ഫുട്‌ബോളിലെ പെനല്‍റ്റി ഷൂട്ടൗട്ട് പോലെ ക്രിക്കറ്റില്‍ കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിമിഷങ്ങളിലൊന്നാണ് ടൈയ്ക്കു ശേഷമുള്ള സൂപ്പര്‍ ഓവര്‍. കളിക്കാരുടെയും കാണികളുടെയും നെഞ്ചിടിപ്പ് ഒരുപോലെ ഉയര്‍ത്തുന്ന 12 ബോളുകള്‍. ഈ സമ്മര്‍ദ്ദത്തെ ഏറ്റവും നന്നായി അതിജീവിക്കാന്‍ സാധിക്കുന്ന ടീമിനോടൊപ്പമായിരിക്കും അന്തിമ വിജയം. അടുത്തിടെയാണ് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഡബിള്‍ സൂപ്പര്‍ ഓവര്‍ ത്രില്ലറിനു ക്രിക്കറ്റ് ലോകം സാക്ഷിയായത്.
വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണിലും ചില മല്‍സരങ്ങൾ ടൈയാവാനും തുടര്‍ന്നു സൂപ്പര്‍ സംഭവിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒരു ഡബിള്‍ സൂപ്പര്‍ ഓവറടക്കം നേരത്തേയും ചില സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങള്‍ക്കു ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്.

മൂന്നു ബാറ്റര്‍മാരെയാണ് സൂപ്പര്‍ ഓവറില്‍ ഒരു ടീമിനു ഇറക്കാന്‍ അനുമതിയുള്ളത്. ആറു ബോളിനുള്ളില്‍ രണ്ടു ബാറ്റര്‍മാര്‍ പുറത്തായാല്‍ ടീമിന്റെ ഇന്നിങ്‌സും അവസാനിക്കും. വരാനിരിക്കുന്ന സീസണില്‍ ഓരോ ടീമിനു വേണ്ടിയും സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഏറ്റവും മികച്ച മൂന്നു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യമെടുത്താല്‍ സൂപ്പര്‍ ഓവറില്‍ അവരുടെ ഏറ്റവും മികച്ച മൂന്നു പേര്‍ നായകന്‍ സഞ്ജു സാംസണ്‍, ഇംഗ്ലീഷ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലര്‍, യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ്. നിലവില്‍ ബട്‌ലറും ജയ്‌സ്വാളുമാണ് റോയല്‍സിന്റെ ഓപ്പണിങ് ജോടികള്‍. സൂപ്പര്‍ ഓവറില്‍ സഞ്ജുവും ബട്‌ലറും ആദ്യം ക്രീസിലെത്തിയ ശേഷം മൂന്നാമനായി ജയ്സ്വാളിനെ അയക്കുന്നതാവും നല്ലത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു സൂപ്പര്‍ ഓവറിലെ മൂന്നു മികച്ച ബാറ്റര്‍മാര്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത്, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, യുവ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരാണ്. പരിക്കില്‍ നിന്നും മോചിതനായി ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന റിഷഭ് ഐപിഎല്ലിലൂടെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂപ്പര്‍ ഓവറില്‍ വാര്‍ണര്‍- റിഷഭ് ജോടി ആദ്യമിറങ്ങിയ ശേഷം മൂന്നാമനായി പൃഥ്വിക്കും ബാറ്റ് ചെയ്യാം.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കു വന്നാല്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരായ താരങ്ങളായ നിക്കോളാസ് പൂരന്‍, കൈല്‍ മയേഴ്‌സ് എന്നിവരാണ് സൂപ്പര്‍ ഓവറിലെ ബെസ്റ്റ്. പൂരന്‍- മയേഴ്‌സ് ജോടി ആദ്യം ക്രീസിലെത്തിയ ശേഷം ആവശ്യമെങ്കില്‍ മൂന്നാമനായി രാഹുലിനും ബാറ്റ് ചെയ്യാം.
പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഗുജറാത്ത് ടൈറ്റന്‍സ് വരാനിരിക്കുന്ന സീസണില്‍ ഇറങ്ങുക. സൂപ്പര്‍ ഓവര്‍ കളിക്കേണ്ടി വന്നാല്‍ ഗില്ലിനോടൊപ്പം സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ഫിനിഷറായ രാഹുല്‍ തെവാത്തിയ എന്നിവരെ ജിടിക്കു പരീക്ഷിക്കാം. ഗില്ലും മില്ലറുമാണ് ആദ്യം ബാറ്റിങിനു ഇറങ്ങേണ്ടത്. മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന തെവാത്തിയയെ മൂന്നാം നമ്പറിലും അയക്കാം.
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ സൂപ്പര്‍ ഓവറിലെ മികച്ച മൂന്നു പേര്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ്. സൂപ്പര്‍ ഓവറുകളിലെ കിങെന്നാണ് രോഹിത്തിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. രോഹിത്തും ഹാര്‍ദിക്കും ആദ്യം ക്രീസിലെത്തിയതിനു ശേഷം മൂന്നാം നമ്പര്‍ ഇഷാനു നല്‍കുന്നതായിരിക്കും നല്ലത്.
നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു സൂപ്പര്‍ ഓവറിലെ ഫസ്റ്റ് ചോയ്‌സ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാവണം. അദ്ദേഹത്തിനൊപ്പം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ക്രീസിലേക്കു അയക്കാം. ഒരു വിക്കറ്റ് വീഴുകയാണെങ്കില്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും ബാറ്റ് ചെയ്യാം.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ സൂപ്പര്‍ ഓവറിലെ ബെസ്റ്റ് ഓപ്ഷനുകള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍, ഇന്ത്യന്‍ ഫിനിഷിങ് സെന്‍സേഷന്‍ റിങ്കു സിങ്, ഇംഗ്ലണ്ട് വെടിക്കെട്ട് താരം ജേസണ്‍ റോയ് എന്നിവരാണ്. റസ്സല്‍- റിങ്കു ജോടിയെ ക്രീസിലേക്കു അയച്ചതിനു ശേഷം മൂന്നാം നമ്പറില്‍ റോയിയെ പരീക്ഷിക്കാവുന്നതാണ്.

പഞ്ചാബ് കിങ്‌സിന്റെ സൂപ്പര്‍ ഓവറിലെ മൂന്നു പേര്‍ ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, ഇംഗ്ലണ്ടിന്റെ തീപ്പൊരി ബാറ്റര്‍ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരാണ്. ക്യാപ്റ്റന്‍ ശിഖര്‍ ധവാനു സ്വയം പിന്‍മാറി ഈ മൂന്നു പേരെയും സൂപ്പര്‍ ഓവറിലേക്കു നിയോഗിക്കാം.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ ഓവറിലെ മൂന്നു ഓപ്ഷനുകള്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി, മുന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണ്. കോലിയും മാക്‌സ്വെല്ലും ആദ്യം ബാറ്റിങിനു ഇറങ്ങിയ ശേഷം വിക്കറ്റ് വീണാല്‍ ഡുപ്ലെസിയെയും ക്രീസിലേക്കു അയക്കാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സൂപ്പര്‍ ഓവറില്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്- സൗത്താഫ്രിക്കയുടെ ഹെന്‍ട്രിച്ച് ക്ലാസെന്‍ എന്നിവരെ ആദ്യം ക്രീസിലേക്കു അയക്കാം. മൂന്നാം നമ്പറില്‍ ഇറക്കാവുന്നയാള്‍ ഇന്ത്യന്‍ യുവതാരം അബ്ദുള്‍ സമദാണ്.