ഐപിഎല്ലില്‍ മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ഏതൊരു ഫ്രാഞ്ചൈസിയുടെയും വലിയ മോഹമാണ്. പക്ഷെ വളരെ കുറച്ചു ടീമുകള്‍ക്കു മാത്രമേ ഇങ്ങനെയൊരു ഭാഗ്യം ലഭിക്കാറുള്ളൂവെന്നതാണ് സത്യം. ഈ കാരണത്താല്‍ തന്നെ പല ഫ്രാഞ്ചൈസികള്‍ക്കും കളി ജയിപ്പിക്കാന്‍ വിദേശ താരങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിയും വരാറുണ്ട്. നാലു വിദേശ കളിക്കാരെ മാത്രമേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളൂവെന്നതിനാല്‍ ഇത്തരം ടീമുകൾ ഇലവനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പാടുപെടാറുമുണ്ട്.
വരാനിരിക്കുന്ന ഐപില്ലിന്റെ 17ാം സീസണിലും മികച്ച ഇന്ത്യന്‍ കളിക്കാരില്ലാത്ത ചില ഫ്രാഞ്ചൈസികളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. സീസണ്‍ പുരോഗമിക്കവെ ഈ ദൗര്‍ബല്യം ടീമുകളെ വേട്ടയാടാനും സാധ്യതയുണ്ട്. വരാനിരിക്കുന്ന സീസണില്‍ മികച്ച ഇന്ത്യന്‍ താരങ്ങളുടെ അസാന്നിധ്യമുള്ള മൂന്നു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത ടീമുകളിലൊന്നായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഈ ലിസ്റ്റില്‍ പെടുത്താവുന്ന ഒരു ഫ്രാഞ്ചൈസി. പുതിയ സീസണില്‍ മാത്രമല്ല 2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയെ വലച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണിത്. ഈ ദൗര്‍ബല്യം 16 സീസണുകള്‍ കഴിഞ്ഞിട്ടും ആര്‍സിബിക്കു പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് കൗതുകകരം.
വരാനിരിക്കുന്ന സീസണില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, മധ്യനിര ബാറ്റര്‍ രജത് പാട്ടിധാര്‍, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവര്‍ മാത്രമാണ് ആര്‍സിബിക്കു ആശ്രയിക്കാവുന്ന മൂന്നു ഇന്ത്യന്‍ കളിക്കാര്‍. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, സ്പിന്നര്‍ കരണ്‍ ശര്‍മ തുടങ്ങിയവരും ആര്‍സിബിയിലുണ്ടെങ്കിലും മികച്ച ഫോമിലല്ല. യഷ് ദയാല്‍, ആകാശ് ദീപ്, മായങ്ക് ഡഗര്‍, മഹിപാല്‍ ലൊംറോര്‍ തുടങ്ങിയരാണ് സ്‌ക്വാഡിലെ മറ്റു ഇന്ത്യന്‍ കളിക്കാര്‍. ഇവര്‍ക്കു കഴിവുണ്ടെങ്കിലും ഇനിയും സ്ഥിരത പുലര്‍ത്തിയിട്ടില്ല.
ആര്‍സിബിയെപ്പോലെ ഇനിയും കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ ടീം. ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ ഡിസി ടീം ഇപ്പോള്‍ ശോകമാണെന്നു തന്നെ പറയാം. മടങ്ങിവരവിനൊരുങ്ങുന്ന ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനു തന്റെ പഴയ താളത്തിലേക്കു തിരിച്ചെത്താനാവുമോയെന്ന കാര്യം ഇപ്പോഴും സംശയമാണ്.
ഓപ്പണര്‍ പൃഥ്വി ഷായുടെ സമീപകാലത്തെ ഫോമാവട്ടെ ശരാശരിയുമായിരുന്നു. ഇവരെ രണ്ടു പേരെ മാറ്റി നിര്‍ത്തിയാല്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഡിസി ടീമിലെ മറ്റു പ്രധാനപ്പെട്ട ഇന്ത്യക്കാര്‍. പേസര്‍മാരായ മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ് തുടങ്ങിയവരും ടീമിലുണ്ടെങ്കിലും ആരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നതാണ് പ്രശ്‌നം.

ഒരു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ ദുര്‍ബലമായ മൂന്നാമത്തെ ടീം. പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു ഇന്ത്യന്‍ കളിക്കാരനെപ്പോലും എസ്ആര്‍എച്ചില്‍ നമുക്കു കാണാന്‍ സാധിക്കില്ല. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരു പരിധി വരെ വിശ്വസിക്കാവുന്നയാളാണ്.
രാഹുല്‍ ത്രിപാഠിയും മായങ്ക് അഗര്‍വാളുമൊന്നും കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച ഫോമിലായിരുന്നില്ല. അബ്ദുള്‍ സമദും സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കും സ്ഥിരത പുലര്‍ത്താത്തവരാണ്. ടി നടരാജനെയും ഇക്കൂട്ടത്തില്‍ തന്നെ പെടുത്താം. വാഷിങ്ടണ്‍ സുന്ദര്‍ പരിക്കുകളുടെ കൂട്ടുകാരനാണെങ്കില്‍ ഷഹബാസ് അഹമ്മദിന്റെ സമീപകാലത്തെ പ്രകടനം മികച്ചതുമല്ല.