ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന താരലേലം അവസാനിച്ചിരിക്കുകയാണ്. പത്തു ഫ്രാഞ്ചൈസികളും ലേലത്തില്‍ സജീവമായി തന്നെ പങ്കെടുത്തപ്പോള്‍ ചില കളിക്കാര്‍ക്കു വേണ്ടി വലിയ പിടിവലിയാണ് കണ്ടത്. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയുടെ പേസ് ജോടികളായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും മിച്ചെല്‍ സ്റ്റാര്‍ക്കിനും മോഹവില ലഭിച്ചത്. ലേലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തുകയാണ് ഇരുവര്‍ക്കും ലഭിച്ചത്.
സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചപ്പോള്‍ കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൈക്കലാക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന തുക ഹര്‍ഷല്‍ പട്ടേലിനായിരുന്നു. 11.75 കോടി രൂപയ്ക്കു പഞ്ചാബ് കിങ്‌സാണ് താരത്തെ വാങ്ങിയത്. ലേലത്തിലെ 10 ടീമുകളുടെയും പ്രകടനമെടുത്താല്‍ ഏറ്റവും മികച്ചു നിന്നത് ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഒരു ടീം. എട്ടു വിദേശ താരങ്ങളടക്കം 25 പേരാണ് അടുത്ത സീസണിലേക്കു എസ്ആര്‍എച്ച് സംഘത്തിലുള്ളത്. ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് (6.8 കോടി രൂപ), ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ (1.5 കോടി), കമ്മിന്‍സ് (20.5 കോടി), ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ട് (1.6 കോടി), അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായ ആകാശ് സിങ് (20 ലക്ഷം), ജാതവേദ് സുബ്രമണ്യന്‍ (20 ലക്ഷം) എന്നിവരെയാണ് ഹൈദരാബാദ് വാങ്ങിയത്.
കമ്മിന്‍സിനെ കൊണ്ടു വന്നതിലൂടെ പേസ് ബൗളിങ് വിഭാഗം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഓറഞ്ച് ആര്‍മി. അടിസ്ഥാന വിലയായ 1.5 കോടി രൂപ മാത്രം നല്‍കി മാച്ച് വിന്നറായ ഹസരംഗയെ വാങ്ങിക്കാനായതും അവരുടെ നേട്ടമാണ്. അഗ്രസീവ് ഇന്നിങ്‌സുകളിലൂടെ ശ്രദ്ധേയനായ ഹെഡിനെ കൊണ്ടു വരാനായതും ലേലത്തില്‍ ഹൈദരാബാദിന്റെ മറ്റൊരു വലിയ നേട്ടമായി ചൂണ്ടിക്കാണിക്കാം.
പക്ഷെ ഒരു ചെറിയ പിഴവ് ലേലത്തില്‍ അവര്‍ക്കു സംഭവിച്ചു. യുവ ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദിനു ഒരു ബാക്കപ്പിനെക്കൂടി കൊണ്ടുവരാന്‍ ഹൈദരാബാദിനു ലേലത്തില്‍ ശ്രമിക്കാമായിരുന്നു. പക്ഷെ അതു അത്ര വലിയൊരു അബദ്ധമല്ലാത്തതിനാല്‍ ഹൈദരാബാദിനു ഈ കാരണം കൊണ്ടു തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുമില്ല.
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ലേലത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ രണ്ടാമത്തെ ഫ്രാഞ്ചൈസി. എട്ടു വിദേശ കളിക്കാരടക്കം 25 പേരാണ് ഇപ്പോള്‍ മുംബൈ സ്‌ക്വാഡിലുള്ളത്.
സൗത്താഫ്രിക്കന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജെറാള്‍ഡ് കോട്‌സി (5 കോടി), ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര (4.8 കോടി), ലങ്കയുടെ തന്നെ മറ്റൊരു പേസറായ ദില്‍ഷന്‍ മധുഷങ്ക (4.6 കോടി), അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി (1.5 കോടി), ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാല്‍ (20 ലക്ഷം), അണ്‍ക്യാപ്ഡ് താരങ്ങളായ നമാന്‍ ധിര്‍ (20 ലക്ഷം), അന്‍ഷുല്‍ കാംബോജ് (20 ലക്ഷം), ശിവാലിക്ക് ശര്‍മ (20 ലക്ഷം) എന്നിവരെയാണ് ലേലത്തില്‍ മുംബൈ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.
പേസ് ബൗളിങ് വിഭാഗം ശക്തിപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് ലേലത്തില്‍ മുംബൈയുടെ വിജയം. ജെറാള്‍ഡ് കോട്‌സി, ദില്‍ഷന്‍ മധുഷങ്ക, നുവാന്‍ തുഷാര എന്നിവരെ വാങ്ങിക്കാനായത് മുംബൈയുടെ പേസ് ബൗളിങിന്റെ മൂര്‍ച്ച കൂട്ടിയിട്ടുണ്.
ശ്രേയസ് ഗോപാലിന്റെ വരവോടെ സ്പിന്‍ ബൗളിങിനും മുംബൈ കൂടുതല്‍ ആഴം നല്‍കിയിരിക്കുകയാണ്. പക്ഷെ ഒരു കാര്യത്തില്‍ മുംബൈയ്ക്കു നിരാശയുണ്ടാവും. ലങ്കയുടെ സ്റ്റാര്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഹസരംഗയെ ലേലത്തില്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കാതിരുന്നതാണ് ഇതിനു കാരണം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ലേലത്തില്‍ മികച്ചുനിന്ന മുന്നാമത്തെ ഫ്രാഞ്ചൈസി. എട്ടു വിദേശ കളിക്കാരുള്‍പ്പെടെ 25 പേരാണ് എല്‍എസ്ജി സ്‌ക്വാഡിലുള്ളത്. ഇന്ത്യന്‍ പേസര്‍ ശിവം മാവി (6.4 കോടി), അണ്‍ക്യാപ്ഡ് താരം എം സിദ്ധാര്‍ഥ് (2.4 കോടി), ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലി (2 കോടി), ഓസ്‌ട്രേലിയയുടെ ആഷ്ടണ്‍ ടേണര്‍ (1 കോടി), അണ്‍ക്യാപ്ഡ് താരങ്ങളായ അര്‍ഷിന്‍ കുല്‍ക്കര്‍ണി (20 ലക്ഷം), അര്‍ഷാദ് ഖാന്‍ (20 ലക്ഷം) എന്നിവരെയാണ് ലേലത്തില്‍ ലഖ്‌നൗ വാങ്ങിയത്.
ലേലത്തിനു മുമ്പുള്ള ട്രേഡില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ നേരത്തേ വാങ്ങിയിരുന്നു. ഇതോടെ മികച്ചൊരു ഓപ്പണറെ അവര്‍ തങ്ങള്‍ക്കൊപ്പം ചേര്‍ത്തിരിക്കുകയാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
സിദ്ധാര്‍ഥിനെ ടീമിലെത്തിച്ചതോടെ ഒരു സ്പിന്‍ ബൗളിങ് ഓപ്ഷനും അവര്‍ക്കു ലഭിച്ചിരിക്കുകയാണ്. എന്നാല്‍ മധ്യനിരയില്‍ അനുഭവസമ്പത്തുള്ള ഇന്ത്യന്‍ താരങ്ങളിലെന്നത് അവരുടെ ഒരു പോരായ്മയാണ്. ലേലത്തില്‍ ഇതിനു വേണ്ടി ലഖ്‌നൗ നീക്കം നടത്തേണ്ടതായിരുന്നു.