‍സിബിക്കു നല്‍കിക്കഴിഞ്ഞയാളാണ് കോലി. ഇത്തവണ ഐപിഎല്‍ കിരീട വിജയം അദ്ദേഹം അര്‍ഹിക്കുന്നതായും പിടിഐയോടു റെയ്‌ന പറഞ്ഞു.
നിലവില്‍ ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് കോലി. 237 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ അദ്ദേഹത്തിന്റെ സമ്പാദ്യം 7263 റണ്‍സാണ്. ഏഴു സെഞ്ച്വറികളും 50 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവത്തെ തുടര്‍ന്നു മല്‍സരംഗത്തു നിന്നും മാറി നില്‍ക്കുകയാണ് ഇപ്പോൾ കോലി. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു. അടുത്ത മാസമാരംഭിക്കുന്ന ഐപിഎല്ലിലൂടെയായിരിക്കും അദ്ദേഹം കളിക്കളത്തിലേക്കു തിരിച്ചെത്തുക.