ഐപിഎല്ലിന്റെ 17ാം സീസണില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നു നീക്കിയതിന്റെ പേരില്‍ വന്‍ ആരാധകരോഷം നേരിടുന്ന മുംബൈ ഇന്ത്യന്‍സിനു മുട്ടന്‍ പണി കിട്ടിയിരിക്കുകയാണ്. രോഹിത്തിനെ പുറത്താക്കി പകരം പുതിയ ക്യാപ്റ്റനായി അടുത്തിടെ നിയമിച്ച ഹാര്‍ദിക് പാണ്ഡ്യക്കു അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കാനായേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
നിലവില്‍ പരിക്കേറ്റു വിശ്രമിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുടെ മടങ്ങിവരവ് പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും ഐപിഎല്ലിലും ഹാര്‍ദിക് കളിക്കാനിടയില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടീം ഇന്ത്യയേക്കാള്‍ ഹാര്‍ദിക്കിന്റെ അഭാവം മുംബൈ ടീമിനെയായിരിക്കും കൂടുതല്‍ ബാധിക്കുക. രോഹിത്തിനെ നീക്കി അദ്ദേഹത്തെ മുംബൈ പുതിയ ക്യാപ്റ്റനാക്കിയതിന്റെ പ്രതിഷേധങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയാണ് മുംബൈയ്ക്കു അപ്രതീക്ഷിത ഇരുട്ടടി ലഭിച്ചിരിക്കുന്നത്. ഹാര്‍ദിക്ക് ഇല്ലെങ്കില്‍ പകരം മുംബൈയെ ആരു നയിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റപ്പെട്ട രോഹിത്തിനെ തന്നെ വീണ്ടും നായകനായി കൊണ്ടു വരാന്‍ സാധ്യതയില്ല. മുംബൈ ക്യാപ്റ്റന്റെ റോള്‍ ഓഫര്‍ ചെയ്താലും അദ്ദേഹം അതു ഏറ്റെടുക്കാനും സാധ്യത തീരെ കുറവാണ്. കാരണം ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ രോഹിത്ത് അസംതൃപ്തനാണെന്നു നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മാത്രമല്ല ഇത്തവണത്തെ ട്രേഡ് വിന്‍ഡോയിലോ, അടുത്ത സീസണിനു ശേഷമോ രോഹിത് മുംബൈ വിടുമെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
ഹാര്‍ദിക്ക് ഇല്ലെങ്കില്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവോ, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയോ മുംബൈയുടെ താല്‍ക്കാലിക ക്യാപ്റ്റനായി നിയമിക്കപ്പെട്ടേക്കും. കാരണം ടീമിലെ സീനിയര്‍ കളിക്കാരാണ് ഇരുവരും. നായകരെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂര്യയും ബുംറയും ഇതിനകം തങ്ങളുടെ മിടുക്ക് തെളിയിച്ചു കഴിഞ്ഞു. സൂര്യക്കു കീഴില്‍ ഇന്ത്യ രണ്ടു ടി20 പരമ്പരകള്‍ കളിച്ചപ്പോള്‍ ബുംറ ഒരു ടി20 പരമ്പരയിലാണ് ഇന്ത്യയെ നയിച്ചത്.
ഈ വര്‍ഷം ആഗസ്റ്റിലായിരുന്നു അയര്‍ലാന്‍ഡില്‍ നടന്ന ടി20 പരമ്പരയില്‍ സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍ ബുംറ ഇന്ത്യന്‍ ക്യാപ്റ്റനായത്. ഈ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഏകദിന ലോകകപ്പിനു ശേഷം കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് സൂര്യ ക്യാപ്റ്റനായി അരങ്ങേറിയത്. ഓസീസിനെ 4-1നു മുക്കി സൂര്യയും സംഘവും ജേതാക്കളാക്കുകയും ചെയ്തു. അതിനു ശേഷം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര 1-1നു സമനിലയിലാക്കാനും സൂര്യ നയിച്ച ടീമിനായിരുന്നു.
മുംബൈ ടീമില്‍ രോഹിത്തിനോടു ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് സൂര്യയും ബുംറയും. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു പകരം ഇവരിലൊരാള്‍ അടുത്ത സീസണില്‍ നായകനായി വന്നാല്‍ അതു രോഹിത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്യും.

നേരത്തേ രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയപ്പോള്‍ ഈ തീരുമാനത്തില്‍ ഏറ്റവും രോഷമുണ്ടായിരുന്ന താരങ്ങളായിരുന്നു സൂര്യയും ബുംറയുമെന്നാണ് വിവരം. രോഹിത്തിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ സൂര്യ പോസ്റ്റുമിട്ടിരുന്നു. ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതില്‍ പ്രതിഷേധിച്ച് സൂര്യയും ബുംറയും മുംബൈ ടീം വിടാന്‍ തയ്യാറെടുക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള കളിക്കിടെയാണ് ബൗളിങിനിടെ ഹാര്‍ദിക്കിനു പരിക്കുപറ്റിയത്. ഫോളോത്രൂയ്ക്കിടെ ബോള്‍ തടയാന്‍ ശ്രമിക്കവെ താരം അടിതെറ്റി വീഴുകയായിരുന്നു. തുടര്‍ന്നു ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും ചെയ്തിരുന്നു. അതിനു ശേഷം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകളും ഹാര്‍ദിക്കിനു നഷ്ടമായി.