ഐപിഎല്ലിന്റെ പുതിയൊരു സീസണിനു ആരവമുയരാന്‍ ഇനി കഷ്ടിച്ചു ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22നു ചെന്നൈയിലായിരിക്കും ടൂര്‍ണമെന്റിനു കൊടിയേറുകയെന്നു ഇതിനകം പ്രഖ്യാപനം വന്നു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഷെഡ്യൂളൂം പ്രഖ്യാപിക്കുമെന്നാണ് വിവരം. കഴിഞ്ഞ 16 സീസണുകള്‍ നോക്കുകയാണെങ്കില്‍ നിരവധി അവിശ്വസനീയ റെക്കോര്‍ഡുകള്‍ക്കു ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയിലൊന്നാണ് അതിവേഗ സെഞ്ച്വറി റെക്കോര്‍ഡ്.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന ഓൾടൈം റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതാണ്. 2013ലെ എഡിഷനിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജഴ്‌സിയില്‍ വെറും 30 ബോളില്‍ സെഞ്ച്വറിയുമായി അദ്ദേഹം ചരിത്രം കുറിച്ചത്. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാത്ത പൂനെ വാരിയേഴ്‌സിനെയാണ് ഗെയ്ല്‍ അന്നു പഞ്ഞിട്ടിക്കത്.

10 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഗെയ്‌ലിന്റെ ഈ അവിശ്വസനീയ റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്. പക്ഷെ വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള ചില കളിക്കാര്‍ വിവിധ ടീമുകളോടൊപ്പമുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ആദ്യത്തെയാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. ടൂര്‍ണമെന്റിലെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിന്റെ നിലവിലെ അവകാശി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണിലായിരുന്നു വെറും 13 ബോളില്‍ ഫിഫ്റ്റിയടിച്ച് താരം എല്ലാവരെയും ഞെട്ടിച്ചത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു ജയ്‌സ്വാളിന്റെ സംഹാര താണ്ഡവം. ഗെയ്‌ലിന്റെ റെക്കോര്‍ഡ് തീര്‍ച്ചയായും അദ്ദേഹത്തിനു തിരുത്താന്‍ സാധിക്കുമെന്നത് ഈ റെക്കോര്‍ഡ് തെളിയിക്കുകയും ചെയ്യുന്നു. ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളും ജയ്‌സ്വാള്‍ ഇതിനകം നേടുകയും ചെയ്തിട്ടുണ്ട്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരനാണ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ള രണ്ടാമത്തെയാള്‍. തന്റേതായ ദിവസം പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റര്‍മാരിലൊരാളാണ് പൂരന്‍. എത്ര മികച്ച ബോള്‍ പോലും നിലംതൊടീക്കാതെ പറപ്പിക്കുന്നതില്‍ അദ്ദേഹം കേമനാണ്.
ഏറ്റവും വേഗതയേറിയ ഫിഫ്റ്റികളിലൊന്നിന് അവകാശി കൂടിയാണ് പൂരന്‍. വെറും 15 ബോളില്‍ അദ്ദേഹം ഫിഫ്റ്റി കുറിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കളിയിലായിരുന്നു പൂരന്റെ അഴിഞ്ഞാട്ടം. വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തില്‍ നിന്നും സ്‌ഫോടനാത്മകമായ ചില ഇന്നിങ്‌സുകള്‍ കൂടി നമുക്കു പ്രതീക്ഷിക്കാം. നാട്ടുകാരനായ ഗെയ്‌ലിന്റെ റെക്കോര്‍ഡും ഒരു പക്ഷെ പൂരന്‍ പഴങ്കഥയാക്കിയേക്കും.

മുംബൈ ഇന്ത്യന്‍സിന്റെ 360 ബാറ്ററായ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ് അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള മൂന്നാമത്തെ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് സ്‌കൈ. 45 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം മൂന്നക്കം കണ്ടെത്തിയത്. ദേശീയ ടീമിനായി മൂന്നു സെഞ്ച്വറികളും സൂര്യ ഇതിനകം ടി20യില്‍ നേടിക്കഴിഞ്ഞു. 48, 49 ബോളുകളില്‍ നിന്നാണിത്.
ഐപിഎല്ലില്‍ മുംബൈ ടീമിനോടൊപ്പവും ഇതുപോലെയുള്ള അവിശ്വസനീയ ബാറ്റിങ് പ്രകടനങ്ങള്‍ നടത്താന്‍ സൂര്യക്കു സാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ 30 ബോളില്‍ സെഞ്ച്വറിയെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡ് അദ്ദേഹത്തെ സംബന്ധിച്ച് അസാധ്യവുമല്ല.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഐപിഎല്ലില്‍ ഇനിയും സെഞ്ച്വറി കുറിച്ചില്ലെങ്കിലും അന്താരാഷ്ട്ര ടി20യില്‍ അഞ്ചു സെഞ്ച്വറികള്‍ മാക്‌സിയുടെ പേരിലുണ്ട്. നിലവില്‍ ഏറ്റവുമധികം ടി20 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാണ്. കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന മാക്‌സിക്കു ഐപിഎല്ലിലും ഇതു തുടരാനായാല്‍ അതിവേഗ സെഞ്ച്വറിക്കു പുതിയ സീസണ്‍ സാക്ഷിയായേക്കും.