ഐപിഎല്ലിന്റെ താരലേലം ഈ മാസം 19നു ദുബായില്‍ നടക്കാനിരിക്കെ പത്തു ഫ്രാഞ്ചൈസികളും വലിയ പ്രതീക്ഷയിലാണ്. അടുത്ത സീസണില്‍ കിരീടമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഏതൊക്കെ കളിക്കാരെയാണ് ലേലത്തില്‍ തങ്ങള്‍ക്കു ടീമിലെക്കു എത്തിക്കേണ്ടതെന്നു ഫ്രാഞ്ചൈസികള്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു. അവര്‍ക്കു വേണ്ടി ലേലത്തില്‍ എത്ര തുക വരെ പോവാമെന്നതും ടീമുകള്‍ ആലോചിച്ചിട്ടുണ്ടാവും.
അഞ്ചു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇതിനകം തന്നെ തന്നെ വലിയൊരു ട്രാന്‍സ്ഫറിലൂടെ എല്ലാവരെയും ഞെട്ടിച്ചു കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് നായകനും തങ്ങളുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ തിരികെ വാങ്ങുകയായിരുന്നു.

ഇനി ലേലത്തില്‍ ചെലവഴിക്കാന്‍ മുംബൈയുടെ പഴ്‌സില്‍ ബാക്കിയുള്ളത് 15.25 കോടി രൂപയാണ്. ഈ തുകയ്ക്കു ബൗളര്‍മാരെയായിരിക്കും മുംബൈ പ്രധാനമായും നോട്ടമിടുക. കാരണം അവരുടെ ബാറ്റിങ് ലൈനപ്പ് സെറ്റായിക്കഴിഞ്ഞു. ഇനി ബൗളിങ് കൂടി മിനുക്കിയെടുത്താല്‍ മുംബൈ പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിരീടം തിരിച്ചുപിടിക്കാന്‍ ലേലത്തില്‍ മുംബൈ വാങ്ങേണ്ട ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ന്യസിലാന്‍ഡിന്റെ അതിവേഗ ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസനാണ് മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ വാങ്ങിക്കേണ്ട ആദ്യത്തെയാള്‍. നേരത്തേ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ ഫ്രാഞ്ചൈസി ഒഴിവാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ലേലത്തിന്റെ പൂളില്‍ ലോക്കിയും ഇടം പിടിച്ചത്. 140-150 വേഗതയില്‍ സ്ഥിരമായി ബള്‍ ചെയ്യാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം.
മികച്ച വേഗതയ്ക്കപ്പൊപ്പം ബൗണ്‍സറുകള്‍ എറിയാനുള്ള കഴിവും ഫെര്‍ഗൂസനെ അപകടകാരിയാക്കി മാറ്റുന്നു. മുംബൈ നിരയില്‍ ഇപ്പോള്‍ ഇല്ലാത്തതും ഇങ്ങനെയൊരു ബൗളറാണ്. ടി20യില്‍ ബൗളറെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് കിവി പേസര്‍ക്കുള്ളത്.
കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനും മിടുക്കനാണ് അദ്ദേഹം. ഫെര്‍ഗൂസന്റെ യോര്‍ക്കറുകളും സ്ലോ ബോളുകളുമെല്ലാം ക്രീസിലുള്ള ബാറ്ററുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ഈ കഴിവുകള്‍ ഡെത്ത് ഓവറുകളിലും അദ്ദേഹത്തെ അപകടകാരിയാക്കി മാറ്റുന്നു. മുംബൈയുടെ പഴ്‌സില്‍ ബാക്കിയുള്ള പണം നോക്കിയാല്‍ ലേലത്തില്‍ അവര്‍ക്കു മുന്നിലുള്ള നല്ലൊരു ഓപ്ഷനായിരിക്കും ഫെര്‍ഗൂസന്‍.
2017ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ അദ്ദേഹം 38 മല്‍സരങ്ങളില്‍ നിന്നായി 37 വിക്കറ്റുകളാണ് ഇതിനകം വീഴ്ത്തിയത്. 28 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. 2021ലെ ടൂര്‍ണമെന്റില്‍ 13ഉം 2022ല്‍ 12ഉം വിക്കറ്റുകൾ നേടിയതാണ് മികച്ച പ്രകടനങ്ങൾ.

ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിനു വാങ്ങിക്കാവുന്ന രണ്ടാമത്തെ ബൗളര്‍ ഇംഗ്ലണ്ട് ലെഗ് സ്പിന്നറായ ആദില്‍ റഷീദാണ്. മുംബൈയ്ക്കു തീര്‍ച്ചയായും ഒരു ലോകോത്തര സ്പിന്നറെ ആവശ്യമാണ്. വെറ്ററന്‍ താരം പിയുഷ് ചൗളയാണ് നിലവില്‍ മുംബൈ ടീമിലെ പ്രധാന സ്പിന്നര്‍. പക്ഷെ കുറേക്കൂടി ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള ഒരു സ്പിന്നറെ മുംബൈ വാങ്ങിയേ തീരൂ. ലേലത്തില്‍ മുംബൈയ്ക്കു പരിഗണിക്കാവുന്ന ഒരാളാണ് റഷീദ്.
ബൗളിങിലെ വേരിയേഷനുകള്‍ കൊണ്ട് ബാറ്റര്‍മാരെ കുഴപ്പത്തിലാക്കാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം. ബോള്‍ നന്നായി ടേണ്‍ ചെയ്യിക്കുന്നതിനൊപ്പം ബൗളിങിലെ വൈവിധ്യവും റഷീദിനെ ടി20 ഫോര്‍മാറ്റിലെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നു. ഈ ഫോര്‍മാറ്റിലെ മികച്ച ഇക്കോണമി റേറ്റും വിക്കറ്റുകളെടുക്കാനുള്ള കഴിവും എടുത്തു പറയേണ്ടതാണ്. മുംബൈയെപ്പോലെയൊരു വമ്പന്‍ ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കാനുള്ള എല്ലാ കഴിവുകളും റഷീദിനുണ്ട്.
2021ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ അദ്ദേഹത്തിനു തന്റെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാനുള്ള അവസരം ഇനിയും ലഭിച്ചിട്ടില്ല. വെറും മൂന്നു മല്‍സരങ്ങളിലാണ് റഷീദ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനോടൊപ്പമായിരുന്നു റഷീദ്.