മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയാണ്. ഇന്ത്യക്ക് പുതിയ പരിശീലകനെതേടുകയാണ് ബിസിസിഐ. പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്‌ളമിങ്, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെല്ലാമാണ് ഈ പട്ടികയിലെ മുന്‍ നിരക്കാര്‍. ഇവരിലാരാവും ഇന്ത്യയെ കളി പഠിപ്പിക്കാനെത്തുകയെന്നത് ലോകകപ്പിന് ശേഷമാവും തീരുമാനിക്കുക.
ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലകസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നും അതിന് കാരണം കെ എല്‍ രാഹുല്‍ നല്‍കിയ ഉപദേശമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ജസ്റ്റിന്‍ ലാംഗര്‍. മുന്‍ ഓസീസ് താരമായ ലാംഗര്‍ കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്‍െ പരിശീലകനാണ്. ഇന്ത്യയുടെ അടുത്ത പരിശീലകനാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ലാംഗര്‍ ഇപ്പോള്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഇന്ത്യയുടെ പരിശീലകനാവാന്‍ ആഗ്രഹമില്ലെന്നും അതിന്റെ കാരണം കെ എല്‍ രാഹുല്‍ നല്‍കിയ ഉപദേശമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലാംഗര്‍. 'വലിയൊരു സ്ഥാനമാണത്. എന്നാല്‍ ഞാന്‍ ആ റോളിലേക്കില്ല. എത്രത്തോളം വിലപ്പെട്ട സ്ഥാനമാണ് അതെന്ന് എനിക്ക് നന്നായി അറിയാം. കാരണം ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകനായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പരിശീലകനാവുകയെന്നത് വളരെ സമ്മര്‍ദ്ദമുള്ള ജോലിയാണ്.
ഇന്ത്യയുടെ പരിശീലകനാവുന്നതിനെക്കുറിച്ച് ഞാന്‍ കെ എല്‍ രാഹുലിനോട് ചോദിച്ചിരുന്നു. ഐപിഎല്ലില്‍ പരിശീലകനായിരിക്കുമ്പോഴുള്ള സമ്മര്‍ദ്ദവും രാഷ്ട്രീയവും എത്രത്തോളമാണോ അതിന്റെ ആയിരം മടങ്ങ് സമ്മര്‍ദ്ദമാണ് ഇന്ത്യയുടെ പരിശീലകനാവുമ്പോഴുള്ളത് എന്നാണ് അവന്‍ പറഞ്ഞത്. വലിയ ഉപദേശമായാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇന്ത്യയുടെ പരിശീലകസ്ഥാനം മികച്ച ജോലിയാണെങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുന്നില്ല' ലാംഗര്‍ പറഞ്ഞു.

അതേ സമയം ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് ഒരു വിദേശ താരത്തെപ്പോലും ഇപ്പോള്‍ പരിഗണിച്ചിട്ടില്ലെന്ന് ബിസിസി ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ' ഇതുവരെ ബിസിസി ഐ ഒരു മുന്‍ ഓസ്‌ട്രേലിയന്‍ താരത്തെപ്പോലും പരിശീലകനാവുന്നതിനായി സമീപിച്ചിട്ടില്ല. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റായതാണ്' എന്നാണ് ജയ് ഷാ വ്യക്തമാക്കിയത്. ഇതില്‍ നിന്ന് വ്യക്തമാവുന്നത് ഇന്ത്യക്കാരനായ പരിശീലകനാവും അടുത്തതായി എത്തുകയെന്നതാണ്.
അങ്ങനെ വന്നാല്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ അടുത്ത പരിശീലകനാവാനുള്ള സാധ്യതയാണ് കൂടുതല്‍. മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗംഭീര്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവാണ്. ഈ സീസണില്‍ ഗംഭീറിന് കീഴില്‍ കെകെആര്‍ ഐപിഎല്‍ ഫൈനലിലേക്കെത്തിയിട്ടുണ്ട്. നേരത്തെ കെകെആര്‍ നായകനായിരുന്നപ്പോള്‍ രണ്ട് തവണ ടീമിനെ കിരീടം ചൂടിക്കാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ ഇതിനോടകം തെളിയിച്ച് കഴിഞ്ഞു.
അതുകൊണ്ടുതന്നെ ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാവാനുള്ള സാധ്യത കൂടുതലാണ്. രാഷ്ട്രീയമായി പരിഗണിക്കുമ്പോഴും ഗംഭീറിനെ ബിസിസി ഐ പിന്തുണക്കും. ജയ് ഷായ്ക്കും ഗംഭീറിനെ പരിശീലകനാക്കാനാവും താല്‍പര്യം. നിലവിലെ ദേശീയ ക്രിക്കറ്റ് അസോസിയേഷന്‍ തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വിവിഎസ് ലക്ഷ്മണും ബിസിസി ഐ പരിഗണിക്കപ്പെടുന്നവരിലൊരാളാണ്. ഇന്ത്യ ഏറെ നാളായി ഇന്ത്യക്കാരനായ പരിശീലകനെയാണ് നിയോഗിക്കുന്നത്.
അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെല്ലാം കീഴില്‍ ഇന്ത്യ കളിച്ചിട്ടുണ്ടെങ്കിലും ഐസിസി ട്രോഫി അകന്ന് നില്‍ക്കുകയാണ്. ഐസിസി കിരീടത്തിലേക്കെത്താന്‍ ഇന്ത്യ വിദേശ പരിശീലകനെ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ ഇന്ത്യക്ക് അത്തരമൊരു പദ്ധതിയേ ഇല്ലെന്നാണ് ജയ് ഷാ വ്യക്തമാക്കുന്നത്. എന്തായാലും ടി20 ലോകകപ്പിന് ശേഷം വലിയ മാറ്റം ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.