ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തിന്റെ തിയ്യതിയും പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കളിക്കാരുടെ ലിസ്റ്റുമെല്ലാം പുറത്തു വന്നിരിക്കുകയാണ്. ഈ മാസം 19നു ദുബായിലാണ് താരലേലം. ലേലത്തിനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1166 താരങ്ങളാണെന്നാണ് വിവരം. പക്ഷെ ഇവരില്‍ മൂന്നിലൊന്നു താരങ്ങള്‍ക്കു പോലും ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം കിട്ടില്ല. കാരണം വെറും 77 താരങ്ങളെ മാത്രമേ പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ പരമാവധി വാങ്ങിക്കാന്‍ സാധിക്കുകയുള്ളൂ.
ലേലത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1166 താരങ്ങളില്‍ 830 പേര്‍ ഇന്ത്യന്‍ കളിക്കാരാണ്. ശേഷിച്ച 336 പേര്‍ വിദേശ താരങ്ങളുമാണ്. ലേലത്തിനുള്ള കളിക്കാരില്‍ 909 പേരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്തവരാണെന്നാണ് മറ്റൊരു കൗതുകം. 212 പേര്‍ മാത്രമേ ഇതിനകം ദേശീയ ടീമിനായി കളിച്ചിട്ടുള്ളൂ. വ്യത്യസ്ത അടിസ്ഥാന വിലയിലാണ് താരങ്ങള്‍ തങ്ങളുടെ പേര് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവുമുയര്‍ന്ന അടിസ്ഥാന വില രണ്ടു കോടി രൂപയുമാണ്.

ലേലത്തില്‍ ഉയര്‍ന്ന അടിസ്ഥാന വില നല്‍കിയതു കൊണ്ടു മാത്രം ചില താരങ്ങളെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കില്ല. ഇത്രയും വലിയൊരു തുക അവര്‍ അര്‍ഹിക്കുന്നില്ലെന്നതു തന്നെയാണ് ഇതിനു കാരണം. അടിസ്ഥാന വില കുറച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇവരെ വാങ്ങാന്‍ ടീമുകൾ താല്‍പ്പര്യം കാണിക്കുകയും ചെയ്യുമായിരുന്നു. ഉയര്‍ന്ന അടിസ്ഥാന വിലയെ തുടര്‍ന്നു ലേലത്തില്‍ അണ്‍സോള്‍ഡായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ഇന്ത്യയുടെ മുന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവാണ് ഈ ലിസ്റ്റില്‍ മുന്നില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍. ദീര്‍ഘകാലമായി ദേശീയ ടീമിന്റെ ഭാഗമല്ലാത്ത അദ്ദേഹത്തിനു ഐപിഎല്ലിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച പ്രകടനങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ല. എന്നിട്ടും രണ്ടു കോടി രൂപയാണ് അടിസ്ഥാന വിലയായി ജാദവ് നല്‍കിയത്.
ഈ തുകയ്ക്കു ഒരു ടീമും അദ്ദേഹത്തെ വാങ്ങാന്‍ മുന്നോട്ടുവരില്ല. കഴിഞ്ഞ ലേലത്തില്‍ അള്‍സോള്‍ഡായിരുന്ന ജാദവിനെ പിന്നീട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പകരക്കാരനായി ടീമിലേക്കു കൊണ്ടു വന്നിരുന്നു. സീസണിനു ശേഷം ഒഴിവാക്കുകയും ചെയ്തു. ഈ ലേലത്തില്‍ ആരും വാങ്ങാത്ത കളിക്കാരുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ജാദവിന്റെ പേര് പ്രതീക്ഷിക്കാം.
സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മര്‍ക്കെന്റ് ഡി ലാംഗെയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. ദേശീയ ടീമിന്റെ ഭാഗം പോലുമല്ലാത്ത അദ്ദേഹം ഐപിഎല്ലില്‍ സമീപകാലത്തൊന്നും കളിച്ചിട്ടുമില്ല. എന്നിട്ടും 1.5 കോടി രൂപയാണ് ലാംഗെ തന്റെ അടിസ്ഥാന വിലയായി നല്‍കിയത്. അതുകൊണ്ടു തന്നെ ലേലത്തില്‍ അദ്ദേഹത്തെ ആരെങ്കിലും വാങ്ങുമോയെന്ന കാര്യവും സംശയമാണ്. നേരത്തേ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളുടെ ഭാഗമാവാന്‍ പേസര്‍ക്കായിട്ടുണ്ട്.

ഓസ്‌ട്രേലിയയുടെ അപകടകാരിയായ ഓപ്പണര്‍ ക്രിസ് ലിന്നാണ് ഉയര്‍ന്ന അടിസ്ഥാന വില കാരണം ലേലത്തില്‍ ആരും വാങ്ങാന്‍ സാധ്യതയില്ലാത്ത മൂന്നാമത്തെ താരം. 1.5 കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. തന്റെ നല്ല കാലം ലിന്‍ പിന്നിട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ഓപ്പണര്‍ കൂടിയായ ലിന്നിനെ ലേലത്തില്‍ ആരും വാങ്ങിയേക്കില്ല.
ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കെറ്റാണ് ഉയര്‍ന്ന അടിസ്ഥാന വില കാരണം ഐപിഎല്‍ നഷ്ടമാവാന്‍ പോവുന്ന നാലാമത്തെ താരം. ഇതുവരെ ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹം രണ്ടു കോടി രൂപയാണ് അടിസ്ഥാന വിലയായി തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം പോലുമില്ലാത്ത ഡക്കെറ്റിനെ ലേലത്തില്‍ ഈ തുകയ്ക്കു ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ ധൈര്യപ്പെടില്ല.
ഇംഗ്ലണ്ടിന്റെ തന്നെ ഫാസ്റ്റ് ബൗളറായ ജാമി ഒവേര്‍ട്ടനാണ് ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ചാമത്തെ താരം. ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത അദ്ദേഹത്തിനു ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ചുള്ള അനുഭവസമ്പത്തുമില്ല. എന്നിട്ടും രണ്ടു കോടി രൂപയാണ് ഒവേര്‍ട്ടന്റെ അടിസ്ഥാന വില. ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങില്ലെന്നാണ് സൂചനകള്‍.